ന്യൂദല്‍ഹി: കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുക്കുന്ന വലിയൊരു തത്വമുണ്ട്. അതാണ് ലോകാര്‍ഡ്സ് എക്സ് ചേഞ്ച് തത്വം.
സാധാരണ നമ്മള്‍ പറയാറുണ്ടല്ലോ…ഒരു കുറ്റവാളി കുറ്റം ചെയ്താല്‍ അയാളെ കുടുക്കുന്ന എന്തെങ്കിലും ഒന്ന് ആ കുറ്റം നടന്ന സ്ഥലത്ത് ഉണ്ടായിരിക്കും എന്ന്. അത് തന്നെയാണ് ലോകാര്‍ഡ് സ് എക്സ്ചേഞ്ച് തത്വത്തില്‍ പറയുന്നത്.
ഫ്രാന്‍സിലെ ഷെര്‍ലക് ഹോംസ് എന്ന് വിളിക്കപ്പെടുന്ന ആളാണ് ഡോ. എഡ്മണ്ട് ലോകാര്‍ഡ്. 1877 മുതല്‍ 1966 വരെ ജീവിച്ചിരുന്ന ഡോ. എഡ് മണ്ട് ലോകാര്‍ഡ് ആണ് ഈ തത്വം ഉണ്ടാക്കിയത്. ഇദ്ദേഹം സുപ്രസിദ്ധനായ ഒരു ക്രിമിനോളജിസ്റ്റാണ്. രണ്ടു വസ്തുക്കള്‍ തമ്മില്‍ സമ്പര്‍ക്കത്തിലിരുന്നാല്‍ അവിടെ എന്തെങ്കിലും ഒരു തെളിവ് അവശേഷിപ്പിക്കും എന്നതാണ് പിന്നീട് വിഖ്യാതമായി തീര്‍ന്ന ലോകാര്‍ഡ്സ് എക്സ് ചേഞ്ച് തത്വം.
ഉദാഹരണത്തിന് ഒരു കുറ്റവാളി ഒരിടത്ത് എത്തി കുറ്റകൃത്യം ചെയ്യുന്നു. ഇതിനിടയില്‍ കൈവിരലടയാളം, തലമുടി, രക്തക്കറ, ശരീരസ്രവം അങ്ങിനെ എന്തെങ്കിലുമൊക്കെ അവിടെ അവശേഷിപ്പിക്കും. ഇനി കുറ്റം ചെയ്യാന്‍ കത്തിയോ തോക്കോ എന്തെങ്കിലും മറ്റ് ആയുധങ്ങളോ എടുത്ത് കുറ്റവാളി എത്തിയാല്‍ ചിലപ്പോള്‍ ഇരയുമായി മല്‍പ്പിടിത്തം നടന്നേക്കാം. ഇതിന്റെ തെളിവായി ചിലപ്പോള്‍ ജനല്‍ച്ചില്ല് പൊട്ടുകയോ, ഷൂ പ്രിന്‍റോ, രക്തത്തുള്ളികളോ എന്തെങ്കിലുമൊക്കെ അവിടെ അവശേഷിക്കും.
പോള്‍ കിര്‍ക്ക് ഈ ലോകാര്‍ഡിന്റെ കൈമാറ്റ തത്വം വിശദമാക്കുന്നത് ഇങ്ങിനെയാണ്:”ഒരു കുറ്റവാളി എവിടെ കാലുകുത്തിയാലും, എന്ത് തൊട്ടാലും, എന്ത് ഉപേക്ഷിച്ചാലും, അബോധാവസ്ഥയിൽ പോലും, അവനെതിരെ ഒരു നിശബ്ദ തെളിവ് സൃഷ്ടിക്കപ്പെടും. കുറ്റവാളിയുടെ വിരലടയാളങ്ങളോ കാൽപ്പാടുകളോ മാത്രമല്ല, അവന്റെ മുടി, വസ്ത്രങ്ങളിലെ നാരുകൾ, അവൻ പൊട്ടിക്കുന്ന ഗ്ലാസ്, അവൻ അവശേഷിപ്പിക്കുന്ന ഉപകരണ അടയാളം, അവൻ ചൊറിയുന്ന പെയിന്റെ, അവൻ നിക്ഷേപിക്കുന്നതോ ശേഖരിക്കുന്നതോ ആയ രക്തം അല്ലെങ്കിൽ ബീജം എന്നിവയെല്ലാം അവനെതിരെ നിശബ്ദ സാക്ഷികളായി മാറും. മറക്കാത്ത തെളിവാണിത്.”
ഈ തെളിവുകളില്‍ നിന്നാണ് പൊലീസുകാരും ഡിറ്റക്ടീവുകളും കേസന്വേഷണം ആരംഭിക്കുന്നത്. ഇതില്‍ അവരെ സഹായിക്കാന്‍ ക്രിമിനോളജിസ്റ്റുകളും ഫോറന്‍സിക് ഉദ്യോഗസ്ഥരും ഉണ്ടാകും. അവര്‍ ഓരോ തെളിവുകളും ശാസ്ത്രീയമായി പഠിക്കും. ഈ പഠനഫലം കുറ്റവാളിയിലേക്ക് എത്താന്‍ പൊലീസിനെ സഹായിക്കുന്നു. പിടിക്കണമെന്ന് പൊലീസ് വിചാരിച്ചുകഴിഞ്ഞാല്‍ ആ കുറ്റവാളി തടവിലാകുന്നത് അങ്ങിനെയാണ്.
















