Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ: മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇടതുപക്ഷത്തിന് തുടര്‍ച്ചയായി മൂന്നാം തവണ അധികാരത്തിലെത്താന്‍ കഴിയാതെ പോയത് അധികാരമോഹികളായ നേതാക്കളും ഭരണത്തിലെ വീഴ്ചകളും കാരണമാണ്.

ഗണേഷ് കുമാറിന് കഴിഞ്ഞതവണ മന്ത്രിസ്ഥാനം ലഭിച്ചത് ഉമ്മന്‍ചാണ്ടിയെ ചതിച്ചതിനും ഒറ്റിക്കൊടുത്തതിനുമാണ്.സാമ്പത്തിക കാര്യങ്ങളിലും സ്ത്രീവിഷയങ്ങളിലും ഗണേഷ് കുമാര്‍ ഒട്ടും കൊള്ളരുതാത്തവനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ ട്രസ്റ്റ് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും നേതാക്കളുടെ ധാര്‍ഷ്ട്യവും ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് ആക്കം കൂട്ടി. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും പിണറായി വിജയന്റെ തലയില്‍ മാത്രം കെട്ടിവയ്‌ക്കാനുള്ള നീക്കം ശരിയല്ല.

പിണറായി വിജയനെ നേരിട്ട് എതിര്‍ക്കാന്‍ കഴിത്തതിനാലാണ് തനിക്കെതിരെ തിരിയുന്നതെന്നും വെളളാപ്പളളി ആരോപിച്ചു. പിണറായി വിജയന്‍ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ പോലും ചെയ്തുതന്നിട്ടില്ലെങ്കിലും അദ്ദേഹത്തെ താന്‍ ഒരിക്കലും തള്ളിപ്പറയില്ല.

പിണറായിയുടെ ഓഫീസിലെ പുഴുക്കുത്താണ് പി ശശിയെന്ന് നേരത്തേ വെള്ളാപ്പള്ളി നടേശന്‍ പറയുകയുണ്ടായി.എ എന്‍ ഷംസീര്‍ യഥാര്‍ത്ഥ ലീഗുകാരനാണ്, കമ്മ്യൂണിസ്റ്റുകാരനല്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. പിണറായിയെപ്പോലുള്ളവര്‍ ഒരുപാട് ത്യാഗം അനുഭവിച്ചാണ് അധികാരസ്ഥാനങ്ങളില്‍ എത്തിയത്. എന്നാല്‍ ഷംസീര്‍ ചുളുവിലൂടെയാണ് അധികാരത്തില്‍ എത്തിയത്. മതേതരത്വം പറഞ്ഞ നമ്മള്‍ എങ്ങും എത്തിയില്ല. 100 കൊല്ലം കഴിഞ്ഞാലും കേരളത്തിലെ ഒരു രാഷ്‌ട്രീയ മുന്നണിയില്‍ നിന്നും ഒരു ഈഴവ മുഖ്യമന്ത്രി ഇനി ഉണ്ടാവില്ലെന്നും വെളളാപ്പളളി പറഞ്ഞു.

 

 

 

 

Recent Posts