ബാംഗി: മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സ്വർണഖനി മണ്ണിടിച്ചിലിനെ തുടർന്ന് തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു. നിരവധി പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം. ഖനിയിൽ എത്രപേർ ഉണ്ടായിരുന്നുവെന്നതിന്റെ കണക്ക് ലഭ്യമായിട്ടില്ല. ആഫ്രിക്കയിലെ പല രാജ്യങ്ങളിലും സുരക്ഷാ സംവിധാനങ്ങൾ പരിമിതമായ ഖനികൾ വ്യാപകമാണ്.
കാമറൂൺ അതിർത്തിക്ക് സമീപമുള്ള സാംബോയി ഗ്രാമത്തിലാണ് ചൊവ്വാഴ്ച ഉച്ചയോടെ അപകടമുണ്ടായത്. തെഴിലാളികൾ ജോലി ചെയ്യുന്നതിനിടെ മണലും മണ്ണും ഇടിഞ്ഞുവീണ് ആളുകളെ മൂടുകയായിരുന്നു. ഇതിനകം നൂറിലധികം മൃതദേഹങ്ങൾ പുറത്തെടുത്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഖനിക്കുള്ളിലെ നിരവധി ഭൂഗർഭ തുരങ്കങ്ങൾ ഒരേസമയം തകർന്നതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
















