കാഠ്മണ്ഡു: നേപ്പാളിലെ വിനാശകരമായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലത്തിന്റെ അഭാവം അധികൃതർക്ക് വെല്ലുവിളിയാകുന്നു. ഏകദേശം 350 മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള ശേഷിയുള്ള മോർച്ചറികളേ നേപ്പാളിലുള്ളൂ. എന്നാൽ മരണസംഖ്യ 600 കടന്നതോടെ അവശിഷ്ടങ്ങൾ സൂക്ഷിക്കാൻ ആശുപത്രികൾ പാടുപെടുകയാണ്.
പ്രളയത്തിൽ 2,500-ലധികം പേരെ ഇപ്പോഴും കണ്ടെത്താനുണ്ട്. നിലവിൽ മരണസംഖ്യ 616 ആണ്, എന്നാൽ കൂടുതൽ മൃതദേഹങ്ങൾ അധികൃതർ കണ്ടെത്തുന്നതോടെ മരണസംഖ്യ ഇനിയും ഉയരും. ഇത് പ്രശ്നം കൂടുതൽ വഷളാകും. ഇരകളുടെ കുടുംബാംഗങ്ങൾ വന്ന് തിരിച്ചറിയുന്നതുവരെ മൃതദേഹങ്ങൾ സൂക്ഷിക്കാൻ താൽക്കാലിക സൗകര്യങ്ങൾ ഒരുക്കാനാണ് നേപ്പാൾ അധികൃതർ ശ്രമിക്കുന്നത്. മൃതദേഹങ്ങളുടെ ഫോട്ടോ എടുത്ത ശേഷം ടാഗ് സ്ഥാപിച്ച് താപനില പൂജ്യം ഡിഗ്രിയിൽ നിലനിർത്തുന്ന ഒരു താൽക്കാലിക സൗകര്യത്തിലേക്ക് മാറ്റാനാണ് തീരുമാനം.
കാണാതായവരുടെ ബന്ധുക്കൾ അന്വേഷിക്കാൻ വന്നാൽ, കണ്ടെടുത്ത മൃതദേഹങ്ങളുടെ ഫോട്ടോകളായിരിക്കും ആദ്യം കാണിക്കുക. ബന്ധുക്കൾ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞാൽ, നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കൈമാറുമെന്ന് നേപ്പാൾ പോലീസിന്റെ എസ്പി രമേശ്‌വർ പോഡൽ പറഞ്ഞു. മുഖം തിരിച്ചറിയൽ സാധ്യമല്ലാത്ത മൃതദേഹങ്ങളുടെ വിരലടയാള, ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുകയാണെന്നും പോലീസ് അറിയിച്ചു.














