
ന്യൂദൽഹി: പതിനൊന്നുപേരുടെ മരണത്തിനിടയാക്കിയ 2025ലെ ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ കുപ്രസിദ്ധ ഭീകര സംഘടനയായ അൽ ക്വയ്ദടെ ഉപസംഘടനയെന്ന് യുഎൻ റിപ്പോർട്ട്. സംഘടന വലിയ യൂണിറ്റുകൾക്ക് പകരം ചെറുകിട, ചിതറിക്കിടക്കുന്ന സെല്ലുകളിലൂടെയാണ് പ്രവർത്തിക്കുന്നതെന്ന് ഐക്യരാഷ്‌ട്രസഭയുടെ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിംഗ് ടീമിന്റെ 38-ാമത് റിപ്പോർട്ടിൽ പറയുന്നു.
സ്ഫോടനത്തിനുപിന്നിൽ അൽ ക്വയ്ദ ഇൻ ദി ഇന്ത്യൻ സബ്കോണ്ടിനെന്റ് (എക്യുഐഎസ്) ആണെന്നാണ് യുഎൻ സുരക്ഷാസമിതി നിരീക്ഷണ സംഘം പറയുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട പത്തുപേർക്ക് എക്യുഐഎസ് ഉപസംഘടനയായ അൻസാർ ഖസ്‌വാത്ത് ഉൽ ഹിന്ദമായി ബന്ധമുണ്ടെന്ന കണ്ടെത്തലും നടത്തിയിട്ടുണ്ട്.
ഈ സംഘടന തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഇപ്പോഴും സജീവമാണെന്നും അവർ ബംഗ്ലാദേശിൽ സ്ലീപ്പിംഗ് സെല്ലുകൾ സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
റൈസിൻ ഉൾപ്പെടെയുള്ള വിഷവസ്തുക്കൾ വികസിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ ഭീകരഗ്രൂപ്പുകൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നുണ്ടെന്നും പറയുന്നുണ്ട്. ദൽഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപം 2025 നവംബർ 10ന് വൈകിട്ട് ഏഴുമണിയോടെയാണ് കാർബോംബുസ്ഫോടനം നടന്നത്. മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിന് സമീപം സിഗ്നലിൽ കാത്തുനിന്ന കാറാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്ക് തീ പിടിക്കുകയും ചെയ്തു. പതിനൊന്നുപേർക്ക് ജീവൻ നഷ്ടമായതിനൊപ്പം നിരവധിപേർക്കാണ് പരിക്കേറ്റത്.
കേസിൽ അറസ്റ്റിലായ പ്രതികൾക്ക് അഫ്ഗാനിസ്ഥാനിൽ നിന്ന് ബോംബ് നിർമ്മാണത്തിനുൾപ്പെടെ പരിശീലനം ലഭിച്ചതായും ബോംബ് നിർമ്മിക്കുന്ന വീഡിയോകൾ വിദേശത്തുനിന്ന് ലഭിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.ഡോക്ടർ മുസമ്മിൽ അഹമ്മദ് ഗനായി, അദീൽ അഹമ്മദ് റാത്തർ തുടങ്ങി പത്തുപേരാണ് കേസിലെ പ്രതികൾ.