Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കാസർകോട്: ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ദേവപ്രശ്നത്തില്‍ കണ്ടെത്തിയ ‘വാക്ദോഷം’ പരിഹരിക്കുന്നതിനായി പ്രത്യേക പരിഹാര പൂജകൾ ആരംഭിച്ച് തിരുവതാംകൂർ ദേവസ്വം. മൂകാംബിക ക്ഷേത്രത്തിലും കേരളത്തിലെ 25 ഓളം ക്ഷേത്രങ്ങളിലുമാണ് പ്രത്യേക പൂജകൾ നടത്തുന്നത്. കൊല്ലൂർ മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ നടത്തി.

വരാനിരിക്കുന്ന മണ്ഡല തീർത്ഥാടന കാലത്തിന് മുന്നോടിയായാണ് ഈ പ്രത്യേക പൂജകളും വഴിപാടുകളും നടത്തുന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ മണി, വെള്ളിയിൽ തീർത്ത നാക്ക്, നാരായം സമർപ്പിച്ച് പൂജ ചെയ്തു. ഓഗസ്റ്റ് 3ന് നടന്ന നിറപുത്തരി ഉത്സവത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്ത് പൂജിച്ച മണിയാണ് പിന്നീട് മൂകാംബിക ക്ഷേത്രത്തിലേക്ക് കൊണ്ടുപോയത്. നവരാത്രി ആഘോഷങ്ങൾക്ക് ശേഷം അവിടെ ഒരു മഹാപൂജയും നിശ്ചയിച്ചിട്ടുണ്ട്.

2018-ൽ ശബരിമലയിൽ നടന്ന അഷ്ടമംഗല ദേവപ്രശ്നത്തിലാണ് ഈ ദോഷം കണ്ടെത്തിയത്. ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ജീവനക്കാരും സുരക്ഷാ ജീവനക്കാരും മോശമായി പെരുമാറുകയും അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ചെയ്തതാണ് ഈ ദോഷത്തിന് കാരണമെന്നായിരുന്നു കണ്ടെത്തൽ‌. ദേവപ്രശ്നത്തിൽ നിർദേശിച്ച പരിഹാരക്രിയകളാണ് മണ്ഡലകാലത്തിന് മുന്നോടിയായി പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ദേവസ്വം ബോർഡ് ഇപ്പോൾ നടപ്പിലാക്കി വരുന്നത്.

കർണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രം, കാസർഗോഡ് ജില്ലയിലെ ബെള കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവയാണ് പ്രധാന വഴിപാടുകൾ നടക്കുന്ന പ്രമുഖ ക്ഷേത്രങ്ങൾ. കുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കാർത്തിക പൂജയും 1,001 രൂപയുടെ മഹാകാണിക്ക സമർപ്പണവും ഇതിനകം പൂർത്തിയായി. മൂകാംബികയിലെ മഹാപൂജ നടക്കുന്ന അതേ ദിവസം തന്നെ ഇവിടെ പ്രത്യേക രംഗപൂജയും നടക്കും.

ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ പി എസ് ശാന്തകുമാർ, ശ്രീനിവാസ് എന്നിവരാണ് ക്ഷേത്രങ്ങൾ സന്ദർശിച്ച് ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കുന്നത്.

Recent Posts