India

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദൽഹി: നേപ്പാളിലെ ഉത്തര അതിർത്തി മേഖലയിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും ദുരിതബാധിതർക്കും പരിക്കേറ്റവർക്കും സമാശ്വാസമേകാൻ എല്ലാവരും മുന്നോട്ടു വരണമെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. പ്രളയം റസുവ, ധാഡിംഗ്, നുവാകോട്ട്, ചിത്വാൻ, കിഴക്കൻ നവൽപരാസി ജില്ലകളെ ഭീഷണമായ രീതിയിൽ ബാധിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളാണ് ദുരിതത്തിലായത്.

ഈ ദുരന്തത്തിൽ ഇരകളായവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജമാണ്. ഈ അപ്രതീക്ഷിത സാഹചര്യത്തിൽ സഹായഹസ്തങ്ങളുമായി മുന്നോട്ടുവരാൻ എല്ലാവരും തയാറാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. നേപ്പാൾ–ടിബറ്റ് അതിർത്തി മേഖലയിൽ ഉണ്ടായ പ്രകൃതിദുരന്തത്തെ തുടർന്ന് കോസി നദിയിൽ അപ്രതീക്ഷിതമായ വെള്ളപ്പൊക്കമുണ്ടാകുകയായിരുന്നു. നദീതീരത്തെ കെട്ടിടങ്ങളും പാലങ്ങളും വാഹനങ്ങളും അടക്കമുള്ളവ വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഒഴുകിപ്പോയി. ദുരന്തത്തിൽ മരണസംഖ്യ 270 കടന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിരവധി പേരെ കാണാതായിട്ടുണ്ട്. രക്ഷാപ്രവർത്തനവും തിരച്ചിലും തുടരുകയാണ്.

പ്രളയത്തിൽ 288 ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. കാണാതായവരിൽ കേരളത്തിൽ നിന്നുള്ള 33 പേരും പശ്ചിമ ബംഗാളിൽ നിന്നുള്ള 32 പേരും തമിഴ്നാട്ടിൽ നിന്നുള്ള 85 പേരുമുണ്ടെന്നാണ് നിലവിലെ വിവരമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.