World

തുര്‍ക്കി, പാകിസ്ഥാന്‍, സൗദി, ഈജിപ്ത് കൈകോര്‍ത്ത ഇസ്ലാമിക നേറ്റോ ഇന്ത്യയ്‌ക്ക് ഭീഷണിയാകില്ല; സുന്നി രാജ്യങ്ങളുടെ ഈ കൂട്ടായ്‌മയുടെ ലക്ഷം ഈ ഭൂപടത്തിലുണ്ട്

ഭാവിയില്‍ ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇസ്ലാമിക് നേറ്റോ അംഗങ്ങളായ സൗദിയും ഈജിപ്തും ഇന്ത്യയെ ആക്രമിക്കാന്‍ ഒരുമ്പെടില്ലെന്ന് വിലയിരുത്തല്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഭാവിയില്‍ ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇസ്ലാമിക് നേറ്റോ അംഗങ്ങളായ സൗദിയും ഈജിപ്തും ഇന്ത്യയെ ആക്രമിക്കാന്‍ ഒരുമ്പെടില്ലെന്ന് വിലയിരുത്തല്‍. കാരണം പാകിസ്ഥാന്‍ കൊട്ടിഘോഷിക്കുന്നതുപോലെ ഇന്ത്യയെയോ ഇസ്രയേലിനെയോ നേരിടാനല്ല, ഇറാന്റെ ഭീഷണി നേരിടാനാണ് ഇത്തരമൊരു ഇസ്ലാമിക രാജ്യങ്ങളുടെ, ശരിക്കു പറഞ്ഞാല്‍ സുന്നി രാജ്യങ്ങളുടെ പ്രതിരോധകൂട്ടായ്‌മ രൂപീകരിക്കപ്പെട്ടിട്ടുള്ളത്.

ഈ വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയ ഭൂപടത്തില്‍ നിന്നു തന്നെ എന്തിനാണ് സുന്നി രാജ്യങ്ങളായ പാകിസ്ഥാന്‍, സൗദി, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഒരു പ്രതിരോധ സഖ്യം ഉണ്ടാക്കുന്നത് എന്ന് മനസ്സിലാക്കാം. കാരണം ഇറാന്‍ എന്ന രാജ്യത്തിന് ചുറ്റിലുമായി കിടക്കുന്ന രാജ്യങ്ങളാണ് പാകിസ്ഥാനും സൗദി അറേബ്യയും തുര്‍ക്കിയും എല്ലാം. അതിനാല്‍ ഈ രാജ്യങ്ങളെ ഇറാന്‍ ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ്. സൗദി അറേബ്യയ്‌ക്ക് സംരക്ഷണം നല്‍കേണ്ട യുഎസ് അതില്‍ പരാജയപ്പെട്ടു. ഇറാനില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണത്തില്‍ നിന്നും സൗദി അറേബ്യയുടെ എണ്ണസംസ്കരണ ശാലകളെ വരെ രക്ഷിക്കാന്‍ യുഎസിന് സാധിച്ചില്ല. ഈ ഭയത്തില്‍ നിന്നാണ് ഇറാനെതിരെ ഇറാനു ചുറ്റും കിടക്കുന്ന രാജ്യങ്ങളുടെ ഒരു ഐക്യമുന്നണി ഉണ്ടാകണം എന്ന ചിന്ത സൗദി അറേബ്യയ്‌ക്കുണ്ടാകുന്നത്. അതാണ് പിന്നീട് പാകിസ്ഥാന്‍, സൗദി, തുര്‍ക്കി എന്നിവര്‍ ചേര്‍ന്ന് ഒരു സുന്നി നേറ്റോ ഉണ്ടാക്കാന്‍ കാരണമായത്.

യൂറോപ്യന്‍ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച നേറ്റോ മുന്നണിയില്‍ ഒരു സ്ഥിര സൈനിക കമാന്‍റ് ഉണ്ട്. എന്നാല്‍ ഇതൊന്നും ഇസ്ലാമിക നേറ്റോയില്‍ ഇല്ല. മാത്രമല്ല, സാമ്പത്തിക കടത്തില്‍ മുങ്ങിക്കുളിച്ച് നില‍്ക്കുന്ന പാകിസ്ഥാനുമായി ചേര്‍ന്ന് ഒരു പ്രതിരോധമുന്നണിയ്‌ക്കായി സൗദി പണമിറക്കില്ല. സൗദിയുടെ നോട്ടം പാകിസ്ഥാന്റെ കയ്യിലുള്ള ആണവായുധം മാത്രമാണ്.

ഇറാനോ ഇറാന് അനുകൂലമായ രാജ്യങ്ങളോ സൗദി അറേബ്യയുടെ എണ്ണപ്പാടങ്ങള്‍ ആക്രമിച്ചാല്‍ ആരാണ് ഞങ്ങളെ രക്ഷിക്കാന്‍ പോകുന്നത് എന്ന ചോദ്യമാണ് സൗദി അറേബ്യ ഉയര്‍ത്തുന്നത്. ഇത് അമേരിക്കയ്‌ക്ക് കഴിയില്ല എന്ന് സൗദിക്ക് മനസ്സിലായി. സൗദിക്ക് ഇപ്പോള്‍ വ്യോമപ്രതിരോധസംവിധാനം, കൗണ്ടര്‍ ഡ്രോണ്‍ സംവിധാനം, മിസൈല്‍ പ്രതിരോധം, ഇന്‍റലിജന്‍സ്, ഇലക്ട്രോണിക് വാര്‍ഫെയര്‍ എന്നിവ ആവശ്യമാണ്. ഇതില്‍ തുര്‍ക്കി സൗദിക്ക് സഹായകരമാകും. കാരണം തുര്‍ക്കിയുടെ കയ്യില്‍ ഡ്രോണുകളുണ്ട്. മിസൈല്‍ പ്രതിരോധ സംവിധാനമുണ്ട്. ഇതെല്ലാം സൗദിക്ക് ഗുണമാകും. പാകിസ്ഥാന്റെ കയ്യിലാകട്ടെ വന്‍ സൈനിക ശക്തിയുമുണ്ട്. ഇതും സൗദിക്ക് ഗുണമാകും. സൗദിയുടെ കയ്യില്‍ പണമുള്ളതിനാല്‍ തുര്‍ക്കിയും പാകിസ്ഥാനും സഹായിക്കും.

പക്ഷെ പാകിസ്ഥാന്‍ ഈ സഖ്യത്തെ ഇന്ത്യയ്‌ക്കെതിരായ ഒരു സൈക്കോളജിക്കല്‍ ഭീഷണിയായി ഉപയോഗിക്കുകയാണ്. പാകിസ്ഥാന്‍ നേതാക്കള്‍ ഈ സുന്നി നേറ്റോയെ കാണിച്ച് ഇന്ത്യയെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കും. പാകിസ്ഥാന്റെ പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ് ഈ സുന്നി നേറ്റോയെപ്പറ്റി പറഞ്ഞ വാക്കുകള്‍ ആശങ്ക ഉളവാക്കുന്നതായിരുന്നു. ഇസ്രയേലും ഇന്ത്യയും ഇസ്ലാമികരാജ്യങ്ങളുടെ ശത്രുക്കളാണെന്നും. ഇവരെ ഇസ്ലാമിക രാജ്യങ്ങള്‍ ഒന്നിച്ച് നിന്ന് എതിര്‍ക്കണമെന്നും അതിനാണ് ഇസ്ലാമിക നേറ്റോ രൂപീകരിച്ചത് എന്നാണ് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ് പറഞ്ഞത്. പക്ഷെ ഇത് വെറും പൊള്ളയായ വാക്കുകള്‍ മാത്രമാണ്. പാകിസ്ഥാന് തുര്‍ക്കിയില്‍ നിന്നും കൂടുതല്‍ ഡ്രോണുകളും സ്പെയര്‍ പാര്‍ട്സുകളും ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങളും എല്ലാം ലഭിക്കും. ഇത് പാകിസ്ഥാന്റെ സൈനിക കരുത്ത് വര്‍ധിപ്പിച്ചേക്കും. എന്നാല്‍ ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ തുര്‍ക്കിയോ സൗദിയോ നേരിട്ട് ഇന്ത്യയെ ആക്രമിക്കാന്‍ വരില്ല. കാരണം പാകിസ്ഥാന്‍ പോലെ ഇന്ത്യയും സൗദിക്ക് പ്രധാനമാണ്. തുര്‍ക്കിയും ഇന്ത്യയെ നേരിട്ട് ആക്രമിക്കാന്‍ ഭയമാണ്. കാരണം ഇന്ത്യയ്‌ക്ക് അത്തരമൊരു ഘട്ടത്തില്‍ ഇസ്രയേല്‍ തുണയ്‌ക്കെത്തും എന്നും തുര്‍ക്കിക്ക് അറിയാം.

Recent Posts