പത്തനംതിട്ട: പത്തനംതിട്ടയിലെ അനിയന്ത്രിത സാഹചര്യം കണക്കിലെടുത്ത് ശബരിമല ഭക്തർ ഒരു കാരണവശാലും യാത്ര ഇപ്പോൾ തുടരരുതെന്ന് ജില്ലാ ഭരണകൂടം. നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ന് ഭക്തരെ പമ്പയിലേക്ക് കടത്തിവിടില്ല.
മൂഴിയാർ ഡാം ഏതുസമയവും തുറക്കേണ്ടി വരുമെന്നതിനാൽ റാന്നിയും ആറൻമുളയും വീണ്ടും കടുത്ത പ്രളയ ഭീഷണിയിലാണ്. കോഴഞ്ചേരി ഉൾപ്പെടെയുള്ള മേഖലകളിൽ ജനങ്ങൾ ഉടൻ മാറിത്താമസിക്കണമെന്ന് അറിയിച്ചുകൊണ്ട് പോലീസ് അനൗൺസ്‌മെന്റ് തുടരുകയാണ്.
പത്തനംതിട്ടയിലെ കനത്ത മഴയുടെ സാഹചര്യത്തില്‍ കോഴഞ്ചേരി റെസ്റ്റ് ഹൗസില്‍ മന്ത്രി പി സി വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം. ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. പമ്പയില്‍ ജലനിരപ്പ് ഉയരുന്നത് അടിയന്തര സാഹചര്യമാണെന്നാണ് വിലയിരുത്തല്‍. എന്‍ഡിആര്‍എഫ് സംഘം, മത്സ്യത്തൊഴിലാളി സംഘം, ഫയര്‍ ഫോഴ്‌സ് സംഘം എന്നിവര്‍ ജില്ലയില്‍ എത്തിയിട്ടുണ്ടെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. കൊല്ലത്ത് നിന്ന് കൂടുതല്‍ മത്സ്യബന്ധനബോട്ടുകള്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ജനങ്ങള്‍ അധികൃതരുടെ കൃത്യമായ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.












