Main Article

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

Published by
ഗിരിരാജ് സിങ്

രു വികസിത രാഷ്‌ട്രം സാങ്കേതികവിദ്യ കൊണ്ടുമാത്രം കെട്ടിപ്പടുക്കാനാവില്ല; പരമ്പരാഗത കരുത്തിനെ ഭാവി വളര്‍ച്ചയുടെ എഞ്ചിനാക്കി മാറ്റാനുള്ള ശേഷി കൂടി അതിന് ആവശ്യമാണ്. 2047ല്‍ ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുമ്പോള്‍, നാം നൂതന സാങ്കേതികവിദ്യകളില്‍ നിക്ഷേപം നടത്തുകയും ഉത്പാദനമേഖലയെ ശക്തിപ്പെടുത്തുകയും ആഗോളതലത്തില്‍ മത്സരശേഷിയുള്ള വ്യവസായങ്ങള്‍ കെട്ടിപ്പടുക്കുകയും ചെയ്യുന്നു. അതോടൊപ്പം, രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തികളിലൊന്നായ കൈത്തറി പാരമ്പര്യവും നമ്മോടൊപ്പമുണ്ട്. ഭാരതം 12ാമത് ദേശീയ കൈത്തറി ദിനം ആഘോഷിക്കുന്ന ഈ വേളയില്‍, ലോകം വിലമതിക്കുന്ന സുസ്ഥിരത, ആധികാരികത, കരുത്തുറ്റ വിതരണ ശൃംഖല എന്നിവയിലൂന്നിയ തന്ത്രപരമായ ഒരു മേഖലയായി കൈത്തറിയെ മാറ്റേണ്ടതുണ്ട്.

ഭാരതത്തെ സമ്പന്നവും സ്വാശ്രയവും സാംസ്‌കാരിക പൈതൃകത്തില്‍ അഭിമാനിക്കുന്നതുമായ വികസിത രാഷ്‌ട്രമാക്കി മാറ്റുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വികസിത ഭാരതം 2047’ ദര്‍ശനം. പരമ്പരാഗത നെയ്‌ത്തുനൈപുണ്യവും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ട് കൈത്തറി മേഖല ഈ ദര്‍ശനത്തിന് കരുത്തേകുന്നു.

രാമചരിതമാനസത്തില്‍ പ്രതിപാദിക്കുന്നത് പോലെ 
ശൗര്യവും ധൈര്യവുമാണ് ആ രഥത്തിന്റെ ചക്രങ്ങള്‍; സത്യവും സദ്ഗുണപൂര്‍ണ്ണമായ പെരുമാറ്റവുമാണ് അതിന്റെ ഉറച്ച പതാക. ശക്തി, ജ്ഞാനം, ആത്മനിയന്ത്രണം, ദയ എന്നിവ കുതിരകളും; ക്ഷമ, കാരുണ്യം, സമചിത്തത എന്നിവ അവയെ ബന്ധിപ്പിക്കുന്ന കടിഞ്ഞാണുകളുമാണ്.

ശാശ്വതമായ വിജയം കേവല അധികാരത്തിലല്ല, മറിച്ചു മൂല്യങ്ങളിലാണ് അധിഷ്ഠിതമെന്ന് ‘വിജയരഥ’ പ്രഭാഷണത്തില്‍ ശ്രീരാമന്‍ ഉദ്ബോധിപ്പിക്കുന്നു.

ആ മൂല്യങ്ങളാണ് നൂറ്റാണ്ടുകളായി ഭാരതത്തിന്റെ കൈത്തറി പാരമ്പര്യത്തെ നിലനിര്‍ത്തുന്നത്. പൈതൃകം സംരക്ഷിക്കാനുള്ള സമര്‍പ്പണം, ഓരോ നൂലിലും പൂര്‍ണ്ണത എത്തിക്കാനുള്ള ക്ഷമ, കരകൗശല വൈദഗ്‌ദ്ധ്യം, തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ജ്ഞാനം എന്നിവ കൈകൊണ്ട് നെയ്ത ഓരോ തുണിത്തരത്തിലും പ്രതിഫലിക്കുന്നു. അതുകൊണ്ടാണ് കൈത്തറി കേവലമൊരു കരകൗശലവസ്തു എന്നതിലുപരി ഭാരതത്തിന്റെ സാംസ്‌കാരിക അടയാളമായി മാറുന്നത്. പരുത്തി കൃഷി ചെയ്ത സിന്ധുനദീതട സംസ്‌കാരം മുതല്‍ തുണിത്തരങ്ങള്‍ ആഗോള വ്യാപാരത്തില്‍ ആധിപത്യം ഉറപ്പിച്ച പതിനെട്ടാം നൂറ്റാണ്ട് വരെ, ഭാരതം തുണിനെയ്‌ത്തില്‍ ലോകത്തിന് തന്നെ മാതൃകയായിരുന്നു. ബംഗാളിലെ മസ്ലിന്‍, ബനാറസികാഞ്ചീപുരം സില്‍ക്കുകള്‍, പോച്ചംപള്ളി ഇക്കത്ത് തുടങ്ങി എണ്ണമറ്റ പാരമ്പര്യങ്ങള്‍ ഭാരതത്തിന് ആഗോള പ്രശസ്തി നേടിത്തന്നു. ഇന്ന് ലോകം സുസ്ഥിരവും ആധികാരികവുമായ ഉത്പന്നങ്ങളിലേക്ക് തിരിയുമ്പോള്‍, ആ ആഗോള നേതൃത്വം വീണ്ടെടുക്കാനുള്ള അവസരമാണ് ഭാരതത്തിനുള്ളത്. ഭാരതത്തിന്റെ നൈപുണ്യവും സാംസ്‌കാരിക പൈതൃകവും നൂതനാശയങ്ങളും ഉയര്‍ത്തിക്കാട്ടി ‘ബ്രാന്‍ഡ് ഭാരതി’ന്റെ പ്രതിച്ഛായ ലോകമെമ്പാടും പ്രോത്സാഹിപ്പിക്കാന്‍ ഓരോ കൈത്തറി ഉത്പന്നത്തിനും സാധിക്കണം.

മേഖലയുടെ ശക്തിയും വികസനവും
തൊഴില്‍ പ്രാധാന്യം: രാജ്യത്തെ ഏറ്റവും വലിയ കുടില്‍വ്യവസായമായ കൈത്തറി, 35 ലക്ഷത്തിലധികം നെയ്‌ത്തുകാരുടെയും അനുബന്ധ തൊഴിലാളികളുടെയും ഉപജീവനമാര്‍ഗ്ഗമാണ്. ഇവരില്‍ 72 ശതമാനത്തോളം വനിതകളാണ്.
സര്‍ക്കാര്‍ ഇടപെടലുകള്‍: കഴിഞ്ഞ ദശകത്തില്‍ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കല്‍, 797 കൈത്തറി ക്ലസ്റ്ററുകള്‍, 1.24 ലക്ഷം മെച്ചപ്പെട്ട തറികളുടെ വിതരണം, 97,000 പേര്‍ക്ക് നൈപുണ്യ വികസനം എന്നിവയിലൂടെ സര്‍ക്കാര്‍ ഈ മേഖലയെ ശക്തിപ്പെടുത്തി.

പിന്തുണയും സ്ഥാപനങ്ങളും: ജി.ഐ ടാഗ്, ഹാന്‍ഡ്ലൂം മാര്‍ക്ക്, ഇന്ത്യ ഹാന്‍ഡ്മേഡ് സര്‍ട്ടിഫിക്കേഷന്‍, ഡിസൈന്‍ റിസോഴ്സ് സെന്ററുകള്‍ എന്നിവയ്‌ക്കൊപ്പം 29 വീവേഴ്സ് സര്‍വീസ് സെന്ററുകളും 11 ഇന്ത്യന്‍ ഹാന്‍ഡ്ലൂം ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഈ മേഖലയ്‌ക്ക് വലിയ പിന്തുണ നല്‍കുന്നു.

ഭാവി പദ്ധതികള്‍: വരാനിരിക്കുന്ന ‘ദേശീയ കൈത്തറി, കരകൗശല പരിപാടി’ വഴി 500 ജില്ലകളിലായി 1,800 ക്ലസ്റ്ററുകള്‍ ശക്തിപ്പെടുത്തുകയും 65 ലക്ഷം തൊഴിലാളികള്‍ക്ക് പ്രയോജനം ലഭ്യമാക്കുകയും ചെയ്യും.

നൂതനാശയങ്ങളും സാങ്കേതികവിദ്യയും
മഹാത്മാഗാന്ധിയുടെ അംബര്‍ ചര്‍ക്ക മുതല്‍ അസമിലെ മൈന ലൂം, ശിവസാഗറിലെ ചിത്രഞ്ജന്‍ കൈത്തറി വരെയുള്ള പരീക്ഷണങ്ങള്‍ നെയ്‌ത്ത് കൂടുതല്‍ എളുപ്പവും ഉത്പാദനക്ഷമവുമാക്കി. ഐഐടികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ‘സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഹാന്‍ഡ്ലൂം ടെക്നോളജി’ വഴി ശാരീരിക അധ്വാനം കുറഞ്ഞതും ദിവ്യാംഗര്‍ക്ക് വരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമായ തറികള്‍ വികസിപ്പിച്ചുവരുന്നു. കൂടാതെ, എ.ഐ, ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ‘ഹാന്‍ഡ്ലൂം 4.0’ സംരംഭം കൈത്തറിയുടെ പരമ്പരാഗത മൂല്യം ചോര്‍ന്നുപോകാതെ ആധുനികവത്കരിക്കാന്‍ സഹായിക്കുന്നു.

സാങ്കേതികവിദ്യ കരകൗശല വിദഗ്ധര്‍ക്ക് പകരമാവുകയല്ല, മറിച്ച് അവരെ ശാക്തീകരിക്കുകയാണ് വേണ്ടത്. ‘വിസിയോഎന്‍എക്സ്ടി’ പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വിപണി ആവശ്യങ്ങള്‍ പ്രവചിക്കാനും നെയ്‌ത്തുകാരെ ഉപഭോക്താക്കളുമായി നേരിട്ട് ബന്ധിപ്പിക്കാനും സഹായിക്കുന്നു. പ്രീമിയം സില്‍ക്ക്, പ്രകൃതിദത്ത നാരുകള്‍ എന്നിവ ഉപയോഗിച്ചുള്ള മൂല്യവര്‍ദ്ധനവ് വഴി നെയ്‌ത്തുകാര്‍ക്ക് പ്രതിമാസം 50,000 രൂപ വരുമാനം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.

മാറേണ്ട കാഴ്ചപ്പാട്
നെയ്‌ത്തുകാരെ കേവലം തൊഴിലാളികളായല്ല, മറിച്ച് സംരംഭകരായും നൂതനാശയക്കാരായും കാണണം. സ്വന്തം ബ്രാന്‍ഡുകള്‍ നിര്‍മ്മിച്ച് ആഗോള വിപണിയില്‍ എത്താന്‍ അവരെ പ്രാപ്തരാക്കുന്നതിലൂടെ കൈത്തറി വ്യവസായത്തിന് ഭാരതത്തിലെ ഏറ്റവും ഊര്‍ജ്ജസ്വലമായ മേഖലയായി മാറാന്‍ കഴിയും.

ഈ ദേശീയ കൈത്തറി ദിനത്തില്‍, നെയ്‌ത്തുകാരെ പൈതൃക സംരക്ഷകര്‍ എന്നതിലുപരി രാഷ്‌ട്ര പുരോഗതിയുടെ ശില്പികളായി നമുക്ക് ആദരിക്കാം. നാം വാങ്ങുന്ന ഓരോ കൈത്തറി ഉത്പന്നവും ഒരു നെയ്‌ത്തുകാരന്റെ കുടുംബത്തിന് താങ്ങാകുന്നതോടൊപ്പം ‘വികസിത ഭാരതം’ എന്ന സ്വപ്‌നത്തിലേക്കുള്ള മികച്ച സംഭാവന കൂടിയാണ്.