Kerala

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചാ വിഷയത്തില്‍ ന്യൂദല്‍ഹിയില്‍ അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമ നിരൂപകനും അവതാരകനുമായ അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം.തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തളളി.

കഴിഞ്ഞ ദിവസം വൈകുന്നേരം കൊച്ചി മട്ടാഞ്ചേരിയിലെ വീട്ടില്‍ നിന്നാണ് ടി ജി മോഹന്‍ദാസിനെ തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇന്ന് പുലര്‍ച്ചയോടെ തിരുവനന്തപുരത്ത് എത്തിച്ചശേഷം അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്തു. ടി ജി മോഹന്‍ദാസിനെതിരെ കലാപ ആഹ്വാനം അടക്കം കുറ്റങ്ങളാണ് പൊലീസ് നേരത്തെ ചുമത്തിരുന്നത്. കൂടുതല്‍ പരാതികള്‍ പരിശോധിച്ച് സ്ത്രീത്വത്തെ അപമാനിച്ച വകുപ്പ് കൂടി ചുമത്തി.

സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തു വിട്ട വീഡിയോയിലാണ് ജന്തര്‍മന്തറില്‍ കലാപ സമാന സ്ഥിതി സൃഷ്ടിച്ചവരെ ടി ജി മോഹന്‍ദാസ് വിമര്‍ശിച്ചത്.ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസും ഡി വൈ എഫ്‌ഐയും എ ഐ വൈ എഫും ഉല്‍പ്പെടെ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.കേസ് രജിസ്റ്റര്‍ ചെയ്തിട്ടും ടി ജി മോഹന്‍ദാസിനെതിരെ നടപടി വൈകുന്നതില്‍ ഈ സംഘടനകള്‍ വിമര്‍ശനമുന്നയിച്ച പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്ത് നിന്നുളള സൈബര്‍ പൊലീസ് സംഘം കഴിഞ്ഞ ദിവസം കൊച്ചിയിലെ വീട്ടിലെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.തിരുവനന്തപുരത്തെത്തിച്ചപ്പോള്‍ ടിജി മോഹന്‍ദാസിനെ ബിജെപി നേതാക്കള്‍ കാണാനെത്തി.

ടി ജി മോഹന്‍ദാസിനെ തിങ്കളാഴ്ച വഞ്ചിയൂരിലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സി പി എം -ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനെതിരെ അധിക്ഷേപ മുദ്രാവാക്യങ്ങള്‍ വിളിച്ചു.അതിനിടെ,ടി ജി മോഹന്‍ദാസിന്റെ വിമര്‍ശന വീഡിയോ സമൂഹ മാധ്യമത്തില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മെറ്റയ്‌ക്ക് കത്ത് നല്‍കി.

അഡ്വ. ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തതിനെ നേരത്തേ വിശ്വ ഹിന്ദുപരിഷത്ത്, ഹിന്ദുഐക്യവേദി തുടങ്ങിയ സംഘടനകള്‍ അപലപിച്ചിരുന്നു.അവധി ദിവസം നോക്കി അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ ബി ജെ പിയും വിമര്‍ശിച്ചു.പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയില്‍ നിന്നും തീരദേശ മേഖലയിലെ ജനങ്ങളുടെ പ്രതിഷേധത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ഈ നീക്കത്തിലൂടെ ശ്രമിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് സുരേഷ് കുറ്റപ്പെടുത്തി.മതമൗലിക വാദികളുടെ കൈയ്യടിക്ക് വേണ്ടിയാണ് രമേശ് ചെന്നിത്തലയുടെ ശ്രമം എന്നും അദ്ദേഹം പറഞ്ഞു.

Recent Posts