ന്യൂദല്‍ഹി: രാജ്യസഭയില്‍ സൗത്ത് ഇന്ത്യന്‍ പരാമര്‍ശം നടത്തിയ ജോണ്‍ബ്രിട്ടാസിനോട് ക്ഷുഭിതനായി രാജ്യസഭാ ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന്‍. ദക്ഷിണേന്ത്യയെന്നോ ഉത്തരേന്ത്യയെന്നോ വേര്‍തിരിവില്ലെന്നും ഒറ്റ ഭാരതമേ ഉള്ളൂവെന്നും തിരുത്തല്‍. പശ്ചിമബംഗാളില്‍ നിന്നുള്ള സുസ്മിത വേദവ് തന്നെ ലുങ്കിവാലയെന്ന് അധിക്ഷേപിച്ചുവെന്ന ആരോപണം ഉന്നയിക്കവെയാണ് ജോണ്‍ ബ്രിട്ടാസ് സൗത്ത് ഇന്ത്യന്‍ പരാമര്‍ശം നടത്തിയത്.
താന്‍ ദക്ഷിണേന്ത്യക്കാരനും അതോടൊപ്പം മലയാളിയുമാണെന്നു പറഞ്ഞ് ബ്രിട്ടാസ് ആരോപണം ഉന്നയിക്കാന്‍ തുടങ്ങിയതോടെയാണ് ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന്‍ ക്ഷുഭിതനായത്. ദക്ഷിണേന്ത്യക്കാരനെന്നോ ഉത്തരേന്ത്യക്കാരനെന്നോ ഇല്ലെന്നും എല്ലാവരും ഇന്ത്യക്കാരാണെന്നും ഒറ്റഭാരതമേ ഉള്ളൂവെന്നും വ്യക്തമാക്കിയ അദ്ദേഹം പ്രശ്നം എന്താണ് എന്ന് മാത്രം ഉന്നയിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ബ്രിട്ടാസ് പറഞ്ഞ സംഭവത്തിന് ആരും സാക്ഷിയല്ലെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
രണ്ട് പേരേയും ചേംബറിലേക്ക് വിളിച്ച് സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. ഇങ്ങനെ ഒരു സംഭവം തന്റെ ശ്രദ്ധയിലും പെട്ടിട്ടില്ലെന്നും അംഗങ്ങളുടെ പ്രസംഗം തടസപ്പെടുത്തി അനാദരവും അന്തസ്സില്ലാത്തതുമായ പരാമര്‍ശങ്ങള്‍ ചില അംഗങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സി.പി. രാധാകൃഷ്ണന്‍ നിരീക്ഷിച്ചു. അംഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശിച്ചു. നമ്മുടെ സംസ്‌കാരം വേറിട്ടതും വിവിധ പ്രാദേശിക സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളുന്നതുമാണ്. അംഗങ്ങളുടെ സാംസ്‌കാരിക പാരമ്പര്യങ്ങളോടും പ്രാദേശിക വ്യക്തിത്വങ്ങളോടും അനാദരവ് ഉണ്ടാകരുത്. വിഷയത്തില്‍ ബന്ധപ്പെട്ട അംഗങ്ങളെ ഉടന്‍ തന്നെ ചേംബറിലേക്ക് വിളിച്ച് പ്രശ്നം പരിഹരിക്കുമെന്നും സഭയെ അറിയിച്ചു.
എന്നാല്‍ സുസ്മിത ദേവിന് പറയാനുള്ളതും കേള്‍ക്കണമെന്ന വനിതാ ആംഗങ്ങളുടെ ആവശ്യം സഭാ നേതാവ് ജെ.പി. നഡ്ഡ ഉന്നയിച്ചതോടെ സഭ പ്രക്ഷുബ്ദമായി. ഇതോടെ സഭ താത്കാലികമായി പിരിഞ്ഞു. രണ്ട് മണിക്ക് ചേര്‍ന്നപ്പോള്‍ തന്നെ സുസ്മിത ദേവിന് സംസാരിക്കാന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് അനുമതി നല്‍കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വിവിധ രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നവരാണെന്നും താന്‍ മറ്റ് ഏതെങ്കിലും അംഗത്തേയോ ഒരു സംസ്ഥാനത്തിന്റേയോ വസ്ത്രധാരണത്തെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്നും സുസ്മിത പറഞ്ഞു. രണ്ട് പേരും ചേമ്പറിലേക്ക് വന്നാല്‍ അവിടെ വച്ച് തെറ്റിദ്ധാരണയും ആശയക്കുഴപ്പവും പരിഹരിക്കാമെന്ന നിര്‍ദേശം ജെ.പി. നഡ്ഡയും മുന്നോട്ടുവച്ചു. സഭാ നേതാവിന്റെ ക്ഷണം അനുസരിച്ച് രണ്ട് പേരും സംസാരിച്ച് പ്രശ്നം പരിഹരിക്കാന്‍ നിര്‍ദേശിച്ചുവെങ്കിലും ബ്രിട്ടാസ് പ്രതികരിക്കാന്‍ തയാറായില്ല. അതേസമയം തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ അമ്മയെന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള തമ്പിദുരൈയുടെ പ്രസംഗം തടസപ്പെടുത്തിക്കൊണ്ടുള്ള ബ്രിട്ടാസിന്റെ ഇടപെടലും തമ്പിദുരൈയുടെ മറുപടിയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ബ്രിട്ടാസിനുള്ള മറുപടിയാണ് ചെയറിന്റെ നിര്‍ദേശമെന്ന വിലയിരുത്തലും ഉയര്‍ന്നിട്ടുണ്ട്.
















