Kerala

കെ എം ബഷീര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ദൃക്‌സാക്ഷി കൂറുമാറി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ദൃക്‌സാക്ഷി കൂറുമാറി. രഹസ്യമൊഴി നല്‍കിയ ആറാം സാക്ഷി ഓട്ടോ ഡ്രൈവര്‍ ഷഫീഖ് ആണ് കൂറുമാറിയത്. അമിതവേഗതയില്‍ വന്ന കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമനെന്ന മൊഴിയാണ് ഷഫീഖ് മാറ്റിയത്. കേസില്‍ വിചാരണ കോടതി മാറ്റത്തിന് എതിരായി കെ എം ബഷീറിന്റെ ഭാര്യ ജസീല നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഒരാഴ്ചയ്‌ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം.

2019 ആഗസ്ത് 3ന് അര്‍ധരാത്രിയാണ് കെ.എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന കെ എം ബഷീറിനെ മദ്യപിച്ച് വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമന്‍ ഇടിച്ചു തെറിപ്പിച്ചതാണ് കേസ്. ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഐ എ എസ് ഉദ്യോഗസ്ഥനെന്ന് മനസിലായതോടെ അട്ടിമറി നീക്കങ്ങള്‍ ആരംഭിച്ചു. മദ്യപിച്ചുവെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനയ്‌ക്ക് മുമ്പേ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.പത്ത് മണിക്കൂറിലേറെ വൈകി രക്തം പരിശോധിച്ചതോടെ മദ്യപിച്ചിട്ടില്ലെന്ന അനുകൂല റിപ്പോര്‍ട്ട് ലഭിച്ചു. ശ്രീറാമിന് റെട്രോഗ്രേഡ് അംനേഷ്യയെന്ന മറവിരോഗമെന്ന് നുണ പറഞ്ഞ് ചോദ്യം ചെയ്യലും അറസ്റ്റും വൈകിപ്പിച്ചു. കാറോടിച്ചത് ശ്രീറാമല്ല സുഹൃത്ത് വഫ ഫിറോസെന്ന യുവതിയെന്ന് വരുത്താനുള്ള ശ്രമം സാക്ഷി മൊഴിയിലാണ് പൊളിഞ്ഞത്.

ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്നെങ്കിലും വഫ ഫിറോസല്ല കാറോടിച്ചതെന്ന് കണ്ടെത്തി പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി. ശ്രീറാം വെങ്കിട്ടരാമന്‍ സര്‍വീസില്‍ തിരിച്ചു കയറി. നരഹത്യാകുറ്റം ഒഴിവാക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീംകോടതി വരെ പോയെങ്കിലും ഫലമുണ്ടായില്ല.

Recent Posts