Kerala

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: തെക്കന്‍ തമിഴ്‌നാടിനു മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ ഏഴാം തീയതി വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. ചില മേഖലകളില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ശക്തമായ മഴ ലഭിക്കാം. മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവക്കും സാധ്യത. ഇന്ന് തീരപ്രദേശത്ത് 40 മുതല്‍ 50 കിലോീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അടക്കം അവധി പ്രഖ്യാപിച്ചു.

അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. വെള്ളക്കെട്ടുള്ള റോഡിലൂടെ യാത്ര ചെയ്യാനോ കരകവിഞ്ഞൊഴുകുന്ന നദികള്‍ മുറിച്ചു കടക്കാനോ ശ്രമിക്കരുത്. അടുത്ത ദിവസങ്ങളില്‍ മഴയുടെ തീവ്രതയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ മുന്നറിയിപ്പുകള്‍ തുടര്‍ച്ചയായി ശ്രദ്ധിക്കണം.

സംസ്ഥാനത്ത് ഞായര്‍ രാവിലെ 8.30 മുതല്‍ തിങ്കള്‍ രാവിലെ 8.30 വരെ ശരാശരി 45.2 മില്ലി മീറ്റര്‍ മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വിവിധ ജില്ലകളിലെ അനവധി കേന്ദ്രങ്ങളില്‍ 60 മില്ലീമീറ്ററിനും 100 മില്ലീമീറ്ററിനും മുകളില്‍ ശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ആനക്കാംപൊയില്‍ പോ
ലുള്ള മലയോര മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അതി തീവ്രമായ മഴയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കേരളത്തിൽ മഴ തിമിർത്തു പെയ്തെങ്കിലും ജൂൺ മുതൽ ഓഗസ്‌റ്റ് മൂന്നു വരെയുള്ള കണക്കിൽ 24 ശതമാനത്തിന്റെ കുറവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ജൂൺ 1 മുതൽ ഓഗസ്റ്റ് 3 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് ലഭിക്കേണ്ട സാധാരണ മഴയേക്കാൾ 24% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി ഈ കാലയളവിൽ 1357.1 മി.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1038 മി.മീ മഴ മാത്രമാണ് ലഭിച്ചത്.

ലഭിക്കേണ്ട മഴയിൽ 50% കുറവുമായി വയനാട് ജില്ലയിലാണ് ഏറ്റവും ഉയർന്ന കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് (ലഭിച്ച മഴ: 848.5 mm). 46% കുറവുമായി ഇടുക്കി രണ്ടാം സ്ഥാനത്തുണ്ട് (ലഭിച്ച മഴ: 891.8 mm). എന്നാൽ തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ (+2%) മഴ ലഭിച്ചത് (ലഭിച്ച മഴ: 539.5 mm). കേരളത്തിന് പുറമേ ലക്ഷദ്വീപിൽ 31% കുറവ് (-31%) രേഖപ്പെടുത്തിയപ്പോൾ മാഹിയിൽ സാധാരണ നിലയിലുള്ള (-14%) മഴ ലഭിച്ചു.