World

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

അബുജ: നൈജീരിയയില്‍ ഇസ്ലാമിക ഭീകരര്‍ ക്രൈസ്തവ സമൂഹത്തെ വ്യാപകമായി ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ബെന്യൂ, കടുന സംസ്ഥാനങ്ങളിലാണ് കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായത്. കഴിഞ്ഞമാസം 24നും 29നുമിടയില്‍ ബെന്യൂവിലെ വിവിധ മേഖലകളിലായി നടന്ന ആക്രമണങ്ങളില്‍ 22 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു. ഫുലാനി ഭീകരരാണ് ആക്രമണത്തിന് പിന്നില്‍. അള്ളാഹു അക്ബര്‍ എന്ന് ആക്രോശിച്ചുകൊണ്ടാണ് ഇവര്‍ ആക്രമിച്ചത്. ഇവര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു.

ഇത് കൂടാതെ ജൂലൈ ഒന്ന് വരെ ബെന്യൂവില്‍ പല സംഭവങ്ങളിലായി 61 ക്രൈസ്തവര്‍ കൊല്ലപ്പെട്ടെന്നും നൈജീരിയന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്, ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എമിച്ചി, ന്വാബ ഒജു, ഇപോം എന്നീ പ്രദേശങ്ങളിലുണ്ടായ ആക്രമണങ്ങളിലും നിരവധി പേര്‍ കൊല്ലപ്പെട്ടു. ജൂലൈ 26ന് കടുന സംസ്ഥാനത്ത് നടന്ന ആക്രമണത്തില്‍ എട്ട് കുട്ടികള്‍ അടക്കം 30 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി പേരെ കാണാതായി. ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്.

സംഭവത്തിന് പിന്നാലെ കടുന ഗവര്‍ണര്‍ ഉബ സാനി ആക്രമണത്തെ അപലപിക്കുകയും കുറ്റവാളികളെ കണ്ടെത്താന്‍ സുരക്ഷാ സേനയ്‌ക്ക് നിര്‍ദേശം നല്‍കിയെങ്കിലും ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ബെന്യു, തരാബ, കടുന എന്നിവിടങ്ങളില്‍ ഒരേ സമയമാണ് ആക്രമണം നടന്നത്. ക്രിസ്ത്യന്‍ ജനതയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള തുടര്‍ച്ചയായ ആക്രമണങ്ങളും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ അടിയന്തിരവും സുതാര്യവുമായ നടപടികള്‍ വേണമെന്ന് ക്രിസ്ത്യന്‍ സമൂഹം ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.