India

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: പാക് അധീന ജമ്മു കശ്മീരില്‍ (പിഒകെ) പാക് ഭരണകൂടത്തിനെതിരായ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ സൈന്യത്തിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭാരതം രംഗത്ത്. ജനങ്ങളുടെ അസംതൃപ്തിക്ക് പാകിസ്ഥാന്‍ വെടിയുണ്ടകളിലൂടെ മറുപടി നല്‍കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. പ്രതിഷേധക്കാരെ നേരിടാന്‍ സൈന്യം നടത്തിയ നടപടികള്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതായും ഭാരതം ചൂണ്ടിക്കാട്ടി.

വിലക്കയറ്റം, ഉയര്‍ന്ന വൈദ്യുതി നിരക്ക്, ഭരണപരമായ അവഗണന, രാഷ്‌ട്രീയ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രതിഷേധത്തിന് പിന്നില്‍. ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി (ജെഎഎസി)യുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭം പല മേഖലകളിലും സംഘര്‍ഷത്തിലേക്ക് നീങ്ങി. റോഡ് ഉപരോധങ്ങളും ആശയവിനിമയ നിയന്ത്രണങ്ങളും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി.

പ്രതിഷേധം ശക്തമായതോടെ പിഒകെ നിയമസഭാ തെരഞ്ഞെടുപ്പിനും തിരിച്ചടിയേറ്റു. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് അവസാന ഘട്ടത്തിലെ ഏഴ് മണ്ഡലങ്ങളിലെ വോട്ടെടുപ്പ് മാറ്റിവച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമക്കേട് ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. പിഒകെയില്‍ പ്രതിഷേധം ശക്തമായതോടെ പ്രതിഷേധക്കാരുമായി ചര്‍ച്ചയ്‌ക്ക് തയാറാണെന്ന് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് വ്യക്തമാക്കി.

പിഒകെയിലെ സംഘര്‍ഷത്തിനിടെ ബ്രിട്ടീഷ് പൗരന്‍ മുഹമ്മദ് അക്തര്‍ കൊല്ലപ്പെട്ട സംഭവവും അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ജൂണ്‍ 9ന് നടന്ന സംഘര്‍ഷത്തിനിടെയാണ് അക്തര്‍ വെടിയേറ്റ് മരിച്ചത്. പ്രതിഷേധത്തില്‍ പങ്കെടുക്കുകയായിരുന്നില്ലെന്നും സൈന്യം നടത്തിയ വെടിവെപ്പാണ് മരണത്തിന് കാരണമായതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സംഭവം സംബന്ധിച്ച വിശദാംശങ്ങള്‍ ഇപ്പോഴാണ് കൂടുതല്‍ പുറത്തുവന്നത്.

പിഒകെയിലെ ജനകീയ പ്രതിഷേധം, സൈന്യത്തിന്റെ നടപടി, തെരഞ്ഞെടുപ്പ് മാറ്റിവെക്കല്‍ എന്നിവ പാകിസ്ഥാന് വലിയ രാഷ്‌ട്രീയ വെല്ലുവിളിയായി മാറുകയാണ്. സ്വന്തം നിയന്ത്രണത്തിലുള്ള പ്രദേശത്ത് ഉയരുന്ന ജനരോഷം നേരിടാന്‍ പാകിസ്ഥാന്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ അന്താരാഷ്‌ട്ര തലത്തിലും വിമര്‍ശനം ശക്തമാകുകയാണ്.