കൊച്ചി: മലയാളി സംവിധായിക ഗീതുമോഹന്‍ദാസ് അണിയിച്ചൊരുക്കിയ ‘ടോക്സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം തുടരുന്നതിനിടെ ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. റോക്കിങ് സ്റ്റാര്‍ യാഷ് നായകനായ ചിത്രം തിയറ്ററുകളില്‍ എത്തി മണിക്കൂറുകള്‍ക്കകമാണ് പൈറസി വെബ്‌സൈറ്റുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെട്ടത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകൾ ഇൻ്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചുതുടങ്ങിയത്. വിദേശ രാജ്യങ്ങളിൽ റിലീസ് ചെയ്ത തിയറ്ററുകളിൽ നിന്നാണ് സിനിമ റെക്കോഡ് ചെയ്യപ്പെട്ടതെന്ന് തിയറ്റർ ഉടമകൾ വ്യക്തമാക്കുന്നു. ഐടി വിദഗ്ധരുടെ അഭിപ്രായപ്രകാരം ചുരുങ്ങിയ സമയത്തിനുള്ളിൽ അൻപതിനായിരത്തിലധികം ഡൗൺലോഡുകളാണ് പൈറസി വെബ്സൈറ്റുകളിൽ നിന്ന് മാത്രം നടന്നിട്ടുള്ളത്. ഇതിനുപുറമെ ടെലഗ്രാം ഗ്രൂപ്പുകളിലൂടെയും പതിപ്പ് അതിവേഗം പ്രചരിക്കുന്നതിനാൽ എത്രപേർ നിയമവിരുദ്ധമായി സിനിമ കണ്ടിട്ടുണ്ടെന്ന് കൃത്യമായി പറയാൻ സാധിക്കില്ല. ചിത്രത്തിന് ലഭിക്കുന്ന സമ്മിശ്ര പ്രതികരണവും വ്യാജ പതിപ്പുകൾ ഡൗൺലോഡ് ചെയ്ത് കാണാൻ ഇൻ്റർനെറ്റ് ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.
കെജിഎഫിന് ശേഷം യാഷ് നായകനാകുന്ന ചിത്രം എന്ന നിലയിൽ ടോക്സിക്കിന് ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. ചിത്രത്തിൽ ഇരട്ട വേഷങ്ങളിലാണ് യാഷ് എത്തുന്നത്. കിയാര അദ്വാനി, നയൻതാര, രുഗ്മിണി വസന്ത് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. മലയാളി ഛായാഗ്രാഹകൻ രാജീവ് രവിയാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അതേസമയം ചിത്രത്തിന്റെ മലയാളം ഡബ്ബിങ് മോശമാണെന്ന തരത്തിൽ പ്രേക്ഷകരിൽ നിന്ന് വലിയ വിമർശനം ഉയരുന്നുണ്ട്. കോടിക്കണക്കിന് രൂപ മുടക്കി നിർമിച്ച ചിത്രത്തിന്റെ വ്യാജൻ ഇറങ്ങിയത് അണിയറപ്രവർത്തകരെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.












