India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

 ന്യൂദല്‍ഹി:എല്ലാ പൗര ജനങ്ങള്‍ക്കും തങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും, ഇന്ത്യയെ ലോകത്തിലെ ഏറ്റവും മുന്‍നിര രാഷട്രമാക്കുക എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനും സാധിക്കുന്നു എന്ന് ഉറപ്പാക്കുന്നതിലാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം കുടികൊള്ളുന്നതെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു.രാജ്യം 80 ാം സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്ക് കടക്കുന്നതന് മുന്നോടിയായി ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്‌ട്രപതി.

സമര്‍പ്പണബോധമുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും, വികസനത്തിനായി പ്രതിജ്ഞാബദ്ധരായ ശാസ്ത്രജ്ഞരും എഞ്ചിനീയര്‍മാരും, ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും, കഠിനാധ്വാനികളായ തൊഴിലാളികളും നമ്മുടെ അന്നദാതാക്കളായ കര്‍ഷകരും തങ്ങളുടെ പരിശ്രമങ്ങളിലൂടെ രാഷ്‌ട്രനിര്‍മ്മാണത്തിന് സംഭാവന നല്‍കുന്നു. പ്രതിഭാധനരായ കായികതാരങ്ങള്‍, കരകൗശല വിദഗ്‌ദ്ധര്‍, കലാകാരന്മാര്‍, ദീര്‍ഘദര്‍ശികളായ ചിന്തകര്‍, സ്വകാര്യ-പൊതു മേഖലകളിലെ കഠിനാധ്വാനികളായ തൊഴിലാളികള്‍, ജനങ്ങളെ സേവിക്കാന്‍ സമര്‍പ്പിതരായ ജനപ്രതിനിധികള്‍, നീതിന്യായ വ്യവസ്ഥയിലെ ഉദ്യോഗസ്ഥര്‍, കര്‍ത്തവ്യനിരതരായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, നമ്മുടെ സമ്പദ്വ്യവസ്ഥയ്‌ക്ക് സംഭാവന നല്‍കുന്ന ചെറുതും വലുതുമായ നിക്ഷേപകര്‍, നിസ്വാര്‍ത്ഥരായ സാമൂഹിക പ്രവര്‍ത്തകര്‍, ശുചിത്വ അഭിയാന്റെ മുന്‍നിര പ്രവര്‍ത്തകരായ എല്ലാ സഫായി മിത്രങ്ങളും രാഷ്‌ട്രത്തിന്റെ പുരോഗതിയില്‍ സുപ്രധാന പങ്ക് വഹിക്കുന്നുവെന്ന് ദ്രൗപദി മുര്‍മു പറഞ്ഞു.

മറ്റ് വിവിധ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരവധിയായ പൗരന്മാരും, നമ്മുടെ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന മൗലിക കര്‍ത്തവ്യങ്ങള്‍ വിശ്വസ്തതയോടെ നിര്‍വഹിക്കുന്ന ഓരോ പൗരനും നമ്മുടെ രാഷ്‌ട്രനിര്‍മ്മാണ പ്രക്രിയയിലെ സജീവ പങ്കാളികളാണ്. മൂന്ന് സായുധ സേനകളിലെയും, സായുധ പോലീസ് സേനകളിലെയും, എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അചഞ്ചലമായ കര്‍ത്തവ്യനിഷ്ഠയെ രാഷ്ട്ട്രപതി അനുസ്മരിച്ചു. ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രശസ്തിയും ആദരവും ഉയര്‍ത്തുന്ന ഇന്ത്യന്‍ പ്രവാസികളെയും നമ്മുടെ എംബസികളില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നു.

2047-ല്‍ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി വര്‍ഷമാകുമ്പോഴേക്കും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി നാം മുന്നേറുകയാണ്. വികസനത്തിന്റെ ഫലങ്ങള്‍ ഓരോ വ്യക്തിയിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് നമ്മുടെ ദൃഢനിശ്ചയം. നമ്മുടെ സമ്പന്നമായ പാരമ്പര്യവും സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട്, നവയുഗ വികസനത്തിന്റെ പാതയിലൂടെ നാം മുന്നേറുന്നു. ‘വയം രാഷ്‌ട്രേ ജാഗ്രിയാം’ എന്ന വേദവാക്യം എപ്പോഴും രാഷ്‌ട്രത്തെ സേവിക്കാന്‍ സജ്ജരായിരിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു.

സ്വാതന്ത്ര്യസമരകാലത്ത്, വ്യത്യസ്ത ആശയങ്ങളുള്ള ജനങ്ങളെ ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന ഒരൊറ്റ പൊതുലക്ഷ്യം ഒന്നിപ്പിച്ചു. സ്വദേശി പ്രസ്ഥാനകാലത്ത് ‘വന്ദേ മാതരം’ ജനകീയ ഗാനമായി മാറി. രാഷ്‌ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ എണ്ണമറ്റ ഇന്ത്യക്കാര്‍ സ്വാതന്ത്ര്യസമരത്തിലേക്ക് കടന്നുവന്നു. ബാബാസാഹെബ് ഡോ. ഭീംറാവു അംബേദ്കര്‍ സാമൂഹിക പരിഷ്‌കരണത്തിന്റെയും ദേശ സ്‌നേഹത്തിന്റെയും പരമോന്നത മാതൃകയായി നിലകൊണ്ടു. നമ്മുടെ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്കും അതിനുശേഷമുള്ള പുരോഗതിയിലേക്കും നയിച്ച ആദര്‍ശങ്ങളുടെ ഉടമകളായ ഭാരതാംബയുടെ ആ മഹത്തായ പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും പ്രണാമം അര്‍പ്പിക്കുന്നതായും രാഷ്‌ട്രപതി പറഞ്ഞു.

ആഗസ്റ്റ് 14-ന്, നാം ‘വിഭജന ഭീതി അനുസ്മരണ ദിനം’ ആചരിക്കുകയാണ്. വിഭജനത്തിന്റെ ഫലമായുണ്ടായ അക്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുകയോ, നാടുവിടാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്ത ലക്ഷക്കണക്കിന് ഇന്ത്യക്കാരെ നാം ഓര്‍ക്കുന്നു. വര്‍ഗീയ കലാപങ്ങള്‍ കാരണം ലക്ഷക്കണക്കിന് ആളുകള്‍ക്ക് അഭയാര്‍ത്ഥികളാകേണ്ടി വരികയും വിഭജനത്തിന്റെ ഭീകരതകള്‍ അനുഭവിക്കേണ്ടി വരികയും ചെയ്തു. എന്നിരുന്നാലും, അവര്‍ തങ്ങളുടെ സ്വത്വം ഉപേക്ഷിച്ചില്ല.

സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ വിഭജനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കൊപ്പം, സ്വതന്ത്ര ഇന്ത്യയുമായി 550-ലധികം നാട്ടുരാജ്യങ്ങളെ സംയോജിപ്പിക്കുക എന്ന അസാധാരണമായ വെല്ലുവിളിയും നിലനിന്നിരുന്നു. സര്‍ദാര്‍ പട്ടേല്‍ രാജവാഴ്ചയ്‌ക്ക് വിരാമമിടുകയും ആ നാട്ടുരാജ്യങ്ങളെ നമ്മുടെ സ്വതന്ത്ര ജനാധിപത്യവുമായി സംയോജിപ്പിക്കുകയും ചെയ്തു.

ഇന്ത്യയിലെ ജനങ്ങള്‍ ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത ഭരണഘടന ജനപങ്കാളിത്തത്തിന്റെ അടിത്തറയിലാണ് നിലകൊള്ളുന്നത്. ജനാധിപത്യത്തിന്റെ ഈറ്റില്ലമായ നമ്മുടെ രാജ്യത്തെ ജനങ്ങളില്‍ ജനപങ്കാളിത്തത്തിന്റെ ആവേശം എക്കാലവും അന്തര്‍ലീനമായിരുന്നു. ജനങ്ങളുടെ സജീവ പങ്കാളിത്തത്തിലൂടെയാണ് ദേശീയ പ്രചാരണങ്ങള്‍ നടപ്പിലാക്കുന്നത്. ഇത് നമ്മുടെ ജനാധിപത്യത്തിന്റെ ആവേശം പകരുന്ന ഒരു നേട്ടമാണ്.

പദവിയിലും അവസരങ്ങളിലുമുള്ള സമത്വവും വ്യക്തിയുടെ അന്തസും നമ്മുടെ ഭരണഘടനയുടെ വിലമതിക്കാനാവാത്ത ആദര്‍ശങ്ങളില്‍ ഉള്‍പ്പെടുന്നു.ഇന്ന്, സാധാരണ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകള്‍ നിരവധി മേഖലകളില്‍ അസാധാരണമായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്.

നമ്മുടെ ഭരണഘടന ഭരണ നിര്‍വഹണ വിഭാഗം, നിയമനിര്‍മ്മാണ സഭ, നീതിന്യായവ്യവസ്ഥ എന്നിവയുടെ ഉത്തരവാദിത്തങ്ങള്‍ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് ശബ്ദം നല്‍കുക എന്നത് നിയമനിര്‍മ്മാണ സഭയിലെ അവരുടെ പ്രതിനിധികളുടെ കടമയാണ്. രാഷ്‌ട്രത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്ക് ഉതകുന്ന നയങ്ങള്‍ നടപ്പിലാക്കാന്‍ ഭരണ നിര്‍വഹണ വിഭാഗം ബാധ്യസ്ഥരാണ്. വിഭവങ്ങളുടെ അഭാവം മൂലം ആര്‍ക്കും നീതി നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട ഓരോ വ്യക്തിയുടെയും കടമയാണ്. എല്ലാ പൗരന്മാര്‍ക്കും, പ്രത്യേകിച്ച് സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക്, അന്തസോടെ സമയബന്ധിതമായി നീതി ലഭിക്കാനുള്ള സമത്വപൂര്‍ണമായ അവകാശമുണ്ടായിരിക്കണം.

വേഗത്തിലുള്ളതും സമഗ്രവുമായ വികസനം,പാരമ്പര്യവും വികസനവും സമന്വയിപ്പിക്കുന്നതിന് മുന്‍ഗണന, വികസനത്തിന് തടസമായിരുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധിയായ തടസങ്ങള്‍ നീക്കം ചെയ്യല്‍ എന്നിവയ്‌ക്ക് ഒരു പതിറ്റാണ്ടിനു മുകളിലുള്ള കാലയളവിനുള്ളില്‍, നമ്മുടെ രാജ്യം സാക്ഷ്യം വഹിച്ചു

രാജ്യം മഹാത്മാ ജ്യോതിബാ ഫൂലെയുടെ 200-ാമത് ജന്മവാര്‍ഷികം ആഘോഷിക്കുകയാണ്. സാമൂഹിക നീതി, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, സമത്വം എന്നിവയ്‌ക്കായി മഹാത്മാ ഫൂലെയും ക്രാന്തിജ്യോതി സാവിത്രിഭായി ഫൂലെയും ചരിത്രപരമായ സംഭാവനകള്‍ നല്‍കി. അവരുടെ ആശയങ്ങള്‍ പിന്തുടര്‍ന്ന്, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദേശീയതലത്തില്‍ സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കിയിട്ടുണ്ട്. സ്ത്രീവിദ്യാഭ്യാസ രംഗത്ത് പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. 25 കോടിയിലധികം ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി. സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെ ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയായ ‘പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന’യ്‌ക്ക് കീഴില്‍, ഏകദേശം 59 കോടി അക്കൗണ്ട് ഉടമകള്‍ ബാങ്കിംഗ് സംവിധാനത്തിന്റെ ഭാഗമായി. ഇതില്‍ 32 കോടിയിലധികം അക്കൗണ്ട് ഉടമകള്‍ സ്ത്രീകളാണ്. 80 കോടിയിലധികം ആളുകള്‍ക്ക് സൗജന്യ റേഷന്‍ നല്‍കിക്കൊണ്ട് ഭക്ഷ്യസുരക്ഷ ഉറപ്പാക്കി. ‘ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന’യ്‌ക്ക് കീഴില്‍, 60 കോടി ജനങ്ങള്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ആരോഗ്യ പരിരക്ഷ ലഭ്യമാക്കി. കിസാന്‍ സമ്മാന്‍ നിധിയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളും കൃഷി, ക്ഷീരവികസനം, കോഴിവളര്‍ത്തല്‍, മത്സ്യബന്ധനം, തേനീച്ചവളര്‍ത്തല്‍ തുടങ്ങിയ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി.

സാംസ്‌കാരിക അഭിമാനബോധം രാജ്യത്തിന്റെ ആന്തരിക ശക്തിയെ വര്‍ധിപ്പിക്കുന്നുവെന്ന അവബോധം രാജ്യത്ത് വളര്‍ന്നുവരികയാണ്. നമ്മുടെ പൂര്‍വികര്‍ വിജ്ഞാനം, ശാസ്ത്രം, കലയും സംസ്‌കാരവും, ആത്മീയത, സദാചാരപരമായ പെരുമാറ്റം എന്നിവയുടെ സമ്പന്നമായ പൈതൃകം നമുക്ക് കൈമാറിയിട്ടുണ്ട്. നമ്മുടെ പൈതൃകവും വികസനവും സമന്വയിപ്പിച്ചുകൊണ്ട് നാം മുന്നേറുകയാണ്.

ഇന്ത്യ ലോകത്തിലെ ഏറ്റവും വലുതും മികച്ചതുമായ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ ചെറിയ കടകളില്‍ പോലും, വഴിയോര കച്ചവടക്കാര്‍ക്കിടയിലും ഡിജിറ്റല്‍ ഇടപാടുകള്‍ ഇന്ന് സര്‍വസാധാരണമാണ്. ലോകത്തിലെ തത്സമയ ഡിജിറ്റല്‍ ഇടപാടുകളുടെ പകുതിയിലധികവും നടക്കുന്നത് ഇന്ത്യയിലാണ്. ഇന്ത്യയിലെ ജനങ്ങളും സര്‍ക്കാരും ചേര്‍ന്ന് ആഗോള സമൂഹത്തിന് മുന്നില്‍ ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഒരു മികച്ച മാതൃക അവതരിപ്പിച്ചിരിക്കുന്നു. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ സുതാര്യമായ രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചു.

ഹൈവേകള്‍, ജലപാതകള്‍, റെയില്‍വേ, വ്യോമപാതകള്‍ എന്നിവയുടെ രൂപത്തില്‍ നമ്മുടെ രാജ്യം അഭൂതപൂര്‍വമായ ആധുനിക അടിസ്ഥാനസൗകര്യ വികസനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇത് പുതിയ സംരംഭങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുകയും, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും, നിക്ഷേപകരുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ലോകത്തിന്റെ പല ഭാഗങ്ങളിലും നിലനില്‍ക്കുന്ന യുദ്ധങ്ങളും അസ്ഥിരതയും ഓരോ രാജ്യത്തെയും ബാധിക്കുന്നുണ്ട്. ഇത്തരം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും, ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി നമ്മുടെ സമ്പദ്വ്യവസ്ഥ മുന്നേറുകയാണ്. സാമ്പത്തിക പ്രവചനങ്ങള്‍ പ്രകാരം, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് ആഗോള ശരാശരി വളര്‍ച്ചാനിരക്കിന്റെ ഇരട്ടിയിലധികമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ നമ്മുടെ സാമ്പത്തിക പുരോഗതിയുടെയും ദേശീയ സുരക്ഷയുടെയും അടിത്തറയെ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.

ആധുനിക വികസനത്തിന്റെ പാതയില്‍ മുന്നേറുമ്പോഴും, പരിസ്ഥിതി സംരക്ഷണത്തില്‍ ആഗോളതലത്തില്‍ മുന്‍നിര പങ്കുവഹിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കുന്നുണ്ട്. 2030-ഓടെ കൈവരിക്കേണ്ട ചില സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നമ്മുടെ രാജ്യം നിശ്ചിത സമയത്തിന് മുന്‍പുതന്നെ കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി, പുനരുപയോഗ ഊര്‍ജ്ജത്തിന്റെ വികസനം അഭൂതപൂര്‍വമായ വേഗത കൈവരിച്ചിരിക്കുന്നു.

ദേശീയ താല്പര്യമാണ് നമ്മുടെ വിദേശനയത്തിന്റെ അടിത്തറ. സമാധാനം,സഹകരണം, സംഭാഷണം , ‘വസുധൈവ കുടുംബകം’ എന്ന ആദര്‍ശം എന്നിവയാണ് നമ്മുടെ വിദേശനയത്തിന്റെ പ്രധാന സ്തംഭങ്ങള്‍. സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നതിനുമായി നാം പല രാജ്യങ്ങളുമായും സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ‘ഗ്ലോബല്‍ സൗത്ത്’ രാജ്യങ്ങള്‍ക്കിടയില്‍ നാം പ്രമുഖ പങ്കുവഹിക്കുന്നുണ്ട്. ലോകവേദിയില്‍ നമ്മുടെ രാജ്യത്തിന്റെ പദവി ഉയര്‍ന്നിട്ടുണ്ട്. നിയമ അധിഷ്ഠിതമായ ഒരു അന്താരാഷ്‌ട്ര ക്രമത്തിലാണ് നാം വിശ്വസിക്കുന്നത്. ഐക്യരാഷ്‌ട്രസഭയിലും മറ്റ് ബഹുമുഖ സംഘടനകളിലും ആഗോള സമൂഹത്തിന് ഉചിതമായ പ്രാതിനിധ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് നമ്മുടെ ലക്ഷ്യം. നമ്മുടെ രാജ്യത്തിന്റെ ഈ ശ്രമങ്ങള്‍ക്ക് പല രാജ്യങ്ങളില്‍ നിന്നും ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്.

നമുക്കുള്ളതുപോലെ തന്നെ ഭാവി തലമുറകള്‍ക്കും പ്രകൃതിവിഭവങ്ങളില്‍ തുല്യ അവകാശമുണ്ട്. ഭാവി തലമുറകള്‍ക്ക് ഈ അവകാശം വിനിയോഗിക്കാന്‍ കഴിയാത്തവിധം നമ്മുടെ ഏതെങ്കിലും പ്രവൃത്തിമൂലം ഒട്ടും തടസമാകുന്നില്ല എന്ന് നാം ഉറപ്പുവരുത്തണം. പ്രകൃതിയുടെ സമ്പന്നമായ ദാനങ്ങള്‍ അവര്‍ക്കായി അവശേഷിപ്പിക്കാന്‍ നാം എല്ലാ ശ്രമങ്ങളും നടത്തണം. പരിസ്ഥിതി സംരക്ഷണത്തിലുള്ള നമ്മുടെ വിശ്വാസം നമ്മുടെ പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമാണ്. സന്താലി ഭാഷയിലുള്ള ഒരു ലളിതമായ ഗാനം വളരെ ആഴമേറിയ ഒരു സന്ദേശമാണ് നല്‍കുന്നത്. പണ്ഡിറ്റ് രഘുനാഥ് മുര്‍മു എഴുതിയ ആ ഗാനത്തിലെ ഏതാനും വരികള്‍ ഇവയാണ്:

‘ദാരെ ഗുജുഗ് കന്‍ നെല്‍ തേ
മിരു ചെനെയ് രാഗ് ബയാഹ ദയാ ഹായാ ഗെ.
ഗുജുഗ് കന്‍ അപോവാഗ് ജാതി ധരം ദാരെ
ചെദാഗ് ബാബോന്‍ രാഗ് ബയാഹ അബോ അനാ നെല്‍ തേ.’

ഈ ഗാനത്തില്‍, ഒരു മരം പൂര്‍ണമായും ഉണങ്ങിപ്പോയത് കണ്ട് സങ്കടത്തോടെ കരയുന്ന ഒരു തത്തയെയാണ് കവി വിവരിക്കുന്നത്. കവി ചോദിക്കുന്നു: ‘ഓ എന്റെ പ്രിയ സഹോദരന്മാരേ! ഉണങ്ങി നശിക്കുന്ന ഒരു മരം കണ്ട് ആ തത്ത സങ്കടത്തോടെ കരയുന്നു. എന്നാല്‍ എന്റെ സഹോദരന്മാരേ, മനുഷ്യ സംസ്‌കാരമാകുന്ന മരം നശിച്ചുപോകുമ്പോള്‍ നാം മനുഷ്യര്‍ എന്തുകൊണ്ടാണ് ദുഃഖിക്കാത്തത്?’ പ്രകൃതിയെയും മാനവിക മൂല്യങ്ങളെയും സംരക്ഷിക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരായിരിക്കണം എന്നതാണ് ഈ ഗാനത്തിന്റെ സന്ദേശം. ആരോഗ്യത്തോടെ വളരുന്ന പച്ചപ്പുള്ള ഒരു മരം മാനവ സമൂഹത്തിന്റെ ധാര്‍മ്മിക ആദര്‍ശങ്ങളുടെയും ക്ഷേമത്തിന്റെയും പ്രതീകമാണ്. ‘ഏക് പേഡ് മാ കെ നാം’ , ‘ലൈഫ് സ്‌റ്റൈല്‍ ഫോര്‍ എന്‍വിറോണ്‍മെന്റ്’ തുടങ്ങിയ പ്രചാരണങ്ങളുടെ ആത്മാര്‍ത്ഥ ആശയത്തെ ഉള്‍ക്കൊണ്ടുകൊണ്ട്, പരിസ്ഥിതിയെ സംരക്ഷിക്കാന്‍ നാം വ്യക്തിഗതവും കൂട്ടായതുമായ ശ്രമങ്ങള്‍ നടത്തണം.

നമ്മുടെ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്നതില്‍ സന്തോഷമുണ്ട്. കാര്‍ഷിക ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതില്‍ പങ്കുവഹിക്കുന്ന ‘ഡ്രോണ്‍ ദീദി’മാര്‍ മുതല്‍ വ്യോമസേനയിലെ ‘ഫൈറ്റര്‍ കോംബാറ്റ് ലീഡര്‍’മാര്‍ വരെ വിവിധ മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിച്ചുവരികയാണ്. ഗ്ലാസ്ഗോയില്‍ അടുത്തിടെ സമാപിച്ച കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ നേടിയ ആകെ 13 സ്വര്‍ം മെഡലുകളില്‍ 8 എണ്ണവും നേടിയത് സ്ത്രീകളാണ്. നമ്മുടെ സ്ത്രീകള്‍ സാമ്പത്തിക സ്വയംപര്യാപ്തത കൈവരിച്ചുകൊണ്ടിരിക്കുകയാണ്. 10 കോടിയിലധികം സ്ത്രീകള്‍ സ്വയം സഹായ സംഘങ്ങളില്‍ അംഗങ്ങളാണ്. 3 കോടി ‘ലഖ്പതി ദീദി’മാരെ സൃഷ്ടിക്കുക എന്നൊരു ലക്ഷ്യം നിശ്ചയിച്ചിരുന്നു. ഈ ലക്ഷ്യം കൈവരിച്ചുകഴിഞ്ഞു. ഇപ്പോള്‍ നമ്മുടെ രാജ്യം 3 കോടി പുതിയ ‘ലഖ്പതി ദീദി’മാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്. ‘മുദ്ര യോജന’യ്‌ക്ക് കീഴില്‍ സാമ്പത്തിക സഹായം ലഭിച്ച സംരംഭകരില്‍ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളാണ്.

സ്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്വത്തിനായി നടത്തുന്ന പരിശ്രമങ്ങള്‍ക്കൊപ്പം നിരവധി മേഖലകളില്‍ അവര്‍ നേതൃപദവികളിലേക്ക് വരുന്നതും നാം കാണുന്നുണ്ട്. സമ്മതിദാനാവകാശം വിനിയോഗിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലെ വര്‍ധന നമ്മുടെ ജനാധിപത്യ രാജ്യത്തിന്റെ ശ്രദ്ധേയമായ നേട്ടമാണ്. ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2023-ല്‍ ‘നാരീശക്തി വന്ദന്‍ അധീനിയം’ പാസാക്കിയത്. ഈ നിയമത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് നേതൃരംഗത്തെ സ്ത്രീകളുടെ പങ്ക് വര്‍ധിപ്പിക്കുകയും നമ്മുടെ ജനാധിപത്യത്തെ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാക്കി മാറ്റുകയും ചെയ്യും.

രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനവും 35 വയസിന് താഴെയുള്ളവരാണ്. ഈ യുവജനങ്ങളാണ് നമ്മുടെ ഏറ്റവും വിലയേറിയ സമ്പത്ത്. രാജ്യത്തെ യുവജനങ്ങള്‍ കഴിവും പ്രതിബദ്ധതയും വൈദഗ്ധ്യവുമുള്ളവരാണ്. താഴെത്തട്ടിലെ നിരവധി വെല്ലുവിളികളെ നേരിടാന്‍ രാജ്യത്തെ ചെറുപ്പക്കാര്‍ നൂതനവും പ്രായോഗികവുമായ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. സമൂഹത്തോടും രാജ്യത്തോടുമുള്ള യുവതലമുറയുടെ സമര്‍പ്പണത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ശരാശരി 28 വയസ്് മാത്രം പ്രായമുള്ള ഒരു യുവസംഘം അടുത്തിടെ വിജയകരമായി നടത്തിയ റോക്കറ്റ് വിക്ഷേപണത്തിലൂടെ ബഹിരാകാശ പര്യവേഷണത്തിന്റെ പുതിയൊരു ഘട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

സ്വയംതൊഴിലിന്റെ വഴി തിരഞ്ഞെടുക്കുന്ന നമ്മുടെ യുവജനങ്ങളില്‍ പലരും തൊഴില്‍ സൃഷ്ടിയുടെ സംസ്‌കാരം ഉള്‍ക്കൊള്ളുന്നു. യുവ സംരംഭകരുടെ പങ്കാളിത്തം രാജ്യത്ത് ശക്തമായ ഒരു സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം സൃഷ്ടിക്കാന്‍ വഴിയൊരുക്കി. പ്രമുഖ ആഗോള സംരംഭങ്ങള്‍ ഇന്ത്യന്‍ യുവാക്കളുടെ കഴിവിലും സമര്‍പ്പണത്തിലും ആകൃഷ്ടരാവുകയും അവര്‍ക്ക് നേതൃത്വപരമായ ചുമതലകള്‍ നല്‍കുകയും ചെയ്യുന്നു. അത്തരം യുവ പ്രതിഭകള്‍ ലോകമെങ്ങും ഇന്ത്യയുടെ യുവശക്തിയുടെ ഖ്യാതി ഉയര്‍ത്തിയിട്ടുണ്ട്.

നമ്മുടെ വിദ്യാര്‍ത്ഥികളാണ് രാജ്യത്തിന്റെ ഭാവിയുടെ ശില്പികള്‍. ദേശീയ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരും സമൂഹവും ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുപോലെ തന്നെ നമ്മുടെ വിദ്യാര്‍ത്ഥികളുടെ വര്‍ത്തമാനവും ഭാവിയും സംരക്ഷിക്കാന്‍ സംയുക്തവും ഏകോപിതവുമായ പരിശ്രമങ്ങളിലൂടെ എല്ലാവരും സംഭാവന നല്‍കേണ്ടതുണ്ട്. പൊതുപരീക്ഷകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങളുടെ വാതായനങ്ങളായി മാറുന്നു. ഈ പരീക്ഷകളില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ സമഗ്രമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്. പൊതുപരീക്ഷകളില്‍ അന്യായമായ മാര്‍ഗങ്ങളുടെ ഉപയോഗം പൂര്‍ണമായും തടയാനും പരീക്ഷാ സംവിധാനം കൂടുതല്‍ സുതാര്യവും സുരക്ഷിതവും യുവാക്കള്‍ക്ക് കൂടുതല്‍ വിശ്വാസയോഗ്യവുമാക്കാനുമാണ് ഈ പരിഷ്‌കാരങ്ങള്‍ ലക്ഷ്യമിടുന്നത്.

സര്‍ക്കാര്‍ സംരംഭങ്ങളിലൂടെയും ഉയര്‍ന്നുവരുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളിലൂടെയും യുവജനങ്ങള്‍ക്ക് പുതിയ അവസരങ്ങളുടെ വിശാല ലോകം തുറക്കപ്പെടുകയാണ്. ഇത്തരം പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി നമ്മുടെ യുവാക്കള്‍ക്ക് വിജയത്തിന്റെ പുതിയ പാതകളിലേക്ക് മുന്നേറാനാവും.

നമ്മുടെ യുവജനങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമമാണ് രാജ്യത്തിന്റെ ഭാവിയുടെ അടിത്തറ. ഉത്സാഹത്തോടെ മുന്നേറാന്‍ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട ഉത്തരവാദിത്തം കുടുംബങ്ങള്‍ക്കും സമൂഹത്തിനുമുണ്ട്.

യുവജനങ്ങളുടെ വികസനത്തിന്റെയും രാഷ്‌ട്രനിര്‍മാണത്തിന്റെയും മാധ്യമമായി കായികരംഗത്തെ നാം മാറ്റുകയാണ്. ഖേലോ ഇന്ത്യ പരിപാടിക്ക് കീഴില്‍ താഴെത്തട്ട് മുതല്‍ ദേശീയ തലം വരെ രാജ്യത്തുടനീളം കായിക ആവാസവ്യവസ്ഥ വികസിപ്പിച്ചുവരുന്നു. കായികരംഗത്തെ പ്രോത്സാഹിപ്പിക്കാന്‍ അഭൂതപൂര്‍വമായ നിക്ഷേപമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഈ പരിശ്രമങ്ങള്‍ മികച്ച ഫലം നല്‍കുന്നുമുണ്ട്. അന്താരാഷ്‌ട്ര കായിക മത്സരങ്ങളിലെ ഇന്ത്യന്‍ കായികതാരങ്ങളുടെ പ്രകടനത്തിലും നേട്ടങ്ങളിലും മികച്ച മുന്നേറ്റമാണ് കൈവരിക്കാനായത്.

രാജ്യത്ത് മുതിര്‍ന്ന പൗരന്മാരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. മുതിര്‍ന്ന പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നിരവധി സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. 70 വയസും അതിന് മുകളിലുമുള്ള ഏകദേശം 6 കോടി മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ആരോഗ്യ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. മുതിര്‍ന്ന പൗരന്മാരോട് സമൂഹമൊന്നടങ്കം കരുതല്‍ കാണിക്കുകയും അവരില്‍ ആത്മബന്ധത്തിന്റെ വികാരം വളര്‍ത്തുകയും അവരുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുകയും വേണം.

ജൂലായ് 26 ന് ആചരിച്ച കാര്‍ഗില്‍ വിജയ് ദിവസിലൂടെയും 2025 മേയ് 7 ന് ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂരിന്റെ ഒന്നാം വാര്‍ഷികാചരണത്തിലൂടെയും, ഇന്ത്യന്‍ സായുധ സേനയുടെ ധീരതയെയും ത്യാഗങ്ങളെയും നാം സ്മരിക്കുന്നു. നമ്മുടെ സായുധ സേനയുടെ അതുല്യമായ ധീരതയെ
നാം അനുസ്മരിച്ചു. ഭീകരതയ്‌ക്കെതിരായ ആ ചരിത്രപരമായ സൈനിക നടപടി കൃത്യതയോടെ പ്രവര്‍ത്തിക്കാനുള്ള ഇന്ത്യന്‍ സായുധ സേനയുടെ ശേഷി പ്രകടമാക്കി. ഭീകരവാദികള്‍ക്കും അവരെ പിന്തുണയ്‌ക്കുന്നവര്‍ക്കും, അവര്‍ എവിടെ ഒളിച്ചാലും, സ്വന്തം പ്രവൃത്തികളുടെ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന് സുവ്യക്തവും സുദൃഢവുമായ സന്ദേശം നല്‍കി. ഭീകരതയ്‌ക്ക് അഭയം നല്‍കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കിയത് നമ്മുടെ രാജ്യത്തിന്റെ, പ്രത്യേകിച്ച് കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലെ നിര്‍ണായക ചുവടുവയ്‌പ്പാണെന്ന് രാഷ്‌ട്രപതി പറഞ്ഞു.

ഇന്ത്യയെ നക്‌സല്‍മുക്തമാക്കാന്‍ സാധിച്ചത് ഒരു പ്രധാന നേട്ടമാണ്. ഒരുകാലത്ത് നക്‌സലിസം ബാധിച്ചിരുന്ന പ്രദേശങ്ങളില്‍ ഇന്ന് വലിയ ഉത്സാഹം ദൃശ്യമാണ്. പ്രസ്തുത പ്രദേശങ്ങളില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം യഥാര്‍ത്ഥ്യമായിരിക്കുന്നു. ബസ്തര്‍ ഒളിമ്പിക്‌സില്‍ ധാരാളം കായികതാരങ്ങള്‍ പങ്കെടുത്തു, നിരവധി കലാകാരന്മാര്‍ ബസ്തര്‍ പാണ്ഡത്തില്‍ അവരുടെ പ്രതിഭകള്‍ പ്രദര്‍ശിപ്പിച്ചു, ധാരാളം ആളുകള്‍ അത് ആസ്വദിച്ചു.

മറാത്ത സൈനിക പാരമ്പര്യവുമായി ബന്ധപ്പെട്ട് ദേശാഭിമാനം സംരക്ഷിക്കുന്നതിനായി നിര്‍മ്മിച്ച 12 കോട്ടകളെ കഴിഞ്ഞ വര്‍ഷം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. ഈ വര്‍ഷം, ഭഗവാന്‍ ബുദ്ധന്റെ ആദ്യ പ്രഭാഷണം നടന്ന സ്ഥലമായ സാരാനാഥിനെ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി. ഒരു വശത്ത്, ഭഗവാന്‍ ബുദ്ധനുമായി ബന്ധപ്പെട്ട ആത്മീയതയുടെ സ്മാരകങ്ങള്‍ ഭാരതഭൂമിയിലുണ്ട്. മറുവശത്ത്, നമ്മുടെ അഭിമാനവും മഹത്തായ പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി പോരാടാനുള്ള നമ്മുടെ അത്ഭുതകരമായ ശേഷിയുടെ പ്രതീകങ്ങളും നിലനില്‍ക്കുന്നു.

ഓരോ ഇന്ത്യക്കാരന്റെയും വികസനവും ക്ഷേമവുമാണ് വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം. മഹാനായ തെലുങ്ക് സാഹിത്യകാരന്‍ ഗുരജദ അപ്പറാവു തന്റെ ഒരു ഗാനത്തിലൂടെ ദേശസ്‌നേഹത്തിന്റെ കാലാതീതമായ സന്ദേശം പകര്‍ന്നു നല്‍കി:

നമ്മുടെ രാജ്യത്തെ സ്‌നേഹിക്കുക,

നന്മയെ പോഷിപ്പിക്കുക.

ഒരു രാഷ്‌ട്രമെന്നാല്‍ അതിന്റെ ഭൂമി മാത്രമല്ല,

ഒരു രാഷ്‌ട്രമെന്നാല്‍ അതിലെ ജനങ്ങള്‍ കൂടിയാണ്.

സാമൂഹികപങ്കാളിത്തവും സര്‍ക്കാരിന്റെ പരിശ്രമവും കൊണ്ട്, ഇന്ത്യയിലുടനീളമുള്ള എല്ലാ ഗ്രാമങ്ങളിലെയും, പട്ടണത്തിലെയും, വീടുകളിലെയും ജനങ്ങള്‍ ആരോഗ്യവാന്മാരും, സന്തോഷവാന്മാരും, സമൃദ്ധിയുള്ളവരുമായി മാറുമെന്ന് കരുതുന്നു.എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ദേശസ്‌നേഹത്തിന്റെ ഈ മനോഭാവത്തോടെ, സ്വതന്ത്ര ഭാരതത്തെ വികസിത ഭാരതമാക്കി മാറ്റുക എന്ന പവിത്രമായ ദേശീയ ലക്ഷ്യത്തിനായി നമുക്ക് സ്വയം സമര്‍പ്പിക്കാമെന്ന് പറഞ്ഞു കൊണ്ടാണ് രാഷ്‌ട്രപതി പ്രസംഗം ഉപസംഹരിച്ചത്.

 

Recent Posts