ഇസ്ലാമാബാദ്: പാകിസ്ഥാന്റെ തലസ്ഥാന നഗരമായ ഇസ്ലാമാബാദിലെ ഒരു സർക്കാർ ആശുപത്രിയിൽ ബുധനാഴ്ച ഉണ്ടായ തീപിടുത്തത്തിൽ കുറഞ്ഞത് 15 നവജാത ശിശുക്കൾ മരിച്ചതായി പ്രാദേശിക മാധ്യമമായ ജിയോ ടിവി റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (പിംസ്) ആശുപത്രിയിലാണ് സംഭവം.
ജിയോ ടിവിയുടെ റിപ്പോർട്ട് പ്രകാരം തീപിടിത്തമുണ്ടായപ്പോൾ ആശുപത്രിയിലെ ഗൈനക്കോളജി വാർഡിൽ 16 നവജാത ശിശുക്കൾ ഉണ്ടായിരുന്നു. തീപിടുത്തത്തിൽ 15 പേർ മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി. ആശുപത്രിയിലെ നഴ്‌സറിക്കുള്ളിലെ എയർ കണ്ടീഷണർ കംപ്രസർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്ന് രക്ഷാപ്രവർത്തകർ പ്രാദേശിക പ്രക്ഷേപകനോട് പറഞ്ഞു. തീ ഇപ്പോൾ അണഞ്ഞതായും തണുപ്പിക്കൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
തീപിടിത്തമുണ്ടായ വാർഡിൽ 15 കുഞ്ഞുങ്ങൾ ഉണ്ടായിരുന്നതായി പിംസ് വക്താവ് ഡോ. അനീസ ജലീൽ ഡോൺ ദിനപത്രത്തോട് പറഞ്ഞു. ചില കുഞ്ഞുങ്ങളെ രാത്രിയിൽ ഡിസ്ചാർജ് ചെയ്തിരിക്കാം, അതിനാൽ മരണപ്പെട്ടവരുടെ കൃത്യമായ എണ്ണം ഇപ്പോൾ പങ്കിടാൻ കഴിയില്ലെന്നും അവർ പറഞ്ഞു. സംഭവത്തിന്റെ കാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പടർന്നതെന്ന് തോന്നുന്നുവെന്നും രാവിലെ 7 മണിയോടെയാണ് തീ പടർന്നതെന്നും അവർ പറഞ്ഞു. തീ അണച്ചെങ്കിലും തണുപ്പിക്കൽ പ്രക്രിയയ്‌ക്ക് കുറച്ച് സമയമെടുക്കുമെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
















