താമരശ്ശേരി: നാട്ടുകാരുടെ നിരന്തരമായ പരാതികളെയും പ്രതിഷേധങ്ങളെയും തുടർന്ന് താമരശ്ശേരി കരിമ്പാലക്കുന്ന് അമ്പായത്തോട്ടിൽ പ്രവർത്തിക്കുന്ന ‘ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്’ അടിയന്തരമായി അടച്ചുപൂട്ടാൻ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് . കമ്പനിയുടെ എല്ലാവിധ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ബോർഡ് ചെയർപേഴ്സൺ ക്ലോഷർ ഓർഡർ (Closure Order) പുറപ്പെടുവിച്ചു.
കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോഴി-അറവുശാലാ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി സ്ഥാപിച്ച പൗൾട്രി റെൻഡറിങ് പ്ലാന്റാണിത്. എന്നാൽ 20 ടൺ ശേഷിയുള്ള പ്ലാന്റിൽ പ്രതിദിനം 200 ടണ്ണോളം മാലിന്യം സംസ്കരിച്ച് രൂക്ഷമായ ദുർഗന്ധത്തിനും പരിസ്ഥിതി നാശത്തിനും വഴിവെച്ചെന്നാണ് പ്രဓന ആരോപണം. പ്ലാന്റിൽ നിന്നുള്ള മലിനജലം സമീപത്തെ ഇരുതുള്ളി പുഴ ഉൾപ്പെടെയുള്ള ജലാശയങ്ങളിലേക്ക് ഒഴുക്കിവിട്ടത് താമരശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി, ഓമശ്ശേരി എന്നീ പഞ്ചായത്തുകളിലെ അയ്യായിരത്തോളം കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സുകളെ സാരമായി ബാധിച്ചിരുന്നു.
മുൻപ് നിയമലംഘനം കണ്ടെത്തി പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പിഴ ഈടാക്കിയിട്ടും കമ്പനി മലിനീകരണം തുടരുകയായിരുന്നു. ജനകീയ കർമസമിതിയുടെയും ഇരുതുള്ളി റിവർ പ്രൊട്ടക്ഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ശക്തമായ സമരങ്ങൾ നടന്നുവരുന്നതിനിടെയാണ് 1974-ലെ ജല മലിനീകരണ നിരോധന നിയമം (സെക്ഷൻ 33A), 1981-ലെ വായു മലിനീകരണ നിരോധന നിയമം (സെക്ഷൻ 31A) എന്നിവ പ്രകാരം മലിനീകരണ നിയന്ത്രണ ബോർഡ് കർശന നടപടിയെടുത്തത്.











