Kerala

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഇടുക്കി: പാമ്പാടുംപാറയില്‍ യുവതിയെ പ്രണയം നടിച്ച് വഞ്ചിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കുളത്തില്‍ കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതി കണ്ണമുണ്ട ഏലത്തോട്ടത്തിലെ സൂപ്പര്‍വൈസര്‍ മാത്യു ദേവസ്യയ്‌ക്ക് (തങ്കച്ചന്‍) ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. പിഴത്തുക മരണമടഞ്ഞ യുവതിയുടെ മാതാവിന് നല്‍കണമെന്നും തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു.
2012 ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏലത്തോട്ടത്തിലെ സൂപ്പര്‍വൈസറായിരുന്ന മാത്യു തൊഴിലാളിയായിരുന്ന യുവതിയുമായി പ്രണയം നടിച്ച് ശാരീരിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. എന്നാല്‍ യുവതി ഗര്‍ഭിണിയായതോടെ ഭാര്യയും കുട്ടികളും ഉണ്ടായിരുന്ന മാത്യു യുവതിയെ പാമ്പാടുംപറ ആനകുത്തി ഭാഗത്തേയ്‌ക്ക് വിളിച്ചു വരുത്തുകയും കാപ്പിത്തോട്ടത്തിലെത്തിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് മൃതദേഹം പടുതയില്‍ പൊതിഞ്ഞ് കല്ലു കെട്ടി കുളത്തില്‍ താഴ്‌ത്തി. യുവതിയെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞ് മാത്യു വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇതിനിടെ കാപ്പിത്തോട്ടത്തില്‍ നിന്ന് യുവതിയുടേയും പൊക്കിള്‍ക്കൊടി അറ്റുപോകാത്ത നിലയില്‍ കുഞ്ഞിന്റെയും ജഡങ്ങള്‍ കണ്ടെടുത്തു. ഡിഎന്‍എ പരിശോധനയില്‍ കൊല്ലപ്പെട്ടത് ആ യുവതി തന്നെയെന്നും കുഞ്ഞ് മാത്യുവിന്‌റേതെന്നും തെളിഞ്ഞു.

ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ കട്ടപ്പന സിഐയും ഇപ്പോഴത്തെ കട്ടപ്പന ഡിവൈഎസ്പിയുമായ റെജി എം കുന്നിപ്പറമ്പനാണ്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പ്രോസിക്യൂട്ടര്‍ അഡ്വ. സനീഷ് എസ്എസ് ഹാജരായി.

 

Recent Posts