Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ 15 മരണമാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. പത്തനംതിട്ട ജില്ലയിൽ ചിലയിടങ്ങളിൽ മാത്രം വെള്ളം ഇറങ്ങിപ്പോകാനുണ്ട്. അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഴ് പേരെ കാണാതായി. ദുരന്തനിവാരണ അതോറിറ്റി മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. 165 ഹെക്ട‌ർ കൃഷിനാശം സംഭവിച്ചെന്നാണ് പ്രാഥമികമായ വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ 9 മണി വരെയുള്ള കണക്കുകൾ പ്രകാരം 316 ക്യാമ്പുകളിലായി 11,018 പേരാണ് ഇപ്പോഴുള്ളത്. ഹെലികോപ്റ്റർ അടക്കമുള്ള സംവിധാനങ്ങൾ സജ്ജമാണ്. പത്തനംതിട്ട ജില്ലയിലെ സാഹചര്യം നേരിടാൻ പ്രത്യേക സന്നാഹം ഏർപ്പെടുത്തിക്കഴിഞ്ഞു.

കൊല്ലത്ത് നിന്ന് മത്സ്യത്തൊഴിലാളികളുടെ 14 ബോട്ടുകൾ ആവശ്യമെങ്കിൽ രക്ഷാപ്രവർത്തനം നടത്താനായി ചെങ്ങന്നൂർ എത്തിയിട്ടുണ്ടെന്നും രണ്ട് ഹെലികോപ്റ്ററുകൾ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

പല തെറ്റായ പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.