Samskriti

രാമായണ അറിവുകള്‍ 27: വൈദേഹിയായ വേദവതി

Published by
സജികുമാര്‍

വിഷ്ണുഭക്ത ആയിരുന്നു വേദവതി. പിതാവിന്റെ മരണശേഷം മഹാവിഷ്ണുവിനെ വരനായി ലഭിക്കാന്‍ വേദവതി തപസ്സുചെയ്യുമ്പോഴാണ് രാവണന്റെ വരവ്. ‘മുഗ്‌ദ്ധാംഗി നീയാര്? എന്തിനു തനിച്ചീ കാനനത്തില്‍ കഴിയുന്നു’ എന്നൊക്കെ കപട വിനയവും സൗമ്യതയും കടമെടുത്ത് രാവണന്‍ ചോദിച്ചു. ‘പിതൃമോഹം സാക്ഷാത്കരിക്കാന്‍ വിഷ്ണുഭഗവാനെ വരനായി ലഭിക്കാന്‍ തപസ്സുചെയ്യുന്ന മുനികന്യകയാണു ഞാന്‍’ എന്നു വശ്യവചസ്സായ വേദവതി പറഞ്ഞതോടെ കാപേയഭാവം കളഞ്ഞ് രാവണനിലെ പീഡനവീരന്‍ പുറത്തുചാടി.

‘വിഷ്ണുവോ? അവനാര്? എന്റെ ഒരു വിരലിന്റെ ബലം അവനുണ്ടോ?’

എന്നായി. രാവണ ഭുജബലം എത്ര മികച്ചതായാലും തനിക്കു ഭര്‍ത്താവായി മഹാവിഷ്ണുതന്നെ മതിയെന്ന് വേദവതി തീര്‍ത്തുപറഞ്ഞതോടെ രാവണന്‍ മുനികന്യകയെ മുടിക്കു കുത്തിപ്പിടിച്ച് വലിച്ചിഴച്ചു. ‘കരവാളാല്‍’ മുടിമുറിച്ച് രാവണന്റെ പിടിയില്‍ നിന്നു മുക്തയായ വേദവതി തപഃതേജസ്സാല്‍ എരിഞ്ഞടങ്ങി.

തീയില്‍ ദഹിക്കുംമുമ്പ് വേദവതി രാവണന് ഒരു ശാപം കൊടുത്തു. ‘അടുത്ത ജന്മത്തില്‍ താന്‍ പെണ്ണയിത്തന്നെ പിറന്ന് വിഷ്ണുഭഗവാന്റെ ഭാര്യയാകുമെന്നും അന്ന് രാവണന്റേയും രാക്ഷസകുലത്തിന്റെയും ലങ്കാരാജ്യത്തിന്റെയും സര്‍വനാശത്തിനു വഴിയൊരുക്കുമെന്നും ഭര്‍ത്തൃസായകമേറ്റു രാവണനു മരണമുണ്ടാകും’ എന്നുമായിരുന്നു ശാപം. വിദേഹ രാജന് സിതമധ്യേ ലഭിച്ച മകളായ സീത വേദവതിയുടെ പുനര്‍ജ്ജന്മമായിരുന്നു.

 

Recent Posts