ഹൈദരാബാദ്: തെലങ്കാനയിലെ നൽഗൊണ്ടയിൽ സ്കൂൾ പ്രിൻസിപ്പലിനെ 27 തവണ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പത്താം ക്ലാസ് വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു . പണത്തിനും ആഡംബര ജീവിതത്തിനുമായി നടത്തിയ ആസൂത്രിത കൊലപാതകമാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട കല്ലു രൂപ റെഡ്ഡി നൽഗൊണ്ടയിലെ കൊണ്ടമല്ലേപ്പള്ളി നാഗാർജുന പബ്ലിക് സ്കൂളിന്റെ പ്രിൻസിപ്പലും ഡയറക്ടറുമായിരുന്നു. ഓഗസ്റ്റ് 12നാണ് രൂപ റെഡ്ഡിയെ വീട്ടിനുള്ളിൽ 27 കുത്തേറ്റ നിലയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഹൈദരാബാദിലായിരുന്ന ഭർത്താവ് പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഇവർ പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. രൂപ റെഡ്ഡി മരണത്തിന് തൊട്ടുമുമ്പ് അമ്മായിയുമായി നടത്തിയ ഫോൺ സംഭാഷണമാണ് കേസിൽ നിർണായക വഴിത്തിരിവായത്. ഫോൺ സ്വിച്ച് ഓഫ് ആകുന്നതിന് മുമ്പ് അവർ പറഞ്ഞ അവസാന വാക്ക് ‘ബാബു’ എന്നായിരുന്നു. ഈ വാക്ക് ആരെ ഉദ്ദേശിച്ചാണെന്ന് അന്വേഷിച്ച പൊലീസ് ഒടുവിൽ സ്കൂളിലെ വിദ്യാർഥികളിലേക്കാണ് എത്തിയത്.
തുടർന്ന് വിദ്യാർഥികളെ ഓരോരുത്തരായി ചോദ്യം ചെയ്തപ്പോൾ, പത്താം ക്ലാസിലെ അഞ്ച് വിദ്യാർഥികൾ സ്കൂളിൽ ഹാജരാകാത്തതായി കണ്ടെത്തി. ഇവരിൽ രണ്ട് വിദ്യാർഥികൾ അടുത്ത ദിവസങ്ങളിൽ അമിതമായി പണം ചെലവഴിക്കുന്നതായും സുഹൃത്തുക്കൾക്കായി പാർട്ടികൾ നടത്തുന്നതായും പൊലീസ് കണ്ടെത്തി. ഇതോടെ സംശയം ശക്തമായതിനെ തുടർന്ന് ബുധനാഴ്ച രാവിലെ ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ രൂപ റെഡ്ഡിയെ കൊലപ്പെടുത്തിയതായി ഇരുവരും സമ്മതിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ശരത് ചന്ദ്ര പവാർ അറിയിച്ചു.















