Kerala

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പി സി വിഷ്ണുനാഥ്.പ്രളയ സാധ്യത സ്ഥലങ്ങളില്‍ കനത്ത ജാഗ്രത തുടരണം.പമ്പയില്‍ അതിതീവ്ര വെള്ളപ്പൊക്കമുണ്ടാകുമെന്ന മുന്നറിയിപ്പ് കിട്ടിയിട്ടുണ്ട്.

പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും. ഇന്ന് രാത്രി കൂടി സഹകരിക്കണം. കോണ്‍ഗ്രസുകാരെ കൂട്ടി അവലോകന യോഗം നടത്തി എന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന്റെ ആരോപണം സങ്കടപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.

വെള്ളപ്പൊക്ക ഇരകള്‍ക്ക് നഷ്ടപരിഹാരം അടുത്ത മന്ത്രി സഭ യോഗം പ്രഖ്യാപിക്കും. പത്തനംതിട്ടയില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് വെള്ളപ്പൊക്കമെന്ന സിപിഎം ആരോപണം അടിസ്ഥാന രഹിതമാണ്. മൂഴിയാറിലേത് പെട്ടെന്ന് തുറക്കേണ്ട ഡാമാണ്. റൂള്‍ കര്‍വ് ബാധകമല്ല. മണിയാര്‍ അടയ്‌ക്കാന്‍ ഗേറ്റുകള്‍ പോലുമില്ല. രണ്ടര വര്‍ഷമായി തുറന്നിട്ടിരിക്കുകയാണ്. മുന്‍ സര്‍ക്കാരിന്റെ വീഴ്ചയാണിത്. അടിയന്തരമായി പണികള്‍ പൂര്‍ത്തിയാക്കേണ്ട സാഹചര്യമുണ്ട്. പ്രളയസാഹചര്യം കഴിഞ്ഞാല്‍ ഉടന്‍ തിരുവനന്തപുരത്ത് ഉന്നതല യോഗം വിളിക്കുമെന്ന് പി സി വിഷ്ണുനാഥ് പറഞ്ഞു.

കഴിഞ്ഞദിവസം പെയ്ത കനത്ത മഴയ്‌ക്ക് നേരിയ ശമനം ഉണ്ടായതോടെ പത്തനംതിട്ടയിലെ ആറന്മുളയിലും പരിസരപ്രദേശങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങി. എന്നാല്‍ നിരവധി വീടുകളും റോഡുകളും ഇപ്പോഴും വെള്ളത്തിലാണ്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് സമീപമുള്ള മിക്ക വീടുകളും വെള്ളത്തിലാണ്.

അതേസമയം, ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശബരിമലയിലേക്ക് ഭക്തരെ കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ കടത്തിവിടൂ.ഉള്‍വനത്തില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. ശബരിമലയിലേക്ക് വരുന്ന ഭക്തരെ നിലക്കലില്‍ തടയും. കാലാവസ്ഥ അനുകൂലമാകുന്നതനുസരിച്ച് മറ്റുകാര്യങ്ങള്‍ തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു.

 

Recent Posts