ശ്രീനഗർ : ജമ്മു കശ്മീർ സാധാരണ നിലയിലേക്ക് മടങ്ങിവരുന്ന സാഹചര്യത്തിൽ, കശ്മീരി പണ്ഡിറ്റുകളായ സർക്കാർ ജീവനക്കാർക്ക് തീവ്രവാദികളിൽ നിന്ന് ഭീഷണികൾ . നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) മുന്നണി സംഘടനയായ യുണൈറ്റഡ് ലിബറേഷൻ കൗൺസിൽ (യുഎൽസി) ആണ് ഭീഷണി സന്ദേശം നൽകിയിരിക്കുന്നത്.
ആറ് കശ്മീരി പണ്ഡിറ്റ് സർക്കാർ ജീവനക്കാരുടെ പേരും ഫോൺ നമ്പറുകളും ഉൾപ്പെടുത്തി യുഎ എൽ സി പുറത്തുവിട്ട കത്തിലാണ് ഭീഷണിയുള്ളത് . ഈ ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും വീടുകളെയും ജോലിസ്ഥലങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ തീവ്രവാദികളുടെ കൈവശമുണ്ടെന്ന് കത്തിൽ പറയുന്നു. ജമ്മുവിലേക്ക് സ്ഥലം മാറിയാലും അവരെ ലക്ഷ്യം വയ്‌ക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.. റവന്യൂ വകുപ്പ് ഉൾപ്പെടെയുള്ള ചില ഭരണ വകുപ്പുകളെ കത്തിൽ പ്രത്യേകം പരാമർശിക്കുന്നു.നിരവധി കശ്മീരി പണ്ഡിറ്റ് ഉദ്യോഗസ്ഥർ ഈ വകുപ്പുകളിൽ ജോലി ചെയ്യുന്നുണ്ടെന്ന് സംഘടന അവകാശപ്പെടുന്നു.
ഓഗസ്റ്റ് 7 ന് എഴുതിയ കത്തിൽ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ഡയറക്ടർ ജനറൽ ഓഫ് പോലീസ്, ന്യൂഡൽഹിയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കും മുന്നറിയിപ്പ് നൽകുന്നു. ഭരണകൂടം തീവ്രവാദികളുടെയും അവരുടെ പിന്തുണക്കാരുടെയും സ്വത്തുക്കൾ കണ്ടുകെട്ടുകയാണെന്ന് യുഎൽസി ആരോപിച്ചു. തീവ്രവാദികളുടെ ബന്ധുക്കളെ ഉപദ്രവിക്കുന്നതായും കത്തിൽ ആരോപിക്കുന്നു
ഇത്തരം നടപടികൾ നിർത്തണമെന്ന് സംഘടന ആവശ്യപ്പെടുകയും പ്രതികാര നടപടികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു. കത്തിൽ പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കത്തിൽ അഹമ്മദ് ബിലാൽ എന്ന വ്യക്തിയുടെ ഒപ്പാണ് ഉള്ളത്.
അത്തരം ഭീഷണികളെ കശ്മീരി പണ്ഡിറ്റുകൾ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നത്. 1990-കളിൽ, ഭീകരവാദവും നിരന്തരമായ ഭീഷണികളും കാരണം ധാരാളം കശ്മീരി പണ്ഡിറ്റുകൾ താഴ്‌വര വിടാൻ നിർബന്ധിതരായി . ഇനി ഒരിക്കൽ കൂടി ജനിച്ച മണ്ണ് വിട്ട് പോകാനാകില്ലെന്നും ഇവർ പറയുന്നു.












