കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പലില്‍ നിന്നുള്ള എണ്ണ ചോര്‍ച്ചയും കണ്ടെയ്‌നറുകളും സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. ടി എന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.കപ്പലും കണ്ടെയ്‌നുകളും നീക്കം ചെയ്യുന്നത് കപ്പല്‍ കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും കേന്ദ്രം അറിയിച്ചു.
അപകടം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും കണ്ടെയ്‌നറുകള്‍ അടക്കം നീക്കിയിട്ടില്ല.കടലിനടിയിലെ പരിശോധനയ്‌ക്ക് നാവികസേനയുടെ സഹായം തേടി.നിലവില്‍ സുരക്ഷിത പരിശോധനയ്‌ക്ക് അനുയോജ്യ സാഹചര്യമല്ലാത്തതിനാല്‍ തുടര്‍പരിശോധനകള്‍ കാലവര്‍ഷത്തിന് ശേഷം നടത്തുമെന്നും കോടതിയെ അറിയിച്ചു.എന്നാല്‍ കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യാനുള്ള ശ്രമം അപകടമുണ്ടാക്കാമെന്നതിനാല്‍ കടലിനടിയില്‍ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നാണ് കമ്പനി കോടതിയില്‍ പറഞ്ഞത്.
ആലപ്പുഴയിലെ തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്ന് 13 നോട്ടിക്കല്‍ മൈല്‍ അകലെ 2025 മേയ് 25ന് ആണ് ലൈബീരിയന്‍ പതാക വഹിക്കുന്ന എല്‍സ 3 കപ്പല്‍ അപകടത്തില്‍പെട്ടത്.വിഴിഞ്ഞത്തുനിന്ന് കൊച്ചി തുറമുഖത്തേക്ക് പോകുമ്പോഴാണ് അപകടം.സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലീസ് കേസെടുത്തിരുന്നു. എംഎസ്സി എല്‍സ 3 കണ്ടെയ്നര്‍ കപ്പല്‍ ഉടമയാണ് കേസിലെ ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതിയും ഷിപ്പിംഗ് ക്രൂ മൂന്നാം പ്രതിയുമാണ് . മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം ചരക്ക് കപ്പല്‍ കൈകാര്യം ചെയ്തു എന്ന രീതിയിലുളളതാണ് കേസ്.
















