
കൊച്ചി: മലപ്പുറത്ത് നിന്ന് വന്‍ സ്‌ഫോടകവസ്തു ശേഖരം പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികള്‍ക്ക് ഉന്നത രാഷ്‌ട്രീയ ബന്ധമുണ്ടെന്ന സൂചനകള്‍ പുറത്തുവരുന്നു. ഇത് സംബന്ധിച്ച് എന്‍ഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലപ്പുറത്ത് നടക്കുന്ന എല്ലാ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും സംരക്ഷണമൊരുക്കാന്‍ ഇരു മുന്നണികളും പലപ്പോഴും മത്സരിക്കുകയാണ്. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തിയതോടെ മലപ്പുറം പൂര്‍ണമായും മുസ്ലിം ഭീകരരുടെ നിയന്ത്രണത്തിലേക്കാണ് നീങ്ങുന്നത്.
കര്‍ണാടകയില്‍ നിന്നാണ് ഈ സ്‌ഫോടകവസ്തുക്കള്‍ കേരളത്തിലേക്ക് കൊണ്ടുവന്നത്. ഇതിന്റെ ഉറവിടവും പ്രതികളുമായുള്ള ബന്ധങ്ങളുമാണ് പരിശോധിച്ചുവരുന്നത്. മഞ്ചേരിയില്‍ നിന്ന് പിടിയിലായ മുഖ്യ സൂത്രധാരന്‍ ഹാരിസ് ടി.എ. ആണ് സ്‌ഫോടകവസ്തുക്കള്‍ കടത്തിക്കൊണ്ടുവരുന്നതിന് ചുക്കാന്‍ പിടിച്ചത്. ഹാരിസിന് രാഷ്‌ട്രീയ രംഗത്ത് വലിയ സ്വാധീനമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇതുവരെ പത്ത് പ്രതികളാണ് എന്‍ഐഎയുടെ പിടിയിലായിരിക്കുന്നത്.
കേരളം, തമിഴ്‌നാട്, കര്‍ണാടകം തുടങ്ങി മൂന്ന് സംസ്ഥാനങ്ങളില്‍ ഒരേ സമയം 19 കേന്ദ്രങ്ങളില്‍ എന്‍ഐഎ വ്യാപകമായി റെയ്ഡുകള്‍ നടത്തിയിരുന്നു. കര്‍ണാടകയിലെ വിജയപുരയില്‍നിന്ന് കഴിഞ്ഞ ദിവസം മൂന്ന് പ്രതികളെ പിടികൂടിയതിന് തൊട്ടുപിന്നാലെയാണ് കേരളത്തില്‍ വച്ച് മുഖ്യ ആസൂത്രകനായ ഹാരിസും വലയിലാകുന്നത്. കേരളത്തെത്തന്നെ ചുട്ട് ചാമ്പലാക്കാന്‍ കഴിയുന്ന തരത്തിലുള്ള വന്‍ സ്‌ഫോടകവസ്തുക്കളുടെ ശേഖരമാണ് ഫെബ്രുവരി ഏഴിന് ചെമ്മാട്-തളപ്പാറ റോഡിലെ ഫര്‍ഹ ഹോളോബ്രിക്‌സ് കമ്പനി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത്. 89,600 ഡിറ്റനേറ്റര്‍ സ്റ്റിക്കുകള്‍, 10,500 നോണ്‍-ഇലക്ട്രിക് ഷോക്ക് ട്യൂബുകള്‍ എന്നിവ റെയ്ഡില്‍ കണ്ടെടുത്തിരുന്നു. സ്‌ഫോടക വസ്തുക്കള്‍ കടത്തിയ കെഎല്‍ 10 ബിഎഫ് 8395 നമ്പര്‍ ലോറിയും പിടിച്ചെടുത്തിരുന്നു.
ലൈസന്‍സോ മുന്‍കൂര്‍ അനുമതിയോ ഇല്ലാതെയാണ് ഇവ കടത്തിക്കൊണ്ടുവന്നത്. ലോറിയിലുണ്ടായിരുന്ന മൂന്ന് പേരെ ആദ്യഘട്ടത്തില്‍ പോലീസ് പിടികൂടിയിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പിന്നീട് എന്‍ഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു. ഇവര്‍ക്ക് സംരക്ഷണമൊരുക്കുന്ന രാഷ്‌ട്രീയ നേതൃത്വത്തെക്കുറിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.