പത്തനംതിട്ട: സംസ്ഥാനകാര്‍ഷിക കടാശ്വാസ കമ്മിഷന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചതോടെ കര്‍ഷകര്‍ക്കിത് കണ്ണീരോണം. കാര്‍ഷിക കടാശ്വാസ കമ്മിഷനില്‍ ജോലി നോക്കിയിരുന്ന 22 താത്കാലിക ജീവനക്കാരെ പിരിച്ച് വിട്ടതോടെയാണ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താത്കാലിക സ്തഭനം വന്നത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിയമിച്ചവര്‍ ഉള്‍പ്പെടെയുള്ള 22 താല്‍ക്കാലിക ജീവനക്കാരെ ഒരു ഉത്തരവിലൂടെ സര്‍ക്കാര്‍ പിരിച്ചുവിടുകയായിരുന്നു. 19 വര്‍ഷമായി ജോലി നോക്കുന്നവരും ഈ കൂട്ടത്തില്‍ ഉണ്ട്. മറ്റൊരു ജോലിക്ക് അപേക്ഷ നല്കാന്‍ പ്രായപരിധി കഴിഞ്ഞവരാണ് അധികം പേരും. 2027 ജൂലൈ വരെ നിയമന കാലാവധി ഉണ്ടായിട്ടും രാഷ്‌ട്രീയ പ്രേരിതമായിട്ടാണ് ഇവരെ പറഞ്ഞ് വിട്ടതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ഡെപ്യൂട്ടേഷനില്‍ എത്തിയ നാല് പേര്‍ മാത്രമാണ് ഇപ്പോള്‍ കമ്മിഷന്റെ തിരുവനന്തപുരം ഓഫീസില്‍ ജോലി നോക്കുന്നത്. ഏറ്റവും അധികം കടാശ്വാസ അപേക്ഷകള്‍ നിലനില്‍ക്കുന്ന ഇടുക്കിയില്‍ഈ മാസം ആദ്യം കമ്മിഷന്‍ നടത്താനിരുന്ന സിറ്റിങ് മാറ്റിവച്ചു. 26,000 അപേക്ഷകളാണ് ഇടുക്കി ജില്ലയില്‍ മാത്രം കമ്മിഷന്റെ പരിഗണന കാത്തിരിക്കുന്നത്.
ഡെപ്യൂട്ടേഷനില്‍ വന്നവരെ കൂടാതെ കമ്മിഷന് ആറ് സ്ഥിരം ജീവനക്കാര്‍ കൂടി ഉണ്ട്. എന്നാല്‍ അത് ഉയര്‍ന്ന തസ്തികയിലുള്ളവരാണ്. അപേക്ഷ പരിശോധിക്കല്‍, കര്‍ഷകരും ബാങ്കുകളുമായുള്ള കത്തിടപാടുകള്‍, കടവിവരം സ്ഥിരീകരിക്കല്‍ എന്നിവ പരിശോധിച്ച് ഹര്‍ജി അന്തിമമായി കമ്മിഷന്‍ മുമ്പാകെ എത്തിക്കുന്നതാണ് താത്കാലിക ജീവനക്കാരുടെ പ്രധാന ജോലി. കമ്മിഷന്‍ കടാശ്വാസം അംഗീകരിച്ചാല്‍ വിവരങ്ങള്‍ കര്‍ഷകരെയും, ബാങ്കുകളെയും ധരിപ്പിച്ച് കൃഷി വകുപ്പിന് കൈമാറുന്നതും ഇവരാണ്. ഒരു സിറ്റിങ്ങില്‍ ശരാശരി 1000 മുതല്‍ 1500 വരെ അപേക്ഷകള്‍ പരിഗണിക്കാറുണ്ട്. ഇതിലേക്ക് ആഴ്ചകള്‍ നേരിടുന്ന പ്രവര്‍ത്തനം ആവശ്യമാണ്.
എന്നാല്‍ കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്തും കമ്മിഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ ജീവനക്കാരെ പിരിച്ചുവിട്ടത് മൂലമാണ് കടാശ്വാസ കമ്മിഷന്റെ പ്രവര്‍ത്തനം മന്ദഗതിയില്‍ ആയതെന്ന് കമ്മിഷന്‍ അംഗം കെ.ആര്‍. രാജന്റെ അഭിപ്രായം ശരിയല്ലെന്നും കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇടുക്കി, വയനാട്, ജില്ലകളില്‍ 2020 ആഗസ്ത് 31 വരെയും മറ്റു ജില്ലകളില്‍ 2016 ആഗസ്ത് 31 വരെയും ഉള്ള അപേക്ഷകളാണ് ഇതേവരെ സ്വീകരിച്ചിട്ടുള്ളത്. കോവിഡ് കാലത്തേത് അടക്കമുള്ള വലിയൊരു വിഭാഗം അര്‍ഹരായവര്‍ ഇപ്പോഴും അപേക്ഷ നല്കാന്‍ കാത്തിരിക്കുന്നുണ്ട്. അപ്പോഴാണ് കമ്മിഷന്റെ പ്രവര്‍ത്തനം നിലച്ചത്.
എത്തുന്ന അപേക്ഷകളില്‍ കാര്‍ഷിക സംഘങ്ങളില്‍ നിന്നെടുത്ത വായ്‌പയില്‍ കമ്മിഷന്‍ ഇളവ് അംഗീകരിച്ചാല്‍ കടത്തിന്റെ പാതി സംഘത്തിന് സര്‍ക്കാര്‍ നല്കണമെന്നാണ് ചട്ടം.
പാതി കര്‍ഷകനും അടയ്‌ക്കണം ഇങ്ങനെ തീര്‍പ്പാക്കിയ അപേക്ഷകളില്‍ 277 കോടി രൂപയോളം ഇനിയും സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ കൊടുത്ത് തീര്‍ക്കാനുണ്ട്. കൃഷിക്കാരന്‍ അടയ്‌ക്കാനുള്ള വിഹിതം നല്‍കി കടം വീട്ടിയിട്ടും സര്‍ക്കാര്‍ വിഹിതം അടക്കാത്തതിനാല്‍ ആധാരം മടക്കി കിട്ടാതെയും, സിവില്‍ കോര്‍ നഷ്ട്മായതിനാല്‍ മറ്റു ബാങ്കു ലോണുകള്‍ എടുക്കാനാകാതയും കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.
സര്‍ക്കാര്‍ മാറിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലന്ന് തന്നെയല്ല കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കുകയും ചെയ്തു. സംസ്ഥാനത്ത് ഉടനീളമുള്ള നെല്‍കര്‍ഷകര്‍ക്ക് സംഭരിച്ച നെല്ലിന്റെവില യഥാസമയം അവരുടെ അക്കൗണ്ടുകളില്‍ കിട്ടാത്തതു മൂലവും കാലാവസ്ഥ വ്യതിയാനം മൂലം കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞതും കര്‍ഷകരെ വന്‍ ദുരിതത്തില്‍ ആഴ്‌ത്തിയിട്ടുണ്ട്. കടാശ്വാസ കമ്മിഷന്റെ പ്രവര്‍ത്തനം കൂടി നിലച്ചതോടെ കര്‍ഷകര്‍ക്ക് ഇത്തവണയും കണ്ണീരോണം തന്നെയാണ്.
അടിയന്തരമായി സാമ്പത്തിക സഹായവും പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് പകരം ജീവനക്കാരെയും നിയമിച്ചങ്കില്‍ മാത്രമേ കടാശ്വാസ കമ്മിഷന്റെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോവാന്‍ സാധിക്കൂ എന്നാണ് കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ. എബ്രഹാം മാത്യു പറയുന്നത്.
















