Kerala

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: കുടുംബശ്രീ യൂണിറ്റുകളുടെ പ്രവര്‍ത്തനത്തില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നെന്ന പരാതികളില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. കുടുംബശ്രീ അംഗങ്ങളുടെ രേഖകള്‍ ദുരുപയോഗം ചെയ്ത് അവരുടെ അറിവോ സമ്മതമോ ഇല്ലാതെ വായ്‌പയെടുക്കുന്നതായും വ്യാജ കുടുംബശ്രീ യൂണിറ്റുകളുടെ പേരില്‍ സബ്സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതായും പരാതികളുണ്ട്. അംഗങ്ങള്‍ നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാണ് ആരോപണം.

പ്രായമായ അംഗങ്ങളുടെയും മരിച്ചവരുടെയും പേരില്‍ പോലും കുടുംബശ്രീ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായും അവരുടെ പേരില്‍ വായ്‌പകള്‍ നിലനില്‍ക്കുന്നതായും അംഗങ്ങള്‍ പറയുന്നു. വായ്‌പാ രേഖകള്‍ പരിശോധിച്ച ചില ബാങ്ക് ഉദ്യോഗസ്ഥര്‍ ക്രമക്കേടുകള്‍ സംബന്ധിച്ച് കുടുംബശ്രീക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും രാഷ്‌ട്രീയ ഇടപെടലിലൂടെ പരാതികള്‍ അട്ടിമറിക്കപ്പെട്ടതായും ആരോപണമുണ്ട്. ചാത്തന്നൂര്‍ പഞ്ചായത്തിലെ ഒരു കുടുംബശ്രീ യൂണിറ്റില്‍ ഏഴ് അംഗങ്ങളില്‍ ആറ് പേരും രണ്ട് വര്‍ഷം മുമ്പ് യൂണിറ്റില്‍നിന്ന് പിന്മാറിയതായി കുടുംബശ്രീ മിഷനെ രേഖാമൂലം അറിയിച്ചെങ്കിലും യൂണിറ്റ് മരവിപ്പിച്ചില്ലെന്നാണ് പരാതി.

അംഗങ്ങളുടെ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ ദുരുപയോഗം ചെയ്ത് രണ്ടര ലക്ഷം രൂപ വായ്‌പയെടുത്തതായും പരാതിയുണ്ട്. ഈ വായ്‌പാ ഇടപാടുമായി ബന്ധപ്പെട്ട വ്യക്തി പിന്നീട് കുടുംബശ്രീ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് എത്തിയതായും ആരോപണമുണ്ട്. സംസ്ഥാന കുടുംബശ്രീ മിഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതിയുള്ള കുടുംബശ്രീ യൂണിറ്റുകളില്‍ റീ ഓഡിറ്റ് നടത്താന്‍ ജില്ലാ കുടുംബശ്രീ മിഷന്‍ ഒരുങ്ങുകയാണ്.

ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകളില്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് ചെറുതും വലുതുമായ വായ്‌പകള്‍ എടുത്തതായും ആക്ഷേപമുണ്ട്. പരാതികള്‍ ഉയരുമ്പോള്‍ വായ്‌പയെടുത്തയാള്‍ തുക തിരിച്ചടയ്‌ക്കാമെന്ന് ഉറപ്പുനല്‍കി ഒത്തുതീര്‍പ്പാക്കുകയും പിന്നീട് വീണ്ടും സമാന രീതിയിലുള്ള ഇടപ ാടുകള്‍ തുടരുകയും ചെയ്യുന്നതായും അംഗങ്ങള്‍ ആരോപിക്കുന്നു. അംഗങ്ങളുടെ രേഖകള്‍ ദുരുപയോഗം ചെയ്യുന്നതായി പരാതി വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ എടുത്ത വായ്‌പകളില്‍ ക്രമക്കേടുകള്‍ നടന്നതായും അംഗങ്ങളുടെ വ്യാജ ഒപ്പിട്ട് വീണ്ടും വായ്‌പയെടുത്തതായുമാണ് പരാതി. ഇതേ രേഖകള്‍ ഉപയോഗിച്ച് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ വഴിയും വായ്‌പയെടുത്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കുടുംബശ്രീ അംഗങ്ങള്‍ പറയുന്നു.

പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നതായി ആരോപണം
കുടുംബശ്രീ വഴി ലഭിക്കുന്ന വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു. പദ്ധതികളുടെ ഭാഗമായി ലഭിക്കുന്ന യന്ത്രസാമഗ്രികള്‍ കുടുംബശ്രീയുടെ അറിവില്ലാതെ മറിച്ചുവില്‍ക്കുകയും മറ്റ് ആവശ്യങ്ങള്‍ക്കായി ബാങ്കുകളെ കബളിപ്പിച്ച് വായ്‌പയെടുക്കുന്നതായും ആരോപണമുണ്ട്. വായ്‌പ ലഭിക്കാനായി സംരംഭങ്ങളുടെ പേരില്‍ പദ്ധതികള്‍ തയ്യാറാക്കി ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ഉദ്ഘാടനം നടത്തിയ ശേഷം സംരംഭം പ്രവര്‍ത്തിപ്പിക്കാതെ പൂട്ടിയിടുന്നതായും അംഗങ്ങള്‍ ആരോപിക്കുന്നു. പിന്നീട് അതേ യന്ത്രസാമഗ്രികള്‍ മറ്റൊരു യൂണിറ്റിലേക്ക് മാറ്റി സമാനരീതിയില്‍ വീണ്ടും വായ്‌പയെടുക്കുന്നതായും പരാതിയുണ്ട്. ഇത്തരം പരാതികള്‍ക്ക് പിന്നിലെ വസ്തുത പുറത്തുകൊണ്ടുവരാന്‍ കുടുംബശ്രീ യൂണിറ്റുകളിലെ രേഖകളും വായ്‌പാ ഇടപ ാടുകളും പദ്ധതികളുടെ നടത്തിപ്പും വിശദമായി പരിശോധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാണ് ആവശ്യം.