World

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ആഘോഷിച്ച വേളയിൽ പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് ബലൂച് വിഘടനവാദി നേതാവ് മിർ യാർ ബലൂച്ച്. തങ്ങളുടെ ദേശത്തിന് അന്താരാഷ്‌ട്ര സമൂഹം അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട സംഘടന, ബലൂചിസ്ഥാൻ വിഷയം ലോകവേദികളിൽ എത്തിച്ചതിന് ഭാരതീയ മാധ്യമങ്ങൾക്ക് പ്രത്യേക നന്ദിയും രേഖപ്പെടുത്തി.

എക്‌സിൽ പങ്കുവെച്ച സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് ബലൂചിസ്ഥാൻ ഒരു സ്വതന്ത്ര രാഷ്‌ട്രമാണെന്ന് പ്രഖ്യാപിച്ചത്. ഈ പ്രദേശത്തെ പാകിസ്ഥാന്റെ പ്രവിശ്യയായി പരാമർശിക്കുന്നത് രാജ്യങ്ങളും അന്താരാഷ്‌ട്ര സംഘടനകളും അവസാനിപ്പിക്കണമെന്ന് സന്ദേശത്തിൽ അഭ്യർത്ഥിക്കുന്നു.

“ബലൂചിസ്ഥാനിലെ ജനങ്ങൾക്കുള്ള ധാർമ്മിക പിന്തുണ തുടരണം, എങ്കിൽ മാത്രമേ നമ്മുടെ നാടായ ബലൂചിസ്ഥാനിൽ നിന്ന് കാൻസർ പോലുള്ള പാകിസ്ഥാനെ തുടച്ചുനീക്കാൻ കഴിയൂ,” എന്ന് മിർ യാർ ബലൂച്ച് വ്യക്തമാക്കി.

“ബലൂചിസ്ഥാൻ റിപ്പബ്ലിക്കിന്റെ സ്വാതന്ത്ര്യ സന്ദേശം” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ആഗോളതലത്തിൽ ബലൂചിസ്ഥാൻ പ്രശ്നം ശക്തമായി ഉയർത്തിക്കാട്ടിയ അന്താരാഷ്‌ട്ര മാധ്യമ സംഘടനകൾക്കും, പ്രത്യേകിച്ച് ഭാരതത്തിലെ മാധ്യമങ്ങൾക്കും ഗവേഷകർക്കും നന്ദി അറിയിച്ചത്.

ബ്രിട്ടീഷ് ഇന്ത്യ വിഭജനത്തിന് തൊട്ടുമുമ്പ്, 1947 ആഗസ്റ്റ് 11-നാണ് ബലൂചിസ്ഥാൻ ആദ്യമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചതെന്നാണ് സംഘടനയുടെ ചരിത്രപരമായ അവകാശവാദം. ഐക്യരാഷ്‌ട്രസഭയിലെ അംഗരാജ്യങ്ങൾ, ആസിയാൻ, ആഫ്രിക്കൻ യൂണിയൻ, യൂറോപ്യൻ രാജ്യങ്ങൾ, ഒഐസി എന്നിവയോട് തങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ പിന്തുണയ്‌ക്കാൻ ബലൂച് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

വിദേശനയം, പ്രതിരോധം, സാമ്പത്തിക കാര്യങ്ങൾ എന്നിവയുടെ പൂർണ്ണ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ഏറ്റെടുക്കുമെന്നും പാസ്‌പോർട്ടുകൾ, കറൻസി, മാധ്യമ സ്ഥാപനങ്ങൾ, നയതന്ത്ര ദൗത്യങ്ങൾ എന്നിവ ഉടൻ അവതരിപ്പിക്കുമെന്നും പ്രസ്താവനയിൽ അവകാശപ്പെടുന്നു.

1947-ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചനം നേടിയ ചരിത്രപരമായ ദിനത്തിന്റെ ഓർമ്മ പുതുക്കാനാണ് ഈ തീയതി തിരഞ്ഞെടുത്തതെന്ന് ബലൂച് നേതാക്കൾ വ്യക്തമാക്കുന്നു.

‘ബലൂച് ജനത സ്വതന്ത്ര ബലൂചിസ്ഥാന്റെ ദേശീയ പതാക തങ്ങളുടെ വീടുകൾ, അയൽപക്കങ്ങൾ, കമ്പോളങ്ങൾ, കടകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഉയർത്തണം.’ ലോകമെമ്പാടുമുള്ള ആഘോഷങ്ങൾക്കുള്ള ആഹ്വാനചെയ്തുകൊണ്ട് ബലൂച് വിമോചന നേതാവ് മിർ യാർ ബലൂച് പറഞ്ഞു.

ഈ ചരിത്ര ദിനത്തിന്റെ പ്രാധാന്യം വരുംതലമുറകൾക്ക് കൈമാറാനാണ് ഈ ആചരണം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്താവന പ്രകാരം, റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ ആഗസ്റ്റ് 11 തങ്ങളുടെ സ്വാതന്ത്ര്യദിനമായി കണക്കാക്കുന്നുവെന്നും എല്ലാ വർഷവും ഈ അവസരം ആഘോഷിക്കുന്നത് തുടരുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിഭജനം ഈ മേഖലയിലുടനീളം നീണ്ടുനിന്ന സംഘർഷം, അശാന്തി, ഭീകരവാദം, സാമ്പത്തിക അസ്ഥിരത, രാഷ്‌ട്രീയ പ്രതിസന്ധികൾ എന്നിവയ്‌ക്ക് കാരണമായെന്ന് പ്രസ്താവനയിൽ അവർ അവകാശപ്പെടുന്നു. പാകിസ്ഥാന്റെ നയങ്ങൾ ബലൂച് മേഖലയെ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന് അവർ ആരോപിച്ചു.

കശ്മീർ വിഷയം, 1948 മാർച്ചിലെ ബലൂചിസ്ഥാനിലെ സൈനിക നടപടി, 1971-ലെ കിഴക്കൻ പാകിസ്ഥാനിലെ യുദ്ധം, ജോർദാനിൽ പലസ്തീനികളുമായി ബന്ധപ്പെട്ട സൈനിക നീക്കങ്ങൾ, സോവിയറ്റ്-അഫ്ഗാൻ യുദ്ധം, 1998-ൽ ചാഗായി ജില്ലയിൽ നടത്തിയ ആണവ പരീക്ഷണങ്ങൾ, അമേരിക്കയിലെ സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷമുള്ള സംഭവവികാസങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പ്രസ്താവനയിൽ പരാമർശിച്ചിട്ടുണ്ട്.

ഈ സംഭവങ്ങൾ മേഖലയിലെ അസ്ഥിരതയ്‌ക്കും സംഘർഷത്തിനും രക്തച്ചൊരിച്ചിലിനും കാരണമായെന്ന് അവർ അവകാശപ്പെട്ടു. പാകിസ്താൻ നിലവിലെ രൂപത്തിൽ നിലനിൽക്കുന്നിടത്തോളം കാലം ശാശ്വത സമാധാനവും വികസനവും സമൃദ്ധിയും കൈവരിക്കാനാവില്ലെന്ന് റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ വിശ്വസിക്കുന്നതായും അവർ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

അതുകൊണ്ടുതന്നെ ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തെ ഔദ്യോഗികമായി അംഗീകരിക്കാനും തങ്ങളുടെ നിലപാടിനെ പിന്തുണയ്‌ക്കാനും റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ അന്താരാഷ്‌ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാനും അതിലെ ആറുകോടിയോളം വരുന്ന ബലൂച് ജനതയും തങ്ങളെ ഒരു സ്വതന്ത്ര പരമാധികാര രാഷ്‌ട്രമായി കണക്കാക്കുന്നുവെന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ഗ്രൂപ്പിന്റെ പ്രസ്താവന പ്രകാരം, ഉപഭൂഖണ്ഡത്തിൽ നിന്ന് ബ്രിട്ടീഷ് ഭരണം പിൻവാങ്ങുന്ന സമയത്ത് 1947 ആഗസ്റ്റ് 11-നാണ് ബലൂചിസ്ഥാൻ ആദ്യമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപന വാർത്ത ദ ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഓൾ ഇന്ത്യ റേഡിയോ സംപ്രേക്ഷണം ചെയ്തിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു.

ബലൂചിസ്ഥാൻ പാകിസ്ഥാനിലെ പ്രവിശ്യയാണെന്ന നിലപാടാണ് അന്താരാഷ്‌ട്രതലത്തിലുള്ളതെങ്കിലും, കഴിഞ്ഞ മാസം വിമത സംഘം പ്രദേശത്തിന്റെ ഭൂരിഭാഗത്തിന്റെയും നിയന്ത്രണം പിടിച്ചെടുത്തതായി അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ അവകാശവാദങ്ങൾ പാകിസ്ഥാനോ ലോകരാഷ്‌ട്രങ്ങളോ അംഗീകരിച്ചിട്ടില്ല.

സ്വാതന്ത്ര്യദിനാഘോഷങ്ങൾ തടയാൻ പാകിസ്ഥാൻ അധികൃതർ കനത്ത സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. കലാത്ത്, ക്വെറ്റ, ഖുസ്ദാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചതായും സുരക്ഷാ കന്റോൺമെന്റുകൾക്ക് ചുറ്റും കിടങ്ങുകൾ കുഴിച്ചതായും ബലൂച് ഗ്രൂപ്പ് ആരോപിക്കുന്നു. സൈനിക വിമാനങ്ങളും ഡ്രോണുകളും മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, ഇത്തരം നിയന്ത്രണങ്ങൾ മറികടന്ന് ബലൂചിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ പിന്തുണക്കാർ ആഘോഷങ്ങൾ നടത്തിയതായി സംഘടന വ്യക്തമാക്കി. ദീർഘകാലമായി കലാപങ്ങളും മനുഷ്യാവകാശ പ്രശ്നങ്ങളും നിലനിൽക്കുന്ന ഈ മേഖലയിലെ വിഘടനവാദ ആവശ്യങ്ങളെ പാകിസ്ഥാൻ പൂർണ്ണമായി തള്ളിക്കളയുകയാണ്.

Recent Posts