കണ്ണൂർ: ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പോലീസ് സാഹസികമായി പിടികൂടിയതിന് പിന്നാലെ ഇയാളുടെ ഇളയ സഹോദരൻ അജയ് ആയങ്കിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന അർജുൻ ആയങ്കിക്ക് സഹായങ്ങൾ ചെയ്തു നൽകിയതിനും, ഒളിത്താവളത്തിലിരുന്ന് പോലീസിനെയും ആഭ്യന്തര വകുപ്പിനെയും വെല്ലുവിളിച്ചുകൊണ്ട് ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ച പോസ്റ്റുകൾക്ക് പിന്നിൽ പ്രവർത്തിച്ചതിനും അജയ് ആയങ്കിക്കെതിരെ കേസെടുത്ത് നടക്കാവ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.
കോഴിക്കോട് നടക്കാവിൽ നിന്ന് ഇന്നലെ രാത്രിയോടെയാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ആദ്യം കരുതൽ തടങ്കലിലെടുത്ത ഇയാളെ പിന്നീട് കുറ്റവാളിയെ സഹായിച്ച കേസിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ, ദിവസങ്ങൾ നീണ്ട ഒളിവുജീവിതത്തിനൊടുവിൽ പുലർച്ചെ രണ്ടരയോടെ കണ്ണൂർ നഗരത്തിലെ അപ്പാർട്ട്‌മെന്റിൽ അഭിഭാഷകരെ കാണാനെത്തിയപ്പോഴാണ് അർജുൻ ആയങ്കിയെ ഉത്തരമേഖലാ ഡി.ഐ.ജി.യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
















