World

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഇസ്ലാമബാദ്: ലഷ്‌കര്‍ ഇ തോയ്ബ ഭീകരന്‍ ഹാഫിസ് സയീദ് ജമ്മു കശ്മീരിലേക്ക് പതിനായിരത്തോളം ഭീകരരെ അയച്ചതായി വെളിപ്പെടുത്തല്‍. ബഹാവല്‍നഗറിലെ ലഷ്‌കര്‍ ഇ തോയ്ബയുടെ ചടങ്ങില്‍ പങ്കെടുക്കവേ പാകിസ്ഥാന്‍ മത പണ്ഡിന്‍ അല്ലാമ നസീര്‍ മദ്നിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹാഫിസ് സയീദ് കശ്മീരിനായി വലിയ ത്യാഗം ചെയ്തയാളാണെന്നും അദ്ദേഹത്തിന്റെ തടവ് അന്യായമാണ്. 10,000 യുവാക്കളെ സയീദ് കശ്മീരിലേക്ക് അയച്ചു. അദ്ദേഹം സാധാരണ കുറ്റവാളിയല്ലെന്നും മദ്നി അറിയിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് മദ്‌നി കുറച്ചുനാളായി പൊതുവേദികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. രാജ്യത്തെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാനില്‍ നിന്നുള്ള ഭീകരരാണെന്ന് ഭാരതം ആവര്‍ത്തിക്കുമ്പോഴാണ് ഈ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. 2008ലെ മുംബൈ ഭീകരാക്രമണം അടക്കം പലസ്‌ഫോടനങ്ങളിലും ഹാഫിസ് സയീദിന് പങ്കുണ്ട്.

അല്‍- ഖ്വയ്ദയുമായും താലിബാനുമായുള്ള ബന്ധത്തെ തുടര്‍ന്ന് 2005ല്‍ ഐക്യരാഷ്‌ട്രസഭ ലഷ്‌കര്‍ ഇ തോയ്ബയ്‌ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. 2008-ല്‍ യുഎസ് ഹാഫിസ് സയീദിനെ ആഗോള ഭീകരരുടെ പട്ടികയിലും ഉള്‍പ്പെടുത്തി. 2025 ഏപ്രിലില്‍ 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണ കേസില്‍ ഹാഫിസ് സയീദിനെതിരെ ജമ്മു കോടതി അടുത്തിടെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മുംബൈ ഭീകരാക്രമണ കേസില്‍ ഒളിവില്‍ കഴിയുന്ന ആറ് പ്രതികള്‍ക്കെതിരെ പ്രതികളുടെ അഭാവത്തില്‍ വിചാരണ നടത്താനുള്ള നടപടികള്‍ മുംബൈ പോലീസ് ആരംഭിച്ചു കഴിഞ്ഞു.

Recent Posts