ഓസ്‌ലോ: നോർവേയിലെ ഹരാൾഡ് അഞ്ചാമൻ രാജാവ് അന്തരിച്ചു. യൂറോപ്പിൽ നിലവിലിരുന്ന ഭരണാധികാരികളിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു ഹാരോൾഡ് അഞ്ചാമൻ. 89ാം വയസിലാണ് അന്ത്യം അപൂർവമായ രക്തസംബന്ധ രോഗബാധയെ തുടർന്ന് ഓസ്ലോയിലെ നാഷണൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 6.35ഓടെയാണ് അന്തരിച്ചതെന്ന് പാലസ് അറിയിച്ചു.
രാജവാഴ്ചയെ ആധുനികവൽക്കരിക്കുന്നതിൽ വലിയ പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു ഹാരൾഡ് അഞ്ചാമൻ. 35 വർഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ഭരണകാലത്തിനാണ് അവസാനമായിരിക്കുന്നത്. പിതാവ് ഒലവ് അഞ്ചാമന്റെ മരണത്തെ തുടർന്ന് 1991ലാണ് ഹാരോൾഡ് നോർവേ രാജാവിന്റെ പദവിയിലെത്തിയത്. ഹാരോൾഡിന്റെ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് 2024 മുതൽ അദ്ദേഹത്തിന്റെ മകനും കിരീടാവകാശിയുമായ ഹോക്കോൺ ( 53) ആണ് ചുമതലകൾ നിർവഹിക്കുന്നത്. ഹാരൾഡ് രാജാവിന്റെ നിര്യാണത്തെ തുടർന്ന് ഹോക്കോൺ നോർവേയുടെ പുതിയ ഭരണാധികാരിയായി ചുമതലയേറ്റെടുക്കും
പഴയ രാജകീയ പാരമ്പര്യങ്ങൾ തിരുത്തിക്കുറിച്ച് ഒരു സാധാരണക്കാരിയെ വിവാഹം കഴിച്ച അദ്ദേഹം ‘ജനങ്ങളുടെ രാജാവ്’, രാജ്യത്തിന്റെ ‘മുത്തശ്ശൻ’ എന്നിങ്ങനെയാണ് ജനങ്ങൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. ജനപ്രിയനായ രാജാവിന് ആദരാഞ്ജലികൾ അർപ്പിക്കാനും പുഷ്പചക്രങ്ങൾ അർപ്പിക്കാനുമായി വൻ ജനപ്രവാഹമാണ് കൊട്ടാരത്തിന് മുന്നിലേക്ക് എത്തുന്നത്.
നോർവേ രാജാവായ ഹരാൾഡ് അഞ്ചാമന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഈ വർഷം ആദ്യം നോർവേ സന്ദർശന വേളയിൽ അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയെ ഓർത്തെടുത്ത മോദി, നോർവേയിലെ ജനങ്ങളോടും രാജ്യത്തോടുമുള്ള അദ്ദേഹത്തിന്റെ ഊഷ്മളമായ പെരുമാറ്റവും അഗാധമായ സേവനമനോഭാവവും അനുസ്മരിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
“നോർവേ രാജാവ് ഹരാൾഡ് അഞ്ചാമന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ഈ വർഷം ആദ്യം എന്റെ നോർവേ സന്ദർശന വേളയിൽ അദ്ദേഹത്തെ കണ്ടുമുട്ടിയത് ഞാൻ സ്നേഹത്തോടെ ഓർക്കുന്നു. സ്വന്തം രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ ഊഷ്മളമായ സമീപനവും അഗാധമായ സേവനമനോഭാവവും എന്നെ ഏറെ ആകർഷിച്ചിരുന്നു.
രാജകുടുംബത്തിനും നോർവേയിലെ ജനങ്ങൾക്കും എന്റെ അനുശോചനം രേഖപ്പെടുത്തുന്നു.”
















