Kerala

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേള നാളെ ഉച്ചക്ക് 1.30 ന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും സംസ്ഥാന മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും സാമുദായിക, സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും.

ജലോത്സവത്തിന് മുന്നോടിയായി ക്ഷേത്ര ശ്രീകോവിലില്‍ നിന്നുള്ള ദീപഘോഷയാത്ര വാദ്യമേളങ്ങളോടെ രാവിലെ 9.30 ന് സത്രപവലിയനില്‍ എത്തും. തുടര്‍ന്ന് ജില്ലാ കളക്ടര്‍ നിസാമുദ്ദീന്‍ പതാക ഉയര്‍ത്തുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. ഉച്ചക്ക് 1.30 ജലഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രക്ക് ഏറ്റവും മുമ്പിലായി ഭഗവാന്റെ തിരുവോണത്തോണി പരപ്പുഴ കടവിലേക്ക് നീങ്ങും. ജലഘോഷയാത്രയുടെ ഭാഗമായി ബി ബാച്ചിലെ എട്ടു പള്ളിയോടങ്ങള്‍ ക്ഷേത്രക്കടവില്‍ നിന്നും വെച്ചുപാട്ടിന്റെ താളത്തില്‍ തുഴഞ്ഞ്  സത്ര പവലിയനു മുന്നില്‍ എത്തി ചവിട്ടിത്തിരിച്ച് പരപ്പുഴ കടവിലേക്ക് നീങ്ങും. ബാക്കി ബി ബാച്ച് പള്ളിയോടങ്ങള്‍ എ. ബാച്ച് പള്ളിയോടങ്ങള്‍ക്ക് മുമ്പിലായി  ഘോഷയാത്രയില്‍ പങ്കെടുക്കും. ജവാന്‍ കടവില്‍ നിന്ന് ആരംഭിക്കുന്ന എ ബാച്ച് പള്ളിയോടങ്ങളുടെ ഘോഷയാത്ര വഞ്ചിപ്പാട്ടും മുത്തുക്കുടകളുമായി നാലു പള്ളിയോടങ്ങള്‍ വീതമുള്ള ബാച്ചുകളായി പവലിയന് മുമ്പിലൂടെ നീങ്ങുന്ന നയനമനോഹരമായ ഘോഷയാത്ര തുടര്‍ന്ന് നടക്കും. ഒപ്പം കേരളീയ കലകള്‍ ഉള്‍പ്പെടുന്ന നിശ്ചലദൃശ്യങ്ങളും കടന്നുപോകും. ഹെലികോപ്റ്റര്‍ പ്രകടനവും ഉണ്ടാവും.

3 മണിക്ക് മത്സര വള്ളംകളി ആരംഭിക്കും. എ ബാച്ചില്‍പ്പെട്ട 35 പള്ളിയോടങ്ങളും ബി ബാച്ചില്‍പ്പെട്ട 16 പള്ളിയോടങ്ങളും അടക്കം 51 പള്ളിയോടങ്ങളാണ് ജലഘോഷയാത്രയിലും മത്സര വള്ളംകളിയിലും പങ്കെടുക്കുന്നത്. ഓരോ പള്ളിയോടത്തിന്റെയും സ്റ്റാര്‍ട്ടിങ് പോയിന്റില്‍ നിന്ന് ഫിനിഷിങ് പോയിന്റില്‍ എത്തുന്ന സമയം ആധുനിക ഡിജിറ്റല്‍ സംവിധാനത്തിലൂടെ രേഖപ്പെടുത്തി ഏറ്റവും കുറഞ്ഞ സമയത്തില്‍ എത്തുന്ന നാലു പള്ളിയോടങ്ങളാണ് ഫൈനലില്‍ പങ്കെടുക്കുക. സുരക്ഷയുടെ ഭാഗമായി ഫയര്‍ ഫോഴ്സ് സ്‌കൂബ സംഘവും മോട്ടോര്‍ ഘടിപ്പിച്ച വള്ളങ്ങളും, മോട്ടോര്‍ ബോട്ടുകളും, സ്പീഡ് ബോട്ടുകളും സ്റ്റാര്‍ട്ടിംഗ് പോയിന്റ് മുതല്‍ ഫിനിഷിംഗ് പോയിന്റ് വരെ സജ്ജമാക്കിയിട്ടുണ്ട്. പരിചയസമ്പന്നരായ മുങ്ങല്‍ വിദഗ്‌ദ്ധര്‍ അടങ്ങിയ സംഘത്തിന് ശശികുമാര്‍ കുറുപ്പ് നേതൃത്വം നല്‍കും.

ഏറ്റവും നല്ല രീതിയില്‍ പാടിത്തുഴയുന്നവര്‍ക്കും, ഏറ്റവും നല്ല ചമയം ഉള്ളവര്‍ക്കും പ്രത്യേക സമ്മാനങ്ങളുണ്ട്. എ, ബി ബാച്ചുകളില്‍പ്പെട്ട ഒന്നാം സ്ഥാനക്കാര്‍ക്ക് മന്നം ട്രോഫിയും, ഏറ്റവും നല്ല രീതിയില്‍ പാടിക്കളിച്ചു തുഴയുന്നവര്‍ക്ക് ആര്‍. ശങ്കര്‍ മെമ്മോറിയല്‍ ട്രോഫിയും സമ്മാനിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ആറന്മുള പഞ്ചായത്ത് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നുമുള്ള ട്രോഫികളും മത്സര വിജയികള്‍ക്ക് ലഭിക്കും.

കര്‍ശന നിയന്ത്രണങ്ങള്‍

ഉപരാഷ്‌ട്രപതി ഉദ്ഘാടനം നിര്‍വഹിക്കുന്നതിനാല്‍ ചടങ്ങ് നടക്കുന്ന സത്രം കോമ്പൗണ്ടില്‍ കര്‍ശന നിയന്ത്രണം ഉണ്ടാകും. പ്രവേശന പാസ് വാങ്ങിയിട്ടുള്ളവര്‍ ഇടശ്ശേരിമല കിഴക്ക് പള്ളിയോടപ്പുരയുടെ സമീപത്തുകൂടി സത്രം കോമ്പൗണ്ടിന്റെ കിഴക്കേ പവലിയനി
ല്‍ എത്തണം. പ്രത്യേക ക്ഷണിതാക്കള്‍ക്കു പവലിയനില്‍ ഇരിപ്പിടം സജ്ജമാക്കിയിട്ടുണ്ട്. കോംപ്ലിമെന്ററി പാസ് ഉള്ളവര്‍ ഇടശ്ശേരിമല കരയോഗ മന്ദിരത്തോടു ചേര്‍ന്ന വഴിയിലൂടെ പടിഞ്ഞാറെ ഗാലറിയിലുള്ള പന്തലില്‍ എത്തണം.

ഉപരാഷ്‌ട്രപതിയുടെ സന്ദര്‍ശനം മൂലം ചെങ്ങന്നൂര്‍ ആറന്മുള കോഴഞ്ചേരി റോഡില്‍ വാഹനങ്ങള്‍ തിരിച്ചുവിടും. പാര്‍ക്കിങ്ങിനും നിരോധനമുണ്ട്. 33 വര്‍ഷത്തിന് ശേഷമാണ് ആറന്മുള ജലമേള ഉദ്ഘാടനത്തിന് ഉപരാഷ്‌ട്രപതി എത്തുന്നത്.

വള്ളസദ്യ വഴിപാടുകള്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. സപ്തംബര്‍ 16 ന് വള്ളസദ്യ സമാപിക്കും. ഇതുവരെ 565 വള്ളസദ്യകള്‍ ബുക്ക് ചെയ്തിട്ടുണ്ട്.

അഷ്ടമിരോഹിണി വള്ളസദ്യ സപ്തംബര്‍ 4-ന് ക്ഷേത്ര മുറ്റത്ത് നടക്കും. അരലക്ഷം പേര്‍ പങ്കെടുക്കും. കേരള ഗവര്‍ണര്‍ അഷ്ടമിരോഹിണി സദ്യ ഉദ്ഘാടനം ചെയ്യുമെന്നും പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍, പ്രസാദ് ആനന്ദഭവന്‍ (സെക്രട്ടറി), കെ.എസ്. സുരേഷ് (വൈസ് പ്രസിഡന്റ്), അജയ് ഗോപിനാഥ് (ജോ. സെക്രട്ടറി), രമേശ് മാലിമേല്‍ (ട്രഷറര്‍), വിജയകുമാര്‍ ചുങ്കത്തില്‍ (പബ്ലിസിറ്റി കണ്‍വീനര്‍), അനൂപ് ഉണ്ണികൃഷ്ണന്‍ (റെയ്സ് കമ്മിറ്റി കണ്‍വീനര്‍) എന്നിവര്‍ അറിയിച്ചു.