തിരുവനന്തപുരം:: ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിൽ പ്രമുഖനായ എസ് എ ഡാങ്കെ ചെരുപ്പുനക്കിയെന്ന് വിളിക്കാമോ ബ്രിട്ടാസേ എന്ന ചോദ്യവുമായി ബിജെപി യുവ നേതാവ് പി. ശ്യാംരാജ്. ബ്രിട്ടീഷ് അധികാരികൾക്ക് എഴുതിയ കത്തിൽ, തന്നെ മോചിപ്പിച്ചാൽ ബ്രിട്ടീഷ് സർക്കാരിന്റെയും രാജ്യത്തിന്റെയും നന്മയ്‌ക്കായി തന്റെ സ്വാധീനം ഉപയോഗിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയതായി രേഖകളുണ്ട്. കത്തിന്റെ അവസാനം Your Excellency’s most obedient servant എന്നും രേഖപ്പെടുത്തിയിട്ടുണ്ടെന്നും ശ്യാംരാജ് ചൂണ്ടിക്കാട്ടി. വിനായക് സവര്‍ക്കറെ ചെരുപ്പുനക്കി എന്ന് ജോണ്‍ ബ്രിട്ടാസ് വിശേഷിപ്പിച്ചിട്ടുണ്ടെങ്കില്‍ ഈ കമ്മ്യൂണിസ്റ്റ് നേതാവും ചെരുപ്പുനക്കിയല്ലേ?.എന്ന ചോദ്യമാണ് ശ്യാം രാജ് ഉയര്‍ത്തിയത്.
ഇഎംഎസ് പോലും ബഹുമാനപുരസ്സരം കണ്ട നേതാവ് സവര്‍ക്കര്‍
സ്വാതന്ത്ര്യസമരത്തിൽ സജീവമായ പങ്കുവഹിച്ച്, ദീർഘകാല തടവിന് വിധിക്കപ്പെട്ട വിനായക് ദാമോദർ സവർക്കർ, എന്നാണ് അന്ന് ഇഎംഎസ് എഴുതിയതെന്നും ശ്യാംരാജ് ചൂണ്ടിക്കാട്ടി. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് യുവാക്കൾക്കിടയിൽ വലിയ പ്രചാരവും, ആവേശവും സൃഷ്ടിക്കുന്നതിൽ സവർക്കർ വഹിച്ച പങ്കും ഇഎംഎസ് തന്റെ രചനകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ചരിത്രത്തെ രാഷ്‌ട്രീയ സൗകര്യത്തിന് വേണ്ടി ബ്രിട്ടാസുമാര്‍ തിരുത്തുന്നു
ഇന്ന് മുസ്ലിം ലീഗിനെയും, എസ്ഡിപിഐയെയും, ജമാഅത്തെ ഇസ്ലാമിയെയും പ്രീതിപ്പെടുത്താൻ വേണ്ടി സവർക്കറെയും, മറ്റ് സ്വാതന്ത്ര്യസമര സേനാനികളെയും അധിക്ഷേപിക്കുന്നതിന് മുമ്പ്, സ്വന്തം നേതാക്കൾ എഴുതിവെച്ച ചരിത്രമെങ്കിലും ബ്രിട്ടാസിനെപ്പോലുള്ള കമ്മ്യൂണിസ്റ്റുകാർ വായിക്കണം. സവര്‍ക്കറുടെ മാപ്പിന്റെ ചരിത്രം പറയുമ്പോൾ സ്വന്തം ചരിത്രവും ഓർക്കണം.- ശ്യാംരാജ് പറഞ്ഞു.
















