ഇടുക്കി: ഹോസ്റ്റൽ മുറിയിലെ കഞ്ചാവ് ഉപയോഗം അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തിയ വിദ്യാർത്ഥിക്ക് സഹപാഠിയുടെ ക്രൂരമർദനം. ഓഗസ്റ്റ് 10-ന് ഉച്ചയ്‌ക്ക് ഒന്നരയോടെ പ്രതി മുറിയിൽ അതിക്രമിച്ചുകയറി വിദ്യാർത്ഥിയുടെ സ്വകാര്യ ഭാഗത്തും നെഞ്ചത്തും തുടർച്ചയായി ചവിട്ടുകയും മർദിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇടുക്കി ഹൈറേഞ്ച് സ്വദേശിയായ 19-കാരന്റെ വലത് വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
തൊടുപുഴ-മൂവാറ്റുപുഴ റോഡിലെ സ്വകാര്യ സ്ഥാപനത്തിൽ മൊബൈൽ ഫോൺ, ലാപ്ടോപ്പ് സർവീസ് കോഴ്‌സിന് പഠിക്കുന്ന വിദ്യാർത്ഥിക്കാണ് ഈ ദാരുണാനുഭവം ഉണ്ടായത്. വിദ്യാർത്ഥികൾ താമസിക്കുന്ന വീട്ടിൽ ചിലർ പതിവായി കഞ്ചാവ് ഉപയോഗിക്കുന്നത് സ്ഥാപനത്തിലെ അധ്യാപകരെ അറിയിച്ചിരുന്നു. ഇതിന്റെ പക വീട്ടാനായി ഓഗസ്റ്റ് 10-ന് പ്രതി കുട്ടിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത തൊടുപുഴ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും, പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.
















