Article

സമൃദ്ധിയിലേക്ക് ഒരു പ്രകൃതിയാത്ര

Published by
ജി. ജയപ്രകാശ് കാളികാവ്

കേരളീയ സമൂഹത്തിന്റെ സാംസ്‌കാരിക തനിമയും പ്രകൃതിയോടുള്ള അഗാധമായ ബന്ധവും വിളിച്ചോതുന്ന ആഘോഷമാണ് ഓണം. വിളവെടുപ്പുത്സവം എന്നതിലുപരി വ്യക്തിയും കുടുംബവും സമൂഹവും പ്രകൃതിയും തമ്മിലുള്ള സമഗ്രമായ ഐക്യത്തിന്റെ ഓര്‍മ്മപ്പെടുത്തലാണത്. എല്ലാവര്‍ക്കും സമൃദ്ധി എന്നതാണ് ഓണത്തിന്റെ അടിസ്ഥാന സങ്കല്‍പ്പം. എന്നാല്‍ എന്താണ് യഥാര്‍ത്ഥ സമൃദ്ധി? ഭൗതിക സമ്പത്ത് കുന്നുകൂട്ടുന്നതല്ല, മറിച്ച് തനിക്കാവശ്യമായതിനേക്കാള്‍ കൂടുതലുണ്ട് എന്ന തിരിച്ചറിവും അത് മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള മനസ്സുമാണ് യഥാര്‍ത്ഥ സമൃദ്ധി. ഇത് അനുഭവവേദ്യമാകാന്‍ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരപൂരകത്വം നിലനില്‍ക്കണം.

ഇന്ന് പ്രകൃതിയുമായുള്ള ബന്ധത്തിലുണ്ടായ വിള്ളല്‍ കാരണം ഈ യഥാര്‍ത്ഥ സമൃദ്ധി നമുക്ക് അന്യമാകുന്നു. പ്രകൃതിയെ സഹവര്‍ത്തിത്വ വ്യവസ്ഥയായി കാണുന്നതിന്
പകരം ഉപഭോഗവസ്തുവായി മാത്രം കാണാന്‍ തുടങ്ങിയതോടെ ആഘോഷങ്ങള്‍ വെറും ബാഹ്യപ്രകടനങ്ങളും വാണിജ്യവല്‍ക്കരണവുമായി മാറി. അമിതമായ ഉപഭോഗ സംസ്‌കാരത്തെയാണ് ഇന്നത്തെ വിപണി ചൂഷണം ചെയ്യുന്നത്. കൃത്രിമ അലങ്കാരങ്ങളും രാസവളങ്ങള്‍ ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന അന്യസംസ്ഥാന പൂക്കളും ഇതിനുദാഹരണമാണ്. ഇത് സുസ്ഥിര വികസന സങ്കല്‍പ്പത്തിനും പ്രകൃതിസൗഹൃദപരമായ സാംസ്‌കാരിക ദര്‍ശനങ്ങള്‍ക്കും വിരുദ്ധമാണ്.

പൊതുസമൂഹത്തിലും കലാലയങ്ങളിലും തൊഴിലിടങ്ങളിലുമുള്ള ഓണാഘോഷങ്ങള്‍ ഇന്ന് വഴിമാറി സഞ്ചരിക്കുകയാണ്. സ്നേഹവും പങ്കുവെക്കലും നിറയേണ്ട ഒത്തുചേരലുകള്‍ കടുത്ത മത്സരത്തിനും സാമ്പത്തിക ധൂര്‍ത്തിനും ലഹരി ഉപയോഗത്തിനും വഴിവെക്കുന്നു. പ്രകൃതിയോടിണങ്ങിയ കലകളിലൂടെയും സംഗീതത്തിലൂടെയുമാണ് ഓണം നാടിന്റെ തനിമ നിലനിര്‍ത്തുന്നത്. എന്നാല്‍, സമാജത്തില്‍ ഐക്യം വളര്‍ത്തേണ്ട ആഘോഷങ്ങളെ വിഭാഗീയതയിലേക്കും വിദ്വേഷത്തിലേക്കും വലിച്ചിഴക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നു. ഈ സാഹചര്യത്തില്‍, യുവാക്കളില്‍ മൂല്യാധിഷ്ഠിത ജീവിതത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഓണാഘോഷത്തെ ഒരു മാതൃകയാക്കേണ്ടതുണ്ട്.

പ്രകൃതിസൗഹൃദ ഓണാഘോഷത്തിന്

നാടന്‍ പൂക്കളും പ്രകൃതിദത്ത അലങ്കാരങ്ങളും: കൃത്രിമ പൂക്കള്‍ക്കും പ്ലാസ്റ്റിക്കിനും പകരം തുമ്പ, തെറ്റി, മുക്കുറ്റി, ചെമ്പരത്തി തുടങ്ങിയ നാടന്‍ പൂക്കള്‍ ഉപയോഗിച്ച് പൂക്കളമൊരുക്കുക. വാടിയ പൂക്കള്‍ വലിച്ചെറിയാതെ ജൈവവളമാക്കുക. പ്ലാസ്റ്റിക് ലൈറ്റുകള്‍ക്ക് പകരം മണ്‍ചെരാതുകളും നിലവിളക്കുകളും, തോരണങ്ങളായി കുരുത്തോലയും മാവിലയും ഉപയോഗിക്കുക.

പരമ്പരാഗത ഓണസദ്യ: പേപ്പര്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍ ഒഴിവാക്കി വാഴയിലയിലോ പാളയിലോ സദ്യ വിളമ്പുക. കുടിവെള്ളത്തിനും സംഭാരത്തിനും മണ്‍പാത്രങ്ങളോ ലോഹപാത്രങ്ങളോ ഉപയോഗിക്കാം.

സഹഭോജന മാതൃക: പുറത്തുനിന്നുള്ള കാറ്ററിംഗിനെ ആശ്രയിക്കാതെ, കലാലയങ്ങളിലും ഓഫീസുകളിലും എല്ലാവരും വീടുകളില്‍ നിന്ന് കൊണ്ടുവരുന്ന വിഭവങ്ങള്‍ പങ്കുവെച്ചു കഴിക്കുക. ഭക്ഷണം പാഴാക്കാതിരിക്കുകയും മിച്ചം വരുന്നവ മൃഗങ്ങള്‍ക്ക് നല്‍കുകയോ വളമാക്കുകയോ ചെയ്യുക.

കൈത്തറിയും വിവേകപൂര്‍ണമായ സമ്മാനങ്ങളും: നാടന്‍ കൈത്തറി/പരുത്തി വസ്ത്രങ്ങള്‍ തിരഞ്ഞെടുത്ത് പ്രാദേശിക നെയ്‌ത്തുകാരെ പിന്തുണയ്‌ക്കുക. എല്ലാ വര്‍ഷവും പുതിയ വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടാതെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുക. സമ്മാനങ്ങളായി വിത്തുകള്‍, മരത്തൈകള്‍, കൈത്തറി ഉല്‍പ്പന്നങ്ങള്‍ എന്നിവ നല്‍കുക.

പുകയില്ലാത്ത ആഘോഷങ്ങള്‍: പടക്കങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി, നാടന്‍ ഓണക്കളികളിലൂടെയും പാട്ടുകളിലൂടെയും കൂട്ടായ്‌മകളിലൂടെയും ആഘോഷങ്ങളെ സമ്പന്നമാക്കുക.

മൂല്യാധിഷ്ഠിത ജീവിതം എന്നത് വെറുമൊരു പഠനവിഷയമല്ല, പ്രകൃതിയോടും സമൂഹത്തോടും ഇണങ്ങി ജീവിക്കാനുള്ള സമഗ്രമായ ജീവിതദര്‍ശനമാണ്. പ്രകൃതിയുമായുള്ള സമരസതയിലാണ് യഥാര്‍ത്ഥ സമൃദ്ധിയെന്ന തിരിച്ചറിവോടെ ഈ പൊന്നോണം നമുക്ക് ആഘോഷിക്കാം.