Kerala

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: സണ്ണി എം. കപിക്കാട് ശ്രീഅയ്യപ്പനേയും മാളികപ്പുറത്തമ്മയേയും അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ഈ മാസം 31 ന് പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍. വി. ബാബു അറിയിച്ചു.

അയ്യപ്പ വിശ്വാസികള്‍ക്ക് സഹിക്കാനാവാത്ത വേദനയാണ് പ്രസ്തുത പ്രസ്താവന മൂലം അനുഭവിക്കേണ്ടി വന്നത്. ഈ അവഹേളനം ലോകത്താകമാനമുള്ള അയ്യപ്പ ഭക്തരുടെ ഹൃദയത്തെ ആഴത്തില്‍ മുറിവേല്‍പിച്ചിരിക്കയാണ്. ഹിന്ദു വിശ്വാസങ്ങളേയും ആചാരങ്ങളേയും നികൃഷ്ടമായി നിന്ദിക്കുന്നത് കേരളത്തില്‍ പതിവ് രീതിയായി മാറിയിരിക്കുകയാണ്.

ശബരിമല അയ്യപ്പനെ അവഹേളിച്ചതില്‍ ദേവസ്വം ബോര്‍ഡ് പുലര്‍ത്തുന്ന മൗനം ലജ്ജാകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ബാബു പറഞ്ഞു. ദേവസ്വം മന്ത്രി ഈ വിഷയത്തില്‍ നടത്തിയ പ്രതികരണം തീര്‍ത്തും ദുര്‍ബലവും നിസംഗവുമായിരുന്നു.

രാഷ്‌ട്രീയ സാംസ്‌കാരിക നേതാക്കള്‍ അയ്യപ്പനെ അവഹേളിച്ചത് കണ്ടതായി പോലും നടിക്കുന്നില്ല. ഹിന്ദുക്കളെ രണ്ടാം തരം പൗരന്‍മാരായി കാണുന്ന സമീപനമാണ് രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ വച്ചുപുലര്‍ത്തുന്നതെന്നും ബാബു പറഞ്ഞു.

അയ്യപ്പനു മുന്നില്‍ മാപ്പ് ചോദിക്കണം: പന്തളം കൊട്ടാരം

പത്തനംതിട്ട: തിരൂര്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലക്കു മുമ്പില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും അപമാനിച്ച സണ്ണി എം. കപിക്കാടിന്റെ നിരുത്തരവാദ നടപടിയെ പന്തളം കൊട്ടാരം അതിശക്തമായി അപലപിച്ചു. മാളികപ്പുറത്തമ്മയെ അയ്യപ്പസ്വാമിയുടെ മാതൃസ്ഥാനത്ത് പ്രതിഷ്ഠിച്ച് എത്രയും മഹനീയമായ രീതിയില്‍ ആദരിച്ചു പോരുന്ന ഹൈന്ദവാചാരങ്ങളെ തികച്ചും അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയ സണ്ണി കപിക്കാട് അയ്യപ്പന്റെ മുമ്പില്‍ സാഷ്ടാംഗ പ്രണാമം നടത്തി മാപ്പ് അപേക്ഷിക്കണമെന്നും പന്തളം കൊട്ടാരം ആവശ്യപ്പെട്ടു.

ദൈവനിന്ദാപരമായ വാക്കുകള്‍ ഹിന്ദുസമൂഹം മാത്രമല്ല ഒരു വിശ്വാസി സമൂഹവും ക്ഷമിക്കുകയില്ല. മാപ്പര്‍ഹിക്കാത്ത പ്രവര്‍ത്തിയായിട്ടാണ് അയ്യപ്പഭക്തര്‍ സണ്ണി കപിക്കാടിന്റെ പ്രസംഗത്തെ കാണുന്നത്. ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ ഇത്തരം പ്രവണതകള്‍ ഏറെ ആശങ്കാജനകമാണ്. ഇത് ഒരു തരത്തിലും ന്യായീകരിക്കാനാകുന്നതല്ല.

കപിക്കാടിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും തയ്യാറാകണമെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റ് പ്രദീപ് കുമാര്‍ വര്‍മ്മ, സെക്രട്ടറി സുരേഷ് വര്‍മ്മ എന്നിവര്‍ ആവശ്യപ്പെട്ടു.

ആസൂത്രിതം: അനില്‍ വിളയില്‍
ആലപ്പുഴ: ശബരിമല അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും വളരെ ഹീനവും നിന്ദ്യവുമായ രീതിയില്‍ അവഹേളിച്ച സണ്ണി കപിക്കാടിന്റെ പ്രസംഗം വളരെ ആസൂത്രിതമായ ഒരു പദ്ധതിയുടെ ഭാഗമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍.

എല്ലാ കാലത്തും ഹൈന്ദവ ആചാരങ്ങളെയും ഹൈന്ദവ സംസ്‌കൃതിയെയും മോശപ്പെടുത്താനുള്ള ശ്രമങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ അടക്കം കൃത്യമായ രീതിയില്‍ ഹൈന്ദവനിന്ദ നടത്തുന്നതിന് മുന്‍പന്തിയില്‍ നിന്ന വ്യക്തിയാണ് സണ്ണി കപിക്കാട്. സാങ്കല്‍പ്പികമായിട്ടുള്ള ഒരു കാര്യത്തെ പറ്റി സംസാരിച്ച ടി. ജി. മോഹന്‍ദാസിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ വലിയ താല്പര്യമെടുത്ത സതീശന്‍ സര്‍ക്കാര്‍ എന്നാല്‍ സണ്ണി കപിക്കാടിന്റെ കാര്യത്തില്‍ കാട്ടുന്ന അമാന്തം ഹൈന്ദവ സമൂഹത്തോട് കാണിക്കുന്ന നിന്ദയ്‌ക്ക് തുല്യമാണ്. ഹൈന്ദവ ആരാധനാ സമ്പ്രദായങ്ങളെയും ഹൈന്ദവ ദൈവസങ്കല്പങ്ങളെയും നീചമായ രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമം നടത്തുന്നവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കിവന്ന പിണറായി സര്‍ക്കാരിന്റെ അതേ നയം തന്നെയാണ് വി. ഡി. സതീശന്‍ സര്‍ക്കാരും പിന്തുടരുന്നത് എന്നുള്ളതിന്റെ കൃത്യമായ ഉദാഹരണമാണ് സണ്ണിയുടെ കാര്യത്തിലുള്ള മെല്ലപ്പോക്ക് നയം. ഇദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി ഹൈന്ദവ സംഘടനകള്‍ രംഗത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു