India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

350 കിലോഗ്രം കുതിപ്പുശേഷിയുള്ള (ഏകദേശം 3.4 കിലോ ന്യൂട്ടണ്‍) എഞ്ചിനാണിത്. 350കിലോഗ്രാം ഭാരമുള്ള വസ്തുവിന്‍റെ ഭൂഗുരത്വാകര്‍ഷണവലയം ഭേദിച്ച് കുതിപ്പിക്കാന്‍ പറ്റുന്ന ശേഷി ഈ ടര്‍ബോജെറ്റ് എഞ്ചിനുണ്ട് എന്നാണര്‍ത്ഥം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയുടെ പ്രതിരോധ രംഗത്തെ കരുത്ത് പതിന്മടങ്ങ് വര്‍ധിക്കുകയാണ്. 350 കിലോഗ്രം കുതിപ്പുശേഷിയുള്ള (ഏകദേശം 3.4 കിലോ ന്യൂട്ടണ്‍) എഞ്ചിനാണിത്. 350കിലോഗ്രാം ഭാരമുള്ള വസ്തുവിന്റെ ഭൂഗുരത്വാകര്‍ഷണവലയം ഭേദിച്ച് കുതിപ്പിക്കാന്‍ പറ്റുന്ന ശേഷി ഈ ടര്‍ബോജെറ്റ് എഞ്ചിനുണ്ട് എന്നാണര്‍ത്ഥം.

ഇന്ത്യയുടെ പ്രതിരോധ ഗവേഷണകേന്ദ്രമായ ഡിആര്‍ഡിഒയ്‌ക്ക് കീഴിലുള്ള ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ് മെന്‍റ് (ജിടിആര്‍ഇ) ആണ് ഈ ടര്‍ബോജെറ്റ് എഞ്ചിന്‍ രൂപകല‍്പന ചെയ്തത്. നിര്‍മ്മിച്ചത് ഹൈദരാബാദിലെ സ്വകാര്യ കമ്പനിയായ ആസാദ് എഞ്ചിനിയറിംഗ് ആണ്. ഇത് ടര്‍ബോജെറ്റ് എഞ്ചിന്‍ നിര്‍മ്മാണരംഗത്തേക്കുള്ള ആദ്യ കാല്‍വെയ്‌പ്പാണ്. ഇന്ത്യ ആദ്യമായി ഒരു വിദേശരാജ്യങ്ങളുടെയും സഹായമില്ലാതെ ഒരു ടര്‍ബോ എഞ്ചിന്‍ രൂപകല്‍പന ചെയ്ത് നിര്‍മ്മിച്ചു എന്നത് നിസ്സാരമായ നേട്ടമല്ല.

ഇന്ത്യയുടെ ക്രൂസ് മിസൈല്‍, ഡ്രോണുകള്‍, കപ്പല്‍ വേധ മിസൈല്‍ എന്നിവയെ കുതിപ്പിക്കാന്‍ കഴിയുന്ന എഞ്ചിന്‍

ആദ്യപടിയായി നിര്‍മ്മിച്ച 350 കിലോഗ്രാം കുതിപ്പുശേഷിയുള്ള ഈ ടര്‍ബോജെറ്റ് എഞ്ചിന്റെ ഒരോറ്റ ദൗത്യം മാത്രം നിര്‍വ്വഹിക്കാന്‍ ശേഷിയേ ഇവയ്‌ക്കുള്ളൂ. അതായത് ഇന്ത്യയുടെ ക്രൂസ് മിസൈലുകള്‍, ലോയിറ്ററിംഗ് മ്യൂനീഷന്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ഡ്രോണുകള്‍, കപ്പല്‍ വേധ മിസൈലുകള്‍ എന്നിവിയില്‍ ഉപയോഗിക്കാം. ഇപ്പോള്‍ വികസിപ്പിച്ച 350 കിലോഗ്രാം കുതിപ്പു ശേഷിയുള്ള എഞ്ചിന്‍ ഉപയോഗിച്ച് ശബ്ദത്തിന്റെ വേഗതയേക്കാള്‍ കുറഞ്ഞ വേഗതയുള്ള ക്രൂയിസ് മിസൈലുകളെ മാത്രമേ കുതിപ്പിക്കാന്‍ കഴിയു. ഇന്ത്യ കരയാക്രമണത്തിന് ഉപയോഗിക്കുന്ന റേഞ്ച് കുറഞ്ഞ നിര്‍ഭയ് പോലുള്ള മിസൈലുകളില്‍ ഇത് ഉപയോഗിക്കാനാവും. കരയില്‍ ആയിരം കിലോമീറ്റര്‍ വരെ ദൂരേയുള്ള ലക്ഷ്യമേ നിര്‍ഭയ് ക്രൂയിസ് മിസൈലിന് തകര്‍ക്കാനാവൂ. അതേ സമയം ബ്രഹ്മോസ് പോലുള്ള ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ കുതിക്കുന്ന മിസൈല്‍ പ്രവര്ത്തിക്കുന്നത് റാംജെറ്റ് എഞ്ചിനിലാണ്.

ഈ ഒറ്റ ദൗത്യ ടര്‍ബോ എഞ്ചിന്‍ പക്ഷെ യുദ്ധവിമാനത്തില്‍ ഉപയോഗിക്കാനാകില്ല

പക്ഷെ യുദ്ധവിമാനങ്ങളിലൊന്നും ഉപയോഗിക്കാന്‍ സാധിക്കില്ല. ഒറ്റ ദൗത്യം മാത്രം നിര്‍വ്വഹിക്കുന്ന ടര്‍ബോ എഞ്ചിനുകളെ പുനരുപയോഗിക്കാന്‍ സാധിക്കില്ല. മിസൈലുകളെ കുതിപ്പിക്കും, അത് സ്ഫോടനം നടത്തുന്നതോടെആ എഞ്ചിന്റെ ഉപയോഗം കഴിഞ്ഞുവെന്നര്‍ത്ഥം. യുദ്ധവിമാനങ്ങളില്‍ ആവശ്യം പലതവണ ഉപയോഗിക്കാന്‍ സാധിക്കുന്ന ടര്‍ബോജെറ്റ് എഞ്ചിനുകളാണ്. അതുപോലെ ഒറ്റ ദൗത്യ ടര്‍ബോജെറ്റുകളുടെ ഇന്ധനക്ഷമത വളരെ കുറവായിരിക്കും. അതായത് കുതിപ്പിന് കൂടുതല്‍ ഇന്ധനം ആവശ്യമായി വരും. ഹ്രസ്വകാല ഉപയോഗത്തിനേ സാധിക്കൂ. പക്ഷെ യുദ്ധവിമാനങ്ങള്‍ക്ക് കരുത്തുള്ള, ഇന്ധനക്ഷമതയുള്ള, ദീര്‍ഘകാലം പ്രവര്‍ത്തിക്കുന്ന കൂടുതല്‍ കാര്യക്ഷമതയുള്ള ടര്‍ബോ ജെറ്റ് എഞ്ചിനുകള്‍ ആവശ്യമായി വരും.

ഇന്ത്യ കൈവരിച്ചു അസാധ്യമായ എഞ്ചിനീയറിംഗ് സൂക്ഷ്മത, അത്യാധുനികമായ മെറ്റലര്‍ജി, വിട്ടുവീഴ്ചയില്ലാത്ത ഉല്പാദന നിലവാരം

എങ്കില്‍പ്പോലും സ്വന്തമായി മിസൈലുകളെയും ഡ്രോണുകളെയും കുതിപ്പിക്കാന്‍ ശേഷിയുള്ള ടര്‍ബോജെറ്റുകള്‍ സ്വന്തമായി നിര്‍മ്മിക്കുക എന്നതിനര്‍ത്ഥം ഇന്ത്യയുടെ പ്രതിരോധ, എയ്റോസ്പേസ് കഴിവുകള്‍ വര്‍ധിച്ചിരിക്കുന്നു എന്ന് തന്നെയാണ്. വൈകാതെ ഇന്ത്യയ്‌ക്ക് കൂടുതല്‍ സങ്കീര്‍ണ്ണമായ ടര്‍ബോജെറ്ര് എഞ്ചിനുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. ലോകത്തിലെ ഏതാനും രാജ്യങ്ങള്‍ക്ക് മാത്രമേ ടര്‍ബോജെറ്റ് എഞ്ചിന്‍ സ്വന്തമായി നിര്‍മ്മിക്കാനുള്ള ശേഷിയുള്ളൂ. കാരണം ഇതിന് അസാധ്യമായ എഞ്ചിനീയറിംഗ് സൂക്ഷ്മത, അത്യാധുനികമായ മെറ്റലര്‍ജി, വിട്ടുവീഴ്ചയില്ലാത്ത ഉല്പാദന നിലവാരം എന്നിവ ആവശ്യമാണ്. ഇതാണ് ഡിആര്‍ഡിഒ ടര്‍ബോജെറ്റ് എഞ്ചിന്‍ സ്വന്തമായി നിര്‍മ്മിച്ചതിലൂടെ പ്രകടമാക്കിയത്.

ആസാദ് എഞ്ചിനീയറിംഗിന്റെ സിഇഒ രാകേഷ് ചോപ്ദാര്‍ ഈ ടര്‍ബോജെറ്റ് എഞ്ചിന്‍ ഡിആര്‍ഡിഒയ്‌ക്ക് കൈമാറി. ജിടിആര്‍ഇ ഡയറക്ടര്‍ രമണമൂര്‍ത്തി, ജിടിആര്‍ഇയുടെ എയ്റോനോട്ടിക്കല്‍ സിസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ കെ. രാജലക്ഷ്മിമേനോന്‍ എന്നിവരാണ് ഇത് ഏറ്റുവാങ്ങിയത്.

Recent Posts