Kerala

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പറവൂര്‍: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ് ലഹരി മാഫിയകളുടെയും അഴിമതിക്കാരുടെയും കൂത്തരങ്ങായി മാറിയെന്ന് ബിജെപി ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കോ – കണ്‍വീനര്‍ യുവരാജ് ഗോകുല്‍ ആരോപിച്ചു.

പിഎസ്‌സി അഴിമതിയും ലഹരി മാഫിയ സംഘങ്ങളുമായിട്ടുള്ള വഴിവിട്ട ബന്ധവും ഏറ്റുപറഞ്ഞ് മുഖ്യമന്ത്രി രാജിവെക്കണം എന്ന ആവശ്യവുമായി യുവമോര്‍ച്ച എറണാകുളം നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ പറവൂരിലെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഉയരുന്ന ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. സംസ്ഥാനത്ത് ലഹരി മാഫിയകള്‍ക്ക് സ്വാധീനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഭരണകൂടത്തിന്റെ ഇടപെടലുകള്‍ സംശയാസ്പദമാണെന്നും യുവരാജ് ഗോകുല്‍ പറഞ്ഞു. ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ പറവൂര്‍ ഓഫീസിലേക്ക് യുവമോര്‍ച്ച എറണാകുളം നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച്
ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കോ – കണ്‍വീനര്‍ യുവരാജ് ഗോകുല്‍ ഉദ്ഘാടനം ചെയ്യുന്നു

നോര്‍ത്ത് ജില്ലാ കമ്മിറ്റി പ്രസിഡന്റ് വൈശാഖ് രവീന്ദ്രന്‍ അധ്യക്ഷനായി. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ദിനില്‍ ദിനേശ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.എം. ഉല്ലാസ് കുമാര്‍, ഷാജി മൂത്തേടന്‍, ജില്ലാ വൈസ് പ്രസിഡന്റ് പ്രമോദ് തൃക്കാക്കര, ജില്ലാ സെക്രട്ടറി അനിലയ അമല്‍, ജില്ലാ സെല്‍ കോ – ഓര്‍ഡിനേറ്റര്‍ സുനില്‍ ജോസഫ്, മണ്ഡലം പ്രസിഡന്റുമാരായ സിന്ധു നാരായണന്‍ കുട്ടി, പി.സി. അശോകന്‍, ഹരീഷ് കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ജിതിന്‍ നന്ദകുമാര്‍, ഐ.വി. ജഗദീഷ്, സംസ്ഥാന സമിതി അംഗം സോമന്‍ ആലപ്പാട്ട് യുവമോര്‍ച്ച നേതാക്കളായ വിഷ്ണു എസ്.ജി., അജില്‍ വരിക്കശ്ശേരി, ബിബിന്‍ രാജ്, വിഷ്ണു പറവൂര്‍, അനുരൂപ് എ.യു., വിവേക് വരാപ്പുഴ, സിയോണ്‍ സിദ്ധന്‍, അഭിജിത്ത് കളമശ്ശേരി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

എം.കെ. ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് 500 മീറ്ററിന് മുന്‍പ് ദേശീയ പാതയില്‍ ബാരിക്കേഡ് കെട്ടി പോലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഏറെ സമയം വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

 

Recent Posts