കൊച്ചി: തിരൂർ തുഞ്ചൻപറമ്പിൽ വെച്ച് നടന്ന പൊതുപരിപാടിയിൽ അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും കുറിച്ച് അപകീർത്തികരവും ലൈംഗിക ചുവയുള്ളതുമായ പരാമർശങ്ങൾ നടത്തിയ സണ്ണി എം. കപിക്കാടിനെതിരെ അടിയന്തര നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജയൻ ചെറുവള്ളിൽ സംസ്ഥാന പോലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി സമർപ്പിച്ചു.
ലക്ഷക്കണക്കിന് വരുന്ന ഭക്തജനങ്ങളുടെ മതവികാരം വ്രണപ്പെടുത്താനും സമൂഹത്തിൽ വർഗീയ ചേരിതിരിവും ശത്രുതയും സൃഷ്ടിക്കാനും മനഃപൂർവ്വം നടത്തിയ ശ്രമമാണിതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ബുദ്ധിജീവി ചർച്ചകളുടെയോ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയോ മറവിൽ ദൈവങ്ങളെ അപമാനിക്കുന്നതും വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നതും അംഗീകരിക്കാനാകില്ല. പൊതുസമാധാനത്തിനും സാമുദായിക സൗഹാർദ്ദത്തിനും ഭീഷണിയുയർത്തുന്ന ഇത്തരം പരാമർശങ്ങൾക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS) 2023 ലെ 196, 299, 302 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നും. സണ്ണി എം. കപിക്കാടിനെതിരെ പ്രഥമ വിവര റിപ്പോർട്ട് (FIR) തയ്യാറാക്കി നിഷ്പക്ഷമായ അന്വേഷണം നടത്തി കർശന നിയമനടപടികൾ ഉറപ്പാക്കണമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന അധ്യക്ഷൻ ബ്രഹ്മശ്രീ ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി , ജനറൽ സെക്രട്ടറി അഡ്വ . ജയൻ ചെറുവള്ളിൽ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു .
















