India

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: അയോദ്ധ്യ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച മുഴുവന്‍ പണത്തിനും കൃത്യമായ കണക്കുണ്ടെന്നും കൃത്യമായ ഓഡിറ്റ് നടന്നിട്ടുണ്ടെന്നും സ്വതന്ത്ര ഓഡിറ്റര്‍ കണ്ടെത്തി. ഭക്തരില്‍ നിന്ന് ലഭിച്ചത് 3300 കോടി രൂപയാണ്. അതിന്റെ പൂര്‍ണമായ കണക്കുണ്ട്. അതില്‍ ക്രമക്കേടോ അഴിമതിയോ നടന്നിട്ടില്ല, കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

വി. ശങ്കര്‍ അയ്യര്‍ ആന്‍ഡ് കമ്പനിയാണ് ഓഡിറ്റ് നടത്തിയത്. ട്രസ്റ്റ് 1800 കോടി ക്ഷേത്ര നിര്‍മാണത്തിനും 400 കോടി ഭൂമിയേറ്റെടുക്കാനും ചെലവഴിച്ചു. ഈ ഇടപാടുകള്‍ നടന്നത് കൃത്യമായ ബാങ്കിങ് സംവിധാനത്തിലൂടെയാണ്. പണമായി ഒരിടപാടും നടത്തിയിട്ടില്ല, ഓഡിറ്റില്‍ വ്യക്തമായി.

കാണിക്കയായി ലഭിച്ച പണം തരംതിരിക്കുന്നതിനിടെയാണ് മോഷണം. പണം യന്ത്രമുപയോഗിച്ച് എണ്ണും മുമ്പ്, കൈകൊണ്ട് തരംതിരിക്കും. അപ്പോഴാണ് ഒറ്റ തിരിഞ്ഞ മോഷണങ്ങള്‍, ഓഡിറ്റ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം വ്യക്തമാക്കി. സംഭവത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരാര്‍ ഏജന്‍സി സൈനിക് സെക്യൂരിറ്റി സര്‍വീസസിലെ ആറ് ജീവനക്കാരെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് ക്ഷേത്ര ട്രസ്റ്റ് ഭരണസമിതിയുമായി ബന്ധമൊന്നുമില്ല, സര്‍ക്കാര്‍ വ്യക്തമാക്കി.