പത്തനംതിട്ട: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഭക്ഷ്യവിഷബാധകള്‍ കൂടുമ്പോഴും സുരക്ഷാ പരിശോധന കാര്യക്ഷമമായി നടക്കുന്നില്ലെന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷ അതോറിറ്റി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷനോ, ലൈസന്‍സോ ഉള്ള 4,61,454 സ്ഥാപനങ്ങള്‍ ആണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ചെറുകിട ഭക്ഷ്യ വിതരണ ശൃംഖലകളും രാത്രി മാത്രം തുറക്കുന്ന നൂറുകണക്കിന് തട്ടുകടകളും കാന്റീനുകളും സംസ്ഥാനത്തുണ്ട്. കാറ്ററിങ് മേഖലയിലേത് ഉള്‍പ്പെടെ 10 ലക്ഷത്തോളം ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. വൃത്തിഹീനമായ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളില്‍ പോലും കാര്യമായ പരിശോധനയൊന്നും നടക്കുന്നില്ല.
2024ല്‍ 14.17% കടകളില്‍ പരിശോധന നടന്നെങ്കില്‍ 2025ല്‍ അത് 13 ശതമാനമായി കുറഞ്ഞു. കേരളത്തില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലാ ആസ്ഥാനങ്ങളിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബുകളുള്ളത്. എന്നാല്‍ ഇവയിലൊന്നിലും അടിസ്ഥാന സൗകര്യമോ ആധുനിക ഉപകരണങ്ങളോ ഇല്ല. ആവശ്യത്തിന് സയന്റിഫിക് ഓഫീസര്‍മാരും അനുബന്ധ ജീവനക്കാരും ഇല്ലാത്തതും പ്രവര്‍ത്തനത്തെ ബാധിക്കുന്നു. പരിശോധനാഫലങ്ങള്‍ വൈകുമ്പോള്‍ കുറ്റക്കാര്‍ രക്ഷപ്പെടുന്നതും പതിവാണ്. ഇത് സംസ്ഥാനത്ത് ഭക്ഷ്യ മാഫിയ തഴച്ചുവളരാന്‍ സാഹചര്യവും സൗകര്യവും ഒരുക്കുന്നു.
ആയിരം ഭക്ഷണശാലകള്‍ക്ക് ഒരുദ്യോഗസ്ഥനെ സംസ്ഥാനം നിയമിക്കണമെന്നാണ് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശം. എന്നാല്‍ കേരളത്തില്‍ ഇത് മൂവായിരത്തിനും നാലായിരത്തിനും ഇടയില്‍ ഒന്ന് എന്ന നിലയിലാണ്. സംസ്ഥാനത്ത് നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന നാലര ലക്ഷത്തോളം സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ 170 ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ മാത്രം. ഇതില്‍ 150 പേര്‍ മാത്രമാണ് ഫീല്‍ഡില്‍ പോകുന്നത്. 20 പേര്‍ ഹയര്‍ ഗ്രേഡ് ഉദ്യോഗസ്ഥരാണ്.
ഒരു നിയമസഭാ മണ്ഡലത്തിന് ഒരുദ്യോഗസ്ഥനും മൂന്ന് നിയോജകമണ്ഡലത്തിന് ഒരു വാഹനവും ആണ് ഇപ്പോഴുള്ളത്. ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കടകള്‍ക്ക് രജിസ്‌ട്രേഷനും അതില്‍ കൂടുതല്‍ വരുമാനം ഉണ്ടെങ്കില്‍ ഭക്ഷ്യ സുരക്ഷ ലൈസന്‍സും ആവശ്യമാണ്. സംസ്ഥാനത്ത് 30 ശതമാനം കടകള്‍ക്ക് മാത്രമേ ലൈസന്‍സോ രജിസ്‌ട്രേഷനോ ഉള്ളു. ലൈസന്‍സ് ഉള്ള സ്ഥാപനങ്ങളില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ നിര്‍ബന്ധമായും പരിശോധന വേണമെന്നുണ്ട്. എന്നാല്‍ 90 ശതമാനം സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നില്ല.
















