ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ അറുപത്തിയേഴുകാരനെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ, മോഷണമുതൽ വിൽക്കാൻ പ്രതികളെ സഹായിച്ച കൊല്ലം പരവൂർ കല്ലുങ്കുന്ന് സ്വദേശിയെ സാക്ഷിയാക്കാൻ ഒരുങ്ങി പോലീസ്. മോഷണമുതൽ ഒളിപ്പിക്കാനും വിൽക്കാനും സഹായിച്ച ഈ ഇരുപത്തൊന്നുകാരനെ കേസിൽ പ്രതി ചേർക്കാനാണ് ആദ്യത്തെ പോലീസ് ആലോചിച്ചിരുന്നത്. എന്നാൽ ഇയാളുടെ സാക്ഷിമൊഴി പോലീസിന്റെ കണ്ടെത്തലുകൾക്ക് ബലം നൽകുമെന്ന നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ഇയാളെ സാക്ഷിയാകുന്നത്.
പരവൂർ സ്വദേശികളായ മൂന്ന് ആൺകുട്ടികൾ 15ന് രാത്രി ഹരിപ്പാട്ടെത്തി കൊലപാതകം നടത്തിയ ശേഷം 16ന് പുലർച്ചെ പരവൂരിലെത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കരുവാറ്റയിൽ നിന്നു കവർന്ന നാലര പവൻ സ്വർണം ഇവർ സുഹൃത്തായ കല്ലുങ്കുന്ന് സ്വദേശിയെ ഏൽപിച്ചു. ഇതിൽ നിന്ന് 1.5 ഗ്രാം തൂക്കം വരുന്ന മോതിരം 16,500 രൂപയ്‌ക്കു വിറ്റു പണം പ്രതികൾക്കു നൽകിയതായി ഈ യുവാവ് പോലീസിനു മൊഴി നൽകിയിരുന്നു. ബാക്കി സ്വർണാഭരണങ്ങൾ ഇയാളുടെ വീട്ടിൽ നിന്നും വിൽപന നടത്തിയ മോതിരം പരവൂരിലെ ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
മോതിരം വാങ്ങിയ ജ്വല്ലറി ഉടമയും കേസിൽ സാക്ഷിയാകും. പ്രതികളിലൊരാളുടെ അമ്മയുടെ സ്വർണാഭരണമാണെന്നും അമ്മയുടെ ചികിത്സയ്‌ക്കായി ഇതു പണയം വയ്‌ക്കാൻ സഹായിക്കണമെന്നും പറഞ്ഞാണു തന്നെ ഏൽപിച്ചതെന്നാണ് കല്ലുങ്കുന്ന് സ്വദേശി പോലീസിനു നൽകിയ മൊഴി.
അതേസമയം, ശിവൻകുട്ടിയുടെ കൊലപാതകവും കവർച്ചയും ആസൂത്രണം ചെയ്‌ത കൊച്ചുമകളെ ജുവനൈൽ ജസ്റ്റിസ് ബോർഡ് കോഴിക്കോട്ടെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളെ ഗവ.ചിൽഡ്രൻസ് ഹോമുകളിലും കുറ്റകൃത്യത്തിൽ ഉൾപ്പെട്ട കുട്ടികളെ ഗവ.ഒബ്സർവേഷൻ ഹോമിലുമാണു പാർപ്പിക്കുക.പെൺകുട്ടികളുടെ ഒബ്സർവേഷൻ ഹോം കോഴിക്കോട്ടും ആൺകുട്ടികളുടേത് ചേർത്തല മായിത്തറയിലുമാണ്. കേസിൽ പ്രതികളായ മൂന്ന് ആൺകുട്ടികളും മായിത്തറയിലെ ഒബ്സർവേഷൻ ഹോമിലാണുള്ളത്. അതേസമയം, പെൺകുട്ടിയെ ചോദ്യം ചെയ്യുന്നതിനുവേണ്ടി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഉൾപ്പെടുന്ന മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നു പോലീസ് പറഞ്ഞു. പ്രശ്നങ്ങൾ നിറഞ്ഞ കുടുംബാന്തരീക്ഷം കുട്ടിയുടെ മാനസികനിലയെ ബാധിച്ചിട്ടുണ്ടാകാമെന്നാണ് പോലീസ് പറയുന്നത്.
അതിനിടെ കൊല്ലപ്പെട്ട ശിവൻകുട്ടിയുടെ സംസ്കാരം ഇന്നലെ നടത്തി. മക്കൾക്കായി അദ്ദേഹം പണിതുകൊണ്ടിരുന്ന വീടിന് സമീപത്ത് തന്നെയാണ് അദ്ദേഹത്തിനായി ചിതയൊരുക്കിയത്. മക്കളോടൊപ്പം പുതിയ വീട്ടിലേക്ക് താമസം മാറാൻ ഏറെ ആഗ്രഹിച്ചായിരുന്നു ശിവൻകുട്ടി ഓരോ ദിനവും തള്ളിനീക്കിയിരുന്നത്. ദിവസവും പണികൾ നോക്കി നടത്തിയ ആ അച്ഛന് മകളുടെ വീടിന്റെ മുറ്റത്ത് തന്നെയാണ് അന്ത്യവിശ്രമം ഒരുക്കിയിട്ടുള്ളത്.
മകളുടെ പ്രസവത്തിനായി ഭാര്യയും മെഡിക്കൽ കോളേജിൽ ആയിരുന്നപ്പോഴായിരുന്നു കരുവാറ്റയെ നടുക്കിയ കൊലപാതകം നടന്നത്. മക്കൾക്കായി രണ്ടു വീടുകൾ നിർമിക്കുകയായിരുന്നു. ഒന്ന് ഏകദേശം പൂർത്തിയായി. മറ്റൊന്നിന്റെ ഫൗണ്ടേഷൻ ജോലികൾ പുരോഗമിക്കുകയാണ്. വിദേശത്തുള്ള മകൾ എത്തുന്നതുവരെ സൂക്ഷിച്ചിരുന്ന മൃതദേഹം മകൾ എത്തിയതോടെ ഏറ്റുവാങ്ങി സംസ്കാരം നടത്തി.















