യുവാക്കള്‍ക്കിടയിലെ വാഹനാപകടങ്ങള്‍ നമ്മുടെ നാട്ടില്‍ വര്‍ദ്ധിച്ചുവരികയാണ്. റോഡുകളില്‍ അമിതവേഗത കൊണ്ടുണ്ടാകുന്ന അപകടങ്ങള്‍ കാരണം മരണമോ ഗുരുതരമായ പരിക്കുകളോ സംഭവിക്കുന്നവര്‍ ഏതാണ്ടെല്ലാ അയല്‍പ്പക്കങ്ങളിലും സാധാരണമായിക്കൊണ്ടിരിക്കുന്നു. ദിനപത്രങ്ങളിലെല്ലാം ഒന്ന് ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന അത്തരം അപകടങ്ങളുടെ വാര്‍ത്തകള്‍ അനവധി കാണാം. ഇത്തരം അപകടങ്ങള്‍ അതിനിരയാകുന്നവരുടെ മാത്രമല്ല, മറിച്ച് ഒരു കുടുംബത്തിന്റെ മുഴുവന്‍ ജീവിതത്തെയും ബാധിക്കുന്ന ദുരന്തങ്ങളാണ്. മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ വളര്‍ത്തുമ്പോള്‍ കണ്ട സ്വപ്‌നങ്ങളാണ് എന്നന്നേക്കുമായി തകര്‍ന്നുപോകുന്നത്. സഹോദരങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് ജീവിതാവസാനം വരെ കൂട്ടായിരിക്കേണ്ട രക്തബന്ധമാണ്. മധുരമുള്ള സൗഹൃദത്തിന്റെ ഊഷ്മളതയാണ് സുഹൃത്തുക്കള്‍ക്ക് ഇനിയൊരിക്കലും തിരികെ ലഭിക്കാത്തവിധം അറ്റുപോകുന്നത്. ഇവയെല്ലാം ഒരു നിമിഷത്തെ അശ്രദ്ധകൊണ്ടായിരിക്കാം തകര്‍ന്നുപോകുന്നത്.
വേഗതയോടുള്ള ആകര്‍ഷണവും സാഹസികതയും യുവത്വത്തിന്റെ സ്വാഭാവിക ഭാഗമാണെന്ന് വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ പ്രവണത റോഡ് സുരക്ഷയെ അവഗണിക്കുന്നതിലേക്ക് നയിക്കുമ്പോള്‍ അത് ജീവനുതന്നെ ഭീഷണിയായി മാറുന്നു. കേരളത്തില്‍ യുവാക്കള്‍ ഉള്‍പ്പെടുന്ന ബൈക്ക് അപകടങ്ങളുടെ എണ്ണം സമീപവര്‍ഷങ്ങളില്‍ ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്ര, അമിതവേഗത, രാത്രികാല ഡ്രൈവിംഗിലെ അശ്രദ്ധ എന്നിവയൊക്കെ അതിനിടയാക്കുന്നുണ്ട്. മറുവശത്ത്, റോഡുകളുടെ ശോച്യാവസ്ഥയും ഒരു പ്രധാന കാരണമാണ്. തെരുവുവിളക്കുകള്‍ പ്രവര്‍ത്തിക്കാത്ത ഇരുണ്ടതും, കുഴികള്‍ നിറഞ്ഞതും, ഇടുങ്ങിയതും, വെള്ളം കെട്ടിക്കിടക്കുന്നതുമായ റോഡുകളെല്ലാം അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു.
സാമ്പത്തിക വളര്‍ച്ചയുടെ ഭാഗമായി സ്വന്തമായി വാഹനമില്ലാത്ത കുടുംബങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. വായ്‌പകളും ആകര്‍ഷകമായ ഇ.എം.ഐ. സൗകര്യവും കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളുമെല്ലാം താഴ്ന്ന ഇടത്തരം കുടുംബങ്ങളില്‍പോലും വാഹനങ്ങളെ മറ്റൊരു വീട്ടുപകരണമായി മാറ്റിയിരിക്കുന്നു. പക്ഷെ അതിനനുസരിച്ച് റോഡുകളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നില്ല. ജനസാന്ദ്രത കൂടുതലുള്ള, സ്ഥലപരിമിതിയുള്ള കേരളത്തില്‍ ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. അതിനാല്‍ വാഹനങ്ങള്‍ നല്‍കുന്ന സമയലാഭം പോലുള്ള പ്രയോജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെങ്കില്‍, വാഹനമോടിക്കുന്നവരുടെ ശ്രദ്ധയും സൂക്ഷ്മതയും അത്യന്താപേക്ഷിതമാണ്; അതോടൊപ്പം അധികൃതരും റോഡുകളുടെ അറ്റകുറ്റപ്പണികളും സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതില്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്.
മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, കേരളത്തില്‍ പ്രതിദിനം ശരാശരി പത്തിലധികം പേര്‍ റോഡപകടങ്ങളില്‍ മരണപ്പെടുന്നുണ്ട്. ഇതില്‍ 18 മുതല്‍ 35 വയസ്സുവരെയുള്ള യുവാക്കളാണ് അപകടങ്ങളില്‍ ഇരകള്‍ ആകുന്നത് എന്നത് ആശങ്കാജനകമാണ്. ഇരുചക്രവാഹനാപകടങ്ങള്‍ മാത്രം കണക്കിലെടുത്താല്‍, സംസ്ഥാനത്ത് പ്രതിവര്‍ഷം ആയിരക്കണക്കിന് കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഈ അപകടങ്ങളില്‍ പലതും രാത്രി പത്തു മണിക്ക് ശേഷമാണ് സംഭവിക്കുന്നത് എന്നത്, യുവാക്കളുടെ രാത്രികാല സഞ്ചാരശീലങ്ങളും ഇതിന്റെ ഭാഗമായ അപകടസാധ്യതയും വ്യക്തമാക്കുന്നു.
എന്നാല്‍, ഓരോ അപകടത്തിനും പിന്നില്‍ തകര്‍ന്നുപോകുന്ന മനുഷ്യജീവിതങ്ങളുടെ കഥയുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നവര്‍ക്ക് ഏല്‍ക്കുന്ന മാനസികാഘാതം പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നു. പെട്ടെന്നുള്ള മരണം അംഗീകരിക്കാന്‍ കഴിയാത്ത അവസ്ഥ, കുറ്റബോധം, നിസ്സഹായത തുടങ്ങിയ വികാരങ്ങളിലൂടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കടന്നുപോകുന്നുണ്ട്. ‘എന്തുകൊണ്ട് ഞാന്‍ അവനെ തടഞ്ഞില്ല’, ‘ആ ദിവസം ഞാന്‍ കൂടെ പോയിരുന്നെങ്കില്‍’ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ വര്‍ഷങ്ങളോളം അവരെ വേട്ടയാടിയേക്കാം. ഈ വൈകാരിക സംഘര്‍ഷം പലപ്പോഴും അവര്‍ പുറത്തുകാണിക്കാറില്ല. ഉള്ളില്‍ത്തന്നെ നീണ്ടകാലം അടക്കിവയ്‌ക്കപ്പെടുന്ന ആ വേദനകള്‍ പില്‍ക്കാലത്ത് ഉറക്കമില്ലായ്‌മ, ഏകാഗ്രതക്കുറവ്, സാമൂഹികമായ ഒറ്റപ്പെടല്‍, വിഷാദം തുടങ്ങിയ ഗുരുതര മാനസികാരോഗ്യ പ്രശ്‌നങ്ങളായി മാറിയേക്കാം. ചിലപ്പോള്‍ ഇത് പഠനത്തിലും ജോലിയിലുമുള്ള പ്രകടനത്തെ ദീര്‍ഘകാലത്തേക്ക് ബാധിക്കുകയും, ജീവിതത്തിലെ മറ്റ് ബന്ധങ്ങളില്‍പോലും അകല്‍ച്ച സൃഷ്ടിക്കുകയും ചെയ്യാം.
പ്രത്യേകിച്ച് ഹോസ്റ്റലില്‍ ഒരുമിച്ച് ജീവിച്ചിരുന്ന സഹപാഠികള്‍ക്ക്, ഈ ആഘാതം അതിജീവിക്കാന്‍ ശരിയായ മാനസികാരോഗ്യ പിന്തുണ ലഭ്യമല്ലാത്തത് വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഹോസ്റ്റലിലുള്ളവര്‍ വലിയ പ്രായവ്യത്യാസമില്ലാത്ത സമപ്രായക്കാരാണ്; മക്കളുടെ വികാരങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുന്ന അച്ഛനമ്മമാരെപ്പോലെയല്ല അവര്‍. യുവാക്കള്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മുതിര്‍ന്നവരല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. അവര്‍ക്കും ദുഃഖം കൈകാര്യം ചെയ്യാന്‍ പിന്തുണ ആവശ്യമാണ്. ഒരേ മുറിയില്‍, ഒരേ മെസ്സില്‍, ഒരേ ക്ലാസ്സില്‍ ദിവസവും കണ്ടുമുട്ടിയിരുന്ന ഒരാള്‍ പെട്ടെന്ന് ഇല്ലാതാകുമ്പോള്‍, ആ ശൂന്യത ആ സഹവിദ്യാര്‍ത്ഥികളുടെ ദിനചര്യയിലും മാനസികാവസ്ഥയിലും ദീര്‍ഘകാലം പ്രതിഫലിക്കും. എന്നാല്‍ പലപ്പോഴും ഈ വിദ്യാര്‍ത്ഥികളോട് ‘കഴിഞ്ഞത് കഴിഞ്ഞു, ഇനി ജീവിതം മുന്നോട്ട് പോകണം’ എന്ന് പറഞ്ഞ് പഠനത്തിലേക്ക് തിരികെ പോകാന്‍ നിര്‍ബന്ധിക്കുകയാണ് അദ്ധ്യാപകരും മറ്റുള്ളവരും ചെയ്യുന്നത്. അവരുടെ ദുഃഖത്തെ ലാഘവത്തോടെ കണ്ട് അവഗണിക്കുകയോ അല്ലെങ്കില്‍ അതിനെ ആരോഗ്യകരമായി അഭിസംബോധന ചെയ്യാന്‍ വേണ്ട സമയവും ഇടവും നല്‍കാതെ മുന്നോട്ടുപോകാന്‍ പ്രേരിപ്പിക്കുകയോ ആണ് ചെയ്യുന്നത്. ഇത് ഭാവിയില്‍ ഉത്കണ്ഠ, വിഷാദം തുടങ്ങിയ നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിച്ചേക്കാം.
ഈ സാഹചര്യത്തില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൗണ്‍സിലിംഗ് സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയും, ഇത്തരം ദുരന്തങ്ങള്‍ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ആവശ്യമായ മാനസിക പിന്തുണ നല്‍കുകയും ചെയ്യേണ്ടത് അടിയന്തിര പ്രാധാന്യമുള്ള കാര്യമാണ്. പരിശീലനം ലഭിച്ച കൗണ്‍സിലര്‍മാരുടെ സാന്നിധ്യം, ദുഃഖം പങ്കുവയ്‌ക്കാനുള്ള ഗ്രൂപ്പ് സെഷനുകള്‍, ആവശ്യമെങ്കില്‍ വ്യക്തിഗത തെറാപ്പി എന്നിവ ക്യാമ്പസുകളില്‍ ലഭ്യമാക്കണം. ഇത്തരം സംവിധാനങ്ങള്‍ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രം ഒതുങ്ങാതെ, വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തെ പതിവായി ശ്രദ്ധിക്കുന്ന ഒരു സ്ഥിരം ഘടനയായി മാറേണ്ടതുണ്ട്. അതോടൊപ്പം, മരണപ്പെട്ട വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് ദുഃഖം പ്രകടിപ്പിക്കാനും സാമൂഹികമായി പിന്തുണ ലഭിക്കാനുമുള്ള സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ട്. അയല്‍വാസികളും ബന്ധുക്കളും സമൂഹവും ഒരുമിച്ച് നിന്നാല്‍ മാത്രമേ, ഇത്തരം നഷ്ടങ്ങളുടെ ഭാരം ലഘൂകരിക്കാന്‍ കഴിയൂ. ഒരു കുടുംബത്തിന്റെ ദുഃഖം അവരുടേത് മാത്രമല്ല, മറിച്ച് നമ്മുടെയെല്ലാം കൂട്ടുത്തരവാദിത്തമാണെന്ന തിരിച്ചറിവ് സമൂഹത്തിനുണ്ടാകേണ്ടതുണ്ട്.
ചെറുപ്രായത്തില്‍ത്തന്നെ അപ്രതീക്ഷിതമായി വിട്ടുപോയവര്‍ക്കുള്ള യഥാര്‍ത്ഥ ആദരാഞ്ജലി, അവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ണീരണിയുക മാത്രമല്ല; മറിച്ച്, ഇനി ഒരു ജീവനും ഇത്തരത്തില്‍ പൊലിഞ്ഞുപോകാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുകയും, ദുഃഖം അനുഭവിക്കുന്നവര്‍ക്ക് വേണ്ട പിന്തുണ ഉറപ്പാക്കുകയും ചെയ്യുക എന്നതാകണം.
















