Article

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

Published by
ഡോ. കെ. എന്‍. മധുസൂദനന്‍ പിള്ള

1903 ഡിസംബര്‍ 12-ന് പുറത്തിറങ്ങിയ ‘ഇന്ത്യ ഗസറ്റ്’, ബംഗാള്‍ വിഭജനത്തെക്കുറിച്ച് സൂചന നല്‍കുന്ന ഗവണ്‍മെന്റ് സെക്രട്ടറിയുടെ കത്ത് പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് 1903 ഡിസംബര്‍ മുതല്‍ 1905 സെപ്തംബര്‍ വരെ ചെറുതും വലുതുമായ 3000-ത്തിലധികം പ്രതിഷേധ യോഗങ്ങളാണ് ബംഗാളില്‍ സംഘടിപ്പിക്കപ്പെട്ടത്. 1905-ല്‍ കഴ്സണ്‍ പ്രഭുവിന്റെ തീരുമാനപ്രകാരം ബംഗാള്‍ വിഭജനം യാഥാര്‍ത്ഥ്യമായി. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഇന്നത്തെ ബംഗ്ലാദേശും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഉള്‍പ്പെട്ട കിഴക്കന്‍ ബംഗാളായും, ഹിന്ദു ഭൂരിപക്ഷമുള്ള ബാക്കി പ്രദേശങ്ങളെ പശ്ചിമ ബംഗാളായും വിഭജിച്ചു.

എന്നാല്‍ പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്‌ട്ര, ബീഹാര്‍, ഒറീസ, ബംഗാള്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ ഈ വിഭജനം അംഗീകരിച്ചില്ല. കഴ്സന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് രാജ്യത്തുടനീളം ശക്തമായ പ്രതിഷേധ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. ആ പ്രതിഷേധങ്ങളിലെല്ലാം മുഴങ്ങിക്കേട്ട പ്രധാന മുദ്രാവാക്യം ‘വന്ദേമാതരം’ ആയിരുന്നു.

ബംഗാള്‍ വിഭജനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് 25 ദിവസം മുമ്പ്, 1905 ആഗസ്ത് 7 ‘വംഗഭംഗ ദിന’മായി ആചരിക്കാന്‍ ആഹ്വാനമുണ്ടായി. സുരേന്ദ്രനാഥ ബാനര്‍ജി, ഭൂപേന്ദ്രനാഥ ബസു, അംബിക ചരണ്‍ മജുംദാര്‍, കാസിം ബസാര്‍ മഹാരാജാവ് എന്നിവരായിരുന്നു സംഘാടകസമിതി നേതാക്കള്‍. അന്ന് കൊല്‍ക്കത്ത ടൗണിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. സമൂഹത്തിന്റെ എല്ലാ ശ്രേണിയിലുമുള്ളവര്‍, ആബാലവൃദ്ധം ജനങ്ങള്‍ കൂട്ടത്തോടെ ആ പ്രവാഹത്തില്‍ അണിചേര്‍ന്നു. ആരാണ് തുടങ്ങിവെച്ചത് എന്നറിയാതെ, ഓരോരുത്തരും അവരവരുടെ ഈണത്തില്‍ ‘വന്ദേമാതരം വന്ദേമാതരം വന്ദേമാതരം’ എന്ന് നിര്‍ത്താതെ ആലപിച്ചുകൊണ്ടിരുന്നു. ആ ജനസഞ്ചയം സഭാതലം കവിഞ്ഞൊഴുകി. സാമ്രാജ്യത്വ ഭരണത്തിനെതിരെ ശ്രീകൃഷ്ണകുമാര്‍ മിശ്ര അവതരിപ്പിച്ച വിദേശവസ്തു ബഹിഷ്‌കരണ പ്രമേയം വന്ദേമാതരം മുഴക്കിയാണ് ജനസഞ്ചയം അംഗീകരിച്ചത്.

സെപ്തംബര്‍ ഒന്നിന് വിഭജന വിളംബരം പുറത്തുവന്നു. അധികം വൈകാതെ, യാതൊരു മുന്നറിയിപ്പുമില്ലാതെ തലസ്ഥാനത്തെ കോളജ് മൈതാനത്തിലേക്ക് ജനങ്ങള്‍ തടിച്ചുകൂടി. കയ്യില്‍ കിട്ടിയ വിദേശവസ്തുക്കളെല്ലാം കൊണ്ടുവന്ന് മൈതാനത്ത് കൂട്ടിയിട്ട് കത്തിച്ചു; അവിടം ഒരു യാഗകുണ്ഡമായി മാറി. ഇടിവെട്ടുപോലെ ആയിരക്കണക്കിന് കണ്ഠങ്ങളില്‍ നിന്ന് വന്ദേമാതരം പ്രതിധ്വനിച്ചു. യാഗാഗ്‌നിയെ സാക്ഷിയാക്കി അവിടെയൊരു ജനകീയ വിളംബരമുണ്ടായി: ‘സ്വദേശി വന്ദേമാതരം, വിദേശി ബഹിഷ്‌കരണം’. ഈ മുദ്രാവാക്യം സ്വാതന്ത്ര്യ സമരത്തിന് വ്യക്തമായ ഒരു ദിശാബോധം നല്‍കി.

സ്വദേശി പ്രസ്ഥാനത്തില്‍ പങ്കെടുത്ത വിദ്യാലയങ്ങളുടെ ഗ്രാന്റ് നിര്‍ത്തലാക്കാനും സര്‍വ്വകലാശാല അംഗീകാരം റദ്ദാക്കാനും ബ്രിട്ടീഷ് ഭരണകൂടം തീരുമാനിച്ചു. തുടര്‍ന്ന് വന്ദേമാതര ഗാനം ആലപിക്കുന്നതിനും അത് ഉച്ചരിക്കുന്നതിനും
വിലക്കേര്‍പ്പെടുത്തി. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആദ്യത്തെ നിരോധനമായിരുന്നു ഇത്.

എന്നാല്‍ സര്‍ക്കുലര്‍ പുറത്തുവന്ന് മൂന്നാം ദിവസം തന്നെ ‘വന്ദേമാതര ഭിക്ഷാ സമ്പ്രദായം’ സ്ഥാപിതമായി. മന്മഥനാഥ മിശ്ര അധ്യക്ഷനും, സുരേന്ദ്രചന്ദ്ര സദാചാരി കാര്യദര്‍ശിയും, അമൃതലാല്‍ ബഹാദൂര്‍ ഖജാന്‍ജിയായും ചുമതലയേറ്റു. പിന്നീട് ഈ സംഘടന ‘വന്ദേമാതരം സമ്പ്രദായം’ എന്ന പേരില്‍ പ്രശസ്തമായി. എല്ലാ ഞായറാഴ്ചയും വന്ദേമാതരം മുഴക്കി നഗരപ്രദക്ഷിണം നടത്താന്‍ തീരുമാനിച്ചു. അതിലൊരു പതിവുകാരനായിരുന്നു കവി രവീന്ദ്രനാഥ ടാഗോര്‍. അദ്ദേഹം ഈ പ്രസ്ഥാനത്തിനു വേണ്ടി ധനശേഖരണവും നടത്തി.

വന്ദേമാതരം സമ്പ്രദായത്തിന്റെ കീഴില്‍ സമിതികളും അഖാഡകളും വ്യായാമശാലകളും ദേശവ്യാപകമായി പ്രവര്‍ത്തിച്ചുപോന്നു. വിദ്യാര്‍ത്ഥികളും യുവാക്കളും കരിനിയമങ്ങളെ കാറ്റില്‍പ്പറത്തി ശാരീരിക ശിക്ഷണവും ആയുധ പരിശീലനവും നടത്തി; അച്ചടക്കത്തോടെ വ്യായാമം അഭ്യസിച്ചു. ദേശീയഗാനം പാടിക്കൊണ്ടുള്ള യാത്രകള്‍ സംഘടിപ്പിക്കുകയും വന്ദേമാതര ഭാവം ജനങ്ങളില്‍ വളര്‍ത്തുകയും ചെയ്തു.

വന്ദേമാതരം സമ്പ്രദായത്തിന്റെ ആദ്യത്തെ പ്രഖ്യാപിത പരിപാടിയായിരുന്നു ‘വംഗ ഭംഗ വിരോധ ദിനം’. ബംഗാളി സാഹോദരത്വം അരക്കിട്ടുറപ്പിക്കാന്‍ രവീന്ദ്രനാഥ ടാഗോര്‍ രക്ഷാബന്ധനെ അനുസ്മരിച്ച് രാഖിബന്ധന് ആഹ്വാനം
ചെയ്തു. ദുഃഖാചരണത്തിന്റെ ഭാഗമായി രാവിലെ ഗംഗയില്‍ സ്‌നാനം ചെയ്ത് അവര്‍ പരസ്പരം രാഖി അണിഞ്ഞു.

തുടര്‍ന്ന് വന്ദേമാതര ഘോഷത്തോടെ സുരേന്ദ്രനാഥ് ബാനര്‍ജിയുടെ നേതൃത്വത്തില്‍ പൊതുസഭ കൂടാന്‍ തീരുമാനിച്ചു. വന്ദേമാതരം ആലപിച്ചുകൊണ്ട് കൊല്‍ക്കത്ത ബീഡന്‍ ചത്വരത്തിലേക്കുള്ള മൂന്നര കിലോമീറ്റര്‍ ദൂരം നഗ്‌നപാദരായി നടന്ന്, അന്‍പതിനായിരത്തിലധികം ആളുകള്‍ അവിടെയെത്തി. വന്ദേമാതര സമ്പ്രദായത്തിന്റെ അനിഷേധ്യ നേതാവായ ആനന്ദ മോഹന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസംഗിച്ച മുസ്ലീം നേതാക്കളായ ബാരിസ്റ്റര്‍ അബ്ദുള്‍ റസൂല്‍ മൗലവി, അബ്ദുള്‍ ഖാസിം, അബ്ദുള്‍ ഹുസൈന്‍ തുടങ്ങിയവര്‍ വന്ദേമാതരം മുഴക്കി ജനങ്ങളെ അഭിവാദ്യം ചെയ്തു. അവരെല്ലാം കഴ്സണ്‍ പ്രഭുവിന്റെ ക്രൂരനയങ്ങളെ കഠിനമായി വിമര്‍ശിച്ചു. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനത്ത് അഖണ്ഡ വംഗഭവനം പടുത്തുയര്‍ത്താന്‍ സുരേന്ദ്ര ബാബു ആഹ്വാനം ചെയ്തു. ആനന്ദ ബാബു ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും, സഭയില്‍ നിന്ന് പതിനായിരം രൂപ അവിടെവെച്ചുതന്നെ പിരിഞ്ഞു കിട്ടുകയും ചെയ്തു.

1905 നവംബര്‍ ഒന്നിന് ധാക്ക ജില്ലാ മേധാവി കിഴക്കന്‍ ബംഗാളില്‍ വന്ദേമാതരത്തിന് ആദ്യമായി വിലക്ക് ഏര്‍പ്പെടുത്തി. വന്ദേമാതരം ആലപിക്കുന്നവരെ മജിസ്‌ട്രേറ്റ് കോടതി വളപ്പിലെ മുക്കാലില്‍ കെട്ടിയിട്ട് ചാട്ടവാറടി നല്‍കാനും ഉത്തരവിട്ടു. എന്നാല്‍ പശ്ചിമ ബംഗാളിലെ മിക്ക വിദ്യാലയങ്ങളിലും വന്ദേമാതര ഗാനാലാപനം പതിവ് ചടങ്ങായി മാറി.

അവിഭക്ത ബംഗാളിനു വേണ്ടിയുള്ള ‘വംഗഭംഗ വിരുദ്ധ’ മഹാസമ്മേളനം 1906 ഏപ്രില്‍ 14-ന് ബറിസാല്‍ പട്ടണത്തില്‍ വിളിച്ചുചേര്‍ക്കാന്‍ നേതാക്കള്‍ തീരുമാനിച്ചു. അശ്വനികുമാര്‍ ദത്ത, ബ്രജമോഹന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് ഇതിനായി വിശാലമായ സംഘാടകസമിതി രൂപീകരിച്ചു. സമ്മേളനം തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പ് തന്നെ വന്ദേമാതരം മുഴക്കുന്നതിനും പാടുന്നതിനും പോലീസ് നിരോധനമേര്‍പ്പെടുത്തി.

മുദ്രാവാക്യം വിളിക്കില്ലെന്ന് സംഘാടകര്‍ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്ന്, ‘വന്ദേമാതരം’ എന്ന് എഴുതിയ പ്ലക്കാര്‍ഡുകള്‍, ബാഡ്ജുകള്‍, ഹെഡ് ബാന്‍ഡുകള്‍, ക്രോസ് ബെല്‍റ്റുകള്‍ എന്നിവ ധരിച്ച് ശബ്ദമുയര്‍ത്താതെ ‘വന്ദേമാതരം’ എന്ന് ജപിച്ചുകൊണ്ട് പ്രകടനത്തില്‍ പങ്കെടുത്തു. സമാധാനപരമായി മുന്നോട്ട് നീങ്ങിയ ആ ഘോഷയാത്രയ്‌ക്ക് നേരെ പോലീസ് മേധാവി ക്യേമ്പിന്റെ നേതൃത്വത്തില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ലാത്തിച്ചാര്‍ജ് നടത്തി. അതിക്രൂരമായ അടിച്ചമര്‍ത്തലാണ് അവിടെ നടന്നത്.

വിവരമറിഞ്ഞ് ശോഭയാത്ര തുടരാന്‍ നിര്‍ദ്ദേശം നല്‍കി സുരേന്ദ്രനാഥ ബാബുവും അശ്വനികുമാറും മുന്‍നിരയിലെത്തി ക്യേമ്പിന്റെ നടപടിയെ ചോദ്യം ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചോരവാര്‍ന്ന് നിലത്തുവീണിട്ടും ജനങ്ങള്‍ പിരിഞ്ഞുപോകാതെ ഉറച്ചുനിന്നത് ക്യേമ്പിനെയും ഭയപ്പെടുത്തി. ഉടന്‍ തന്നെ ലാത്തിച്ചാര്‍ജ് നിര്‍ത്താന്‍ നിര്‍ദ്ദേശിച്ചെങ്കിലും സുരേന്ദ്രനാഥ ബാബുവിനെയും അശ്വനികുമാറിനെയും കസ്റ്റഡിയിലെടുത്തു. പിന്നീട് പിഴയടപ്പിച്ച് യോഗം അവസാനിക്കുന്നതിനു മുമ്പ് വിട്ടയച്ചു. വേദിയിലെത്തിയ ഇരുവരെയും ജനങ്ങള്‍ ആവേശത്തോടെ വന്ദേമാതരം മുഴക്കി സ്വീകരിച്ചു. തുടര്‍ന്ന് മുദ്രാവാക്യം വിളിക്കുന്നതിനുള്ള നിരോധനം പിന്‍വലിക്കുകയും ചെയ്തു. ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ നടന്ന ആദ്യത്തെ ഈ സഹനസമരം വിജയകരമായിരുന്നു.

ഒരു മാസത്തിനു ശേഷം വിജയഘോഷത്തിനായി അതേ രീതിയില്‍ വീണ്ടും സമ്മേളനം നടന്നു. പതിനായിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടി. മുഹമ്മദ് ഷെരീഫ്, മിത്ത്ഹാര്‍ ഹുസൈന്‍, അശ്വനികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും വന്ദേമാതരം മുഴക്കി അണിചേര്‍ന്നു. ഈ വിജയത്തോടെ വന്ദേമാതരത്തിന്റെ പ്രശസ്തി ഭാരതത്തിലുടനീളവും വിദേശങ്ങളിലേക്കും വ്യാപിച്ചു.

1908 ഏപ്രില്‍ അവസാനം ഇംഗ്ലണ്ടിലെ ഭാരതീയര്‍ക്കിടയില്‍ ‘വന്ദേമാതരം’ എന്ന തലക്കെട്ടോടെ ഒരു രഹസ്യ സര്‍ക്കുലര്‍ പ്രചരിച്ചിരുന്നു. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളായ നാനാസാഹിബ് പേഷ്വാ, റാണി ലക്ഷ്മിഭായി, കുന്‍വാര്‍ സിങ് എന്നിവരെ ആദരിക്കുന്നതിനായി ‘ഇന്ത്യ ഹൗസില്‍’ (ഭാരത ഭവനം) 1908 മേയ് 10 ന് നാലുമണിക്ക് ചേരുന്ന യോഗത്തിലേക്കുള്ള ക്ഷണമായിരുന്നു അത്. വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചുകൊണ്ട് ആരംഭിച്ച യോഗത്തില്‍ വീര സവര്‍ക്കര്‍ സംസാരിച്ചു. ‘ഈ വിപ്ലവ സംഗ്രാമത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. സ്വാതന്ത്ര്യം അല്ലെങ്കില്‍ ആത്മാഹുതി; ഇതാണ് ഞങ്ങളുടെ വ്രതം. വന്ദേമാതരം!’ എന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
(തുടരും)