കെയ്‌റോ: സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് നാറ്റോ പോലുള്ള ത്രിരാഷ്‌ട്ര സഖ്യം രൂപീകരിക്കുന്നതോടെ പശ്ചിമേഷ്യയിൽ പുതിയ മുന്നണി കൂടുതൽ ശക്തിയാകും. ഒരു രാജ്യത്തിനു നേരെയുള്ള ആക്രമണം മൂന്ന് രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കും. നിലവിൽ സഖ്യം മൂന്ന് രാജ്യങ്ങൾ തമ്മിലുള്ളതാണ് എന്നാൽ ഭാവിയിൽ അതിലെ അംഗങ്ങൾ ഇനിയും വർദ്ധിച്ചേക്കാമെന്നാണ് റിപ്പോർട്ട്. ഈജിപ്തിന് മക്ക സംയുക്ത പ്രതിരോധ കരാറിൽ ചേരാമെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ പറഞ്ഞു.
ഫിദാൻ പറയുന്നതനുസരിച്ച് കരാർ തുർക്കി, സൗദി അറേബ്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ മാത്രമായി പരിമിതപ്പെടുത്തില്ല, കാലക്രമേണ എല്ലാ രാജ്യങ്ങളെയും ഈ കുടക്കീഴിൽ കൊണ്ടുവരിക എന്നതിലേക്ക് വളരും. മൂന്ന് വർഷത്തിലേറെ നീണ്ട വിപുലമായ ചർച്ചകൾക്ക് ശേഷം രൂപീകരിച്ച സഖ്യത്തിൽ ചേരാൻ മറ്റ് നിരവധി രാജ്യങ്ങൾ താൽപ്പര്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും അദ്ദേഹം ഈജിപ്തിന്റെ പേര് മാത്രമേ നൽകിയിട്ടുള്ളൂ.
മിഡിൽ ഈസ്റ്റിലെ ഇറാനിയൻ സ്വാധീനത്തെ ചെറുക്കാനുള്ള ശ്രമമാണ് സഖ്യമെന്ന് ചിലർ വിശ്വസിക്കുന്ന സാഹചര്യത്തിലാണ് ഫിദാന്റെ വിശദീകരണം. ഇറാഖിൽ നിന്നുള്ള ഇറാൻ പിന്തുണയുള്ള മിലിഷിയകളുടെയും യെമനിലെ ഹൂത്തികളുടെയും ആക്രമണങ്ങൾ നേരിടുന്ന സൗദി അറേബ്യയ്‌ക്ക് ഈ സഖ്യം വളരെ നിർണായകമാണ്.
















