ബംഗാളില്‍ നിന്ന് ഉയര്‍ന്ന വന്ദേമാതര മന്ത്രം ഭാരതത്തിലെ മറ്റു പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളും യുവാക്കളും സ്വാതന്ത്ര്യസമര സേനാനികളും അഭിവാദന മന്ത്രമായി സ്വീകരിച്ചു. വംഗഭംഗ വിരുദ്ധ പ്രക്ഷോഭത്തില്‍ വന്ദേമാതരം വിളിച്ചതിന് വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും പുറത്താക്കി. അങ്ങനെ പുറത്താക്കപ്പെട്ട കുട്ടികള്‍ മിടുക്കരും ധീരരും ദേശസ്നേഹികളുമായിരുന്നു.
തുടര്‍ന്ന് സ്വാതന്ത്ര്യസമര സേനാനികളും വിപ്ലവകാരികളും ചേര്‍ന്ന് ‘നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷന്‍’ എന്ന സംഘടന രൂപീകരിച്ച് സ്‌കൂളുകളും കോളേജുകളും ആരംഭിച്ചു. പുറത്താക്കപ്പെട്ട കുട്ടികള്‍ക്ക് തുടര്‍പഠനത്തിന് അവസരമൊരുക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. ദേശീയ കാഴ്ചപ്പാടോടെ സ്വദേശി പാഠപദ്ധതിയുടെ അടിസ്ഥാനത്തില്‍ പഠനം നടത്തിയിരുന്ന ഈ സ്ഥാപനങ്ങള്‍ വലിയ അംഗീകാരം നേടി. ഇംഗ്ലണ്ടില്‍ നിന്ന് ഐ.സി.എസ് പഠനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ മഹായോഗി അരവിന്ദഘോഷ്, പ്രതിമാസം 25 രൂപ മാത്രം വേതനം വാങ്ങിയാണ് കൊല്‍ക്കത്ത നാഷണല്‍ കോളേജില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചത്. ഈ സ്ഥാപനങ്ങളിലെല്ലാം വന്ദേമാതരം പ്രാര്‍ത്ഥനാ ഗാനമായി മാറിയതോടെ, രാജ്യത്തെമ്പാടും സ്വദേശിവന്ദേമാതര പ്രസ്ഥാനങ്ങള്‍ ശക്തമായി.
നാഗ്പൂരിലെ നീല്‍സിറ്റി സ്‌കൂളില്‍ പരിശോധനയ്‌ക്ക് വന്ന ഇന്‍സ്പെക്ടറെ വിദ്യാര്‍ത്ഥികള്‍ വന്ദേമാതരം വിളികളോടെയാണ് സ്വീകരിച്ചത്. കുപിതനായ ഇന്‍സ്പെക്ടര്‍ എല്ലാ വിദ്യാര്‍ത്ഥികളെയും പുറത്താക്കാന്‍ ഉത്തരവിട്ടു. ഇതിന് നേതൃത്വം നല്‍കിയത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കേശവ് ബലിറാം ഹെഡ്ഗേവാര്‍ ആയിരുന്നു. പില്‍ക്കാലത്ത് രാഷ്‌ട്രീയ സ്വയംസേവക് സംഘ് സ്ഥാപിച്ച ഡോക്ടര്‍ ഹെഡ്ഗേവാറായിരുന്നു ഈ വിദ്യാര്‍ത്ഥി. സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട കേശവന്‍ ദേശീയ വിദ്യാഭ്യാസ സ്‌കൂളില്‍ പഠനം തുടരുകയും, പിന്നീട് കൊല്‍ക്കത്തയിലെ നാഷണല്‍ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന് മെഡിക്കല്‍ ബിരുദം നേടുകയും ചെയ്തു.
1886ല്‍ കൊല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ഹേമചന്ദ്രബാബു ആദ്യമായി വന്ദേമാതരം അവതരിപ്പിക്കുന്നത്. പിന്നീട് എ.ഐ.സി.സി സമ്മേളനങ്ങള്‍ വന്ദേമാതര ഗാനാലാപനത്തോടെ ആരംഭിക്കുന്ന രീതി നിലവില്‍ വന്നു. തമിഴ്നാട്ടില്‍ സുബ്രഹ്‌മണ്യ ഭാരതി, പഞ്ചാബില്‍ സുരേന്ദ്രനാഥ ബാനര്‍ജി, ഉത്തര്‍പ്രദേശില്‍ ഭഗിനി നിവേദിത, ദക്ഷിണ പ്രവിശ്യകളില്‍ ബിപിന്‍ ചന്ദ്രപാല്‍, മഹാരാഷ്‌ട്രയിലും ബംഗാളിലും ലോകമാന്യ തിലകനും അരവിന്ദഘോഷും വന്ദേമാതരം പ്രസ്ഥാനത്തിന്റെ വ്യാപക പ്രചാരണം ഏറ്റെടുത്തു.
1896ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വന്ദേമാതരം ആലപിച്ച മഹാകവി രവീന്ദ്രനാഥ ടാഗോര്‍, ഗാനത്തിലെ ‘സപ്തകോടി കണ്ഠ…’ എന്നത് ചെറുതായി തിരുത്തി ‘കോടി കോടി കണ്ഠ…’ എന്ന് അവതരിപ്പിച്ചത് വന്ദേമാതരത്തെ അഖണ്ഡഭാരതത്തിന്റെ മുഴുവന്‍ ഗണഗീതമാക്കി മാറ്റി.
1906 ആഗസ്ത് 6ന് ബിപിന്‍ ചന്ദ്രപാലിന്റെ പത്രാധിപത്യത്തില്‍ ‘വന്ദേമാതരം’ എന്ന ഇംഗ്ലീഷ് പത്രം പ്രസിദ്ധീകരണം ആരംഭിച്ചു. ‘ഇന്ത്യ ഫോര്‍ ഇന്ത്യന്‍സ്’ എന്നതായിരുന്നു അതിന്റെ ധ്യേയവാക്യം. പിന്നീട് അരവിന്ദഘോഷും ഇതിന്റെ പത്രാധിപരായി പ്രവര്‍ത്തിച്ചു.
1923 ആയപ്പോഴേക്കും ലോകമാന്യ തിലകന്‍ അന്തരിക്കുകയും യോഗി അരവിന്ദ് പോണ്ടിച്ചേരിയിലെ ആശ്രമത്തിലേക്ക് മാറുകയും ചെയ്തു. മഹാത്മാഗാന്ധി കോണ്‍ഗ്രസിന്റെ പ്രധാന നേതാവായി ഉയര്‍ന്നു. 1923ല്‍ ആന്ധ്രയിലെ കാക്കിനടയില്‍ നടന്ന കോണ്‍ഗ്രസ് വാര്‍ഷിക സമ്മേളനത്തില്‍ മുഹമ്മദ് അലിയായിരുന്നു അധ്യക്ഷന്‍. പതിവുപോലെ വന്ദേമാതര ഗാനാലാപനത്തിനായി പ്രശസ്ത സംഗീതജ്ഞന്‍ വിഷ്ണു ദിഗംബര്‍ പുലസ്‌കറെ ക്ഷണിച്ചു. എന്നാല്‍ ‘ഇസ്ലാം മതത്തില്‍ സംഗീതം നിഷിദ്ധമാണെന്നും വന്ദേമാതരം വിഗ്രഹപൂജയാണെന്നും’ ആരോപിച്ച് മുഹമ്മദ് അലി പാട്ട് തടസ്സപ്പെടുത്തി. പക്ഷെ, പുലസ്‌കര്‍ പാട്ട് പൂര്‍ണ്ണമായി ആലപിച്ചു. പാട്ട് തീരുന്നതുവരെ മുഹമ്മദ് അലി പുറത്തുനിന്നു.
1937ലെ തിരഞ്ഞെടുപ്പില്‍ 11 പ്രവിശ്യകളില്‍ ഏഴെണ്ണത്തില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ നിയമസഭകളില്‍ വന്ദേമാതരം പാടിക്കൊണ്ടാണ് നടപടികള്‍ ആരംഭിച്ചിരുന്നത്. എന്നാല്‍ മുസ്ലീം ലീഗ് ഇതിനെതിരെ പ്രക്ഷോഭം ആരംഭിക്കുകയും വന്ദേമാതരത്തിനെതിരെ പ്രമേയം പാസാക്കുകയും ചെയ്തു. തുടര്‍ന്ന് 1937 ഒക്ടോബറില്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി, വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം പാടിയാല്‍ മതിയെന്നും ബാക്കി ഭാഗങ്ങള്‍ ഒഴിവാക്കാമെന്നും തീരുമാനിച്ചു. പ്രമേയം പണ്ഡിറ്റ് നെഹ്റു തയ്യാറാക്കി പാസാക്കുകയായിരുന്നു.
രാഷ്‌ട്രം രണ്ടായി വെട്ടിമുറിക്കുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് 10 വര്‍ഷം മുന്‍പ് ദേശീയഗാനം വെട്ടിമുറിച്ചു. അന്ന് വീരസവര്‍ക്കര്‍ തുറന്നടിച്ചു: ‘മുസ്ലീങ്ങള്‍ക്ക് വന്ദേമാതരം ഗാനം രുചിക്കുന്നില്ല. ഐക്യത്തിന് പൂതി കാണിക്കുന്ന പാവം ഹിന്ദുക്കള്‍ ഉടനെ ആ പാട്ട് വെട്ടിമുറിച്ച് ചെറുതാക്കി. മുസ്ലീങ്ങള്‍ അത് സഹിക്കുമെന്ന് കരുതേണ്ട. മുഴുവന്‍ പാട്ടും വേണ്ടെന്നു വെച്ച് ‘വന്ദേമാതരം’ മാത്രം നിലനിര്‍ത്തുക. അതും അവര്‍ക്ക് അസഹ്യമായിരിക്കും. പിന്നെയും അവര്‍ ബഹളം കൂട്ടും.’ അന്ന് വീരസവര്‍ക്കര്‍ പറഞ്ഞത് വള്ളിപുള്ളി വ്യത്യാസമില്ലാതെ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നു.’
1937ല്‍ കോണ്‍ഗ്രസ് പാട്ട് വെട്ടിമുറിച്ച് ചെറുതാക്കിയതില്‍ പ്രതിഷേധിച്ച് ഇനി ഒരിക്കലും പൊതുസദസ്സില്‍ വന്ദേമാതരം ആലപിക്കില്ല എന്ന് പ്രതിജ്ഞയെടുത്ത പ്രസിദ്ധ സംഗീതജ്ഞനായിരുന്നു പണ്ഡിറ്റ് ഓംകാര്‍നാഥ് ഠാക്കൂര്‍. 1947 ഓഗസ്റ്റ് പതിനഞ്ചാം തീയതി പ്രഭാതത്തില്‍ വന്ദേമാതരം പാടാന്‍ സര്‍ദാര്‍ പട്ടേല്‍ വിളിച്ചിരിക്കുന്ന വിവരം ആകാശവാണി ഡയറക്ടര്‍ അദ്ദേഹത്തെ അറിയിച്ചു. വന്ദേമാതരഗാനം പൂര്‍ണ്ണമായും പാടാന്‍ അനുവദിച്ചാല്‍ മാത്രമേ താന്‍ പാടുകയുള്ളൂ എന്ന് അറിയിച്ചപ്പോള്‍, അതിനുവേണ്ടി തന്നെയാണ് അങ്ങയെ തിരഞ്ഞുപിടിക്കാന്‍ സര്‍ദാര്‍ പട്ടേല്‍ എന്നോട് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് ഡയറക്ടര്‍ അറിയിച്ചു. നവസ്വതന്ത്ര പുലരിയില്‍ രാഷ്‌ട്രത്തെ മുഴുവന്‍ കോള്‍മയിര്‍ കൊള്ളിച്ചുകൊണ്ട് ഓംകാര്‍നാഥ് ഠാക്കൂര്‍ വന്ദേമാതരഗാനം ആലപിച്ചു.
എന്നാല്‍ 1948 ഓഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ പതാകയുയര്‍ത്തിയപ്പോള്‍ സെന്‍ട്രല്‍ സിഖ് റെജിമെന്റ് ബാന്‍ഡ് വായിച്ചത് ‘ജനഗണമന’യുടെ രാഗമായിരുന്നു. 1950 ജനുവരി 24ന് ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ഡോ. രാജേന്ദ്രപ്രസാദ് നടത്തിയ പ്രസ്താവനയിലൂടെ ‘ജനഗണമന’യെ ഔദ്യോഗിക ദേശീയ ഗാനമായും, വന്ദേമാതരത്തിന് അതിന് തുല്യമായ പദവിയും ആദരവും നല്‍കി ദേശീയ ഗീതമായും അംഗീകരിച്ചു. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജര്‍ഷി പുരുഷോത്തം ദാസ് ടണ്ഠന്‍ പാര്‍ട്ടി അധ്യക്ഷപദം രാജിവെച്ചു. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജെ. ബി. കൃപലാനിയും ഇതിനെതിരെ പരസ്യ പ്രസ്താവന ഇറക്കിയിരുന്നു. ഈ ചരിത്രപശ്ചാത്തലത്തിലാണ് 2026 ജൂലൈയില്‍ ‘ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയല്‍ (ഭേദഗതി) ബില്‍’ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്. 2026 ഓഗസ്റ്റില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഇതിന് അംഗീകാരം നല്‍കി. 1971ലെ നിയമത്തില്‍ വരുത്തിയ ഈ ഭേദഗതിയിലൂടെ ദേശീയഗാനമായ ജനഗണമനയ്‌ക്ക് ലഭിക്കുന്ന അതേ നിയമസംരക്ഷണവും ബഹുമാനവും ദേശീയഗീതമായ വന്ദേമാതരത്തിനും ഉറപ്പാക്കപ്പെടുന്നു.
വന്ദേമാതരത്തെ അനാദരിക്കുകയോ ആലാപനം തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമായി മാറി. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷിക വേളയിലാണ് ഈ പുനഃപ്രതിഷ്ഠ നടന്നിരിക്കുന്നത്. ഭാരതത്തിന്റെ 80ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ മുഴങ്ങിയ വന്ദേമാതരം, രാജ്യത്തിന്റെ സാംസ്‌കാരിക ദേശീയതയുടെ വിളമ്പരമായി മാറി.
അവസാനിച്ചു
(ഈ ലേഖനത്തിലെ ചരിത്രസംബന്ധമായ വിവരങ്ങള്‍ ആര്‍. ഹരി രചിച്ച് കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ച ‘വന്ദേമാതരത്തിന്റെ കഥ’ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണ്.)















