Kerala

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലക്കാട്: മലമ്പുഴ ഉദ്യാന നവീകരണത്തില്‍ വലിയ വീഴ്ചയുണ്ടായെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ്ഗോപി. കേന്ദ്രസര്‍ക്കാര്‍ ഉദ്യാന നവീകരണത്തിന് സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ 75 കോടിയലധികം രൂപ അനുവദിച്ചിട്ട് ഒരു വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ലെന്ന് സുരേഷ്ഗോപി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ നവീകരണത്തില്‍ അലംഭാവം കാണിച്ചതോടെയാണ് ഇന്നലെ രാവിലെ കേന്ദ്രമന്ത്രി നേരിട്ട് ഉദ്യാനത്തിലെത്തി പ്രവൃത്തികള്‍ വിലയിരുത്തിയത്. പ്രധാനമന്ത്രിയെ ഉള്‍പ്പെടെ നേരില്‍ കണ്ടാണ് ഉദ്യാന നവീകരണത്തിന് 75 കോടിയിലേറെ രൂപ ലഭിച്ചതെന്നും, എന്നാല്‍ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും അലംഭാവം മൂലം നിര്‍മാണം എങ്ങുമെത്തിയിട്ടില്ലെന്നും ഇത് അനുവദിക്കാന്‍ ആവില്ലെന്നും സുരേഷ്ഗോപി പറഞ്ഞു.

ഇറിഗേഷന്‍, ഡിടിപിസി,നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഏജന്‍സികളുടെ പ്രതിനിധികള്‍,ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി. കൃഷ്ണകുമാര്‍ എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തി. പ്രത്യേക സമിതി രൂപീകരിച്ച് ദിവസവും പ്രവൃത്തി പുരോഗതി റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. താന്‍ എല്ലാ മാസവും മലമ്പുഴയിലെത്തി കാര്യങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി തൊഴിലാളികളുടെ പരാതികള്‍ കേള്‍ക്കുന്നു

കേന്ദ്രസര്‍ക്കാര്‍ രണ്ടുതവണയായി വകയിരുത്തിയ തുകയായ 75 .87 കോടി രൂപയില്‍ നിന്ന് 37.5 കോടി രൂപ മുന്‍കൂര്‍ ആയി നല്‍കിയിട്ടും നവീകരണ പ്രവര്‍ത്തനങ്ങളില്‍ പുരോഗതിയില്ല. ഉദ്യാനം പൂട്ടിയിട്ട് ഒരു വര്‍ഷമായിട്ടും 3.75 ശതമാനം പണികള്‍ മാത്രമേ നടന്നിട്ടുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഗുരുതര അലംബാവമാണ് ഉണ്ടായിട്ടുള്ളതെന്ന് സുരേഷ്ഗോപി പറഞ്ഞു.

എന്ന് പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന മന്ത്രിയുടെ ചോദ്യത്തിന് ഡിസംബര്‍ 31ന് മുമ്പ് പൂര്‍ത്തീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. എന്നാല്‍ കേവലം ഉറപ്പു മാത്രം നല്‍കിയാല്‍ പോരാ ,നവീകരണപ്രവര്‍ത്തനത്തിന് കൃത്യമായ വര്‍ക്ക് ഷെഡ്യൂള്‍ നല്‍കണമെന്നും ,ദിവസേനയുള്ള പുരോഗതി അറിയിക്കാനുള്ള സംവിധാനം വേണമെന്നും മന്ത്രി പറഞ്ഞു .ഇത് നിരീക്ഷിക്കാന്‍ കേന്ദ്ര ടൂറിസം വകുപ്പില്‍ നിന്നും ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്നും, എല്ലാ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു ജനകീയ കമ്മിറ്റി രൂപീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു. ഇതിനായി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി.കൃഷ്ണകുമാറിനെ ചുമതലപ്പെടുത്തി .

2027 ജനുവരി ഒന്നിന് ഉദ്യാനം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനുള്ള നടപടി ഉണ്ടാവണമെന്ന് നിര്‍ദ്ദേശം നല്‍കിയാണ് മന്ത്രി മടങ്ങിയത്. താല്‍ക്കാലിക തൊഴിലാളികളും ചെറുകിട കച്ചവടക്കാരും പരാതിയുമായി മന്ത്രിയെ കാണാനെത്തിയിരുന്നു. ഉദ്യാനത്തിലെ ഹരിത ശുചീകരണ തൊഴിലാളിക്ക് ശമ്പളം ലഭിക്കാത്തതിനെ സംബന്ധിച്ചും പരാതി നല്‍കി. പാലക്കാട് നഗരസഭ ചെയര്‍മാന്‍ പി.സ്മിതേഷ് ,അകത്തേത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. സുജിത്ത് ,മലമ്പുഴ അകത്തേത്തറ പഞ്ചായത്ത് മെമ്പര്‍മാര്‍ ,ബിജെപി ജില്ലാ നേതാക്കളായ ജി. പ്രഭാകരന്‍, ബാബു വെണ്ണക്കര, പി.ഉണ്ണികൃഷ്ണ വര്‍മ്മ, വിപിന്‍, ജ്യോതിഷ് എന്നിവരും മന്ത്രിയെ അനുഗമിച്ചു.

2025 സപ്തംബര്‍ ഒമ്പതിന് അടച്ചിട്ട ഉദ്യാനത്തിന്റെ നവീകരണം 2026 മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ നാളിതുവരെയായും ഒന്നും നടന്നിട്ടില്ലെന്നതാണ് വസ്തുത. ഉദ്യാനം നവീകരണം അനന്തമായി നീളുന്നതിനെതിരെ ബിജെപിയും വ്യാപാരി വ്യവസായി സംഘടനയും ഉള്‍പ്പെടെ കഴിഞ്ഞദിവസം പ്രതിഷേധിച്ചിരുന്നു.

Recent Posts